Thursday 8 October 2009

ആദരാഞ്ജലികള്‍ ! / Adaraanjalikal !

രണ്ടുമരണങ്ങള്‍ ഈയിടെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുകയായിരുന്നു .

ഒന്ന് ; അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞുപോയ ഒരിക്കലും കണ്ടിട്ടില്ലാത്ത ,അക്ഷരങ്ങള്‍ കൊണ്ട് മനസ്സിനുള്ളില്‍ വല്ലാത്ത കോറലുകള്‍ ഏല്‍പ്പിച്ചു തീരാത്ത മുറിവായി മാറിയ പ്രിയ ജ്യോനവന്‍ .....

രണ്ട് ; മരണം പ്രതീക്ഷിച്ചുകിടന്നിരുന്ന ,കണ്ടും ,കേട്ടും,ഇടപഴകിയും നടന്നിരുന്ന കാരണവര്‍ സ്ഥാനം കല്‍പ്പിച്ചു പോന്നിരുന്ന ,ജീവിതത്തില്‍ ഒന്നും ആകാതിരുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കണ്ടുണ്ണി ചേട്ടന്‍ ....



ഞാൻ നവീന്‍ ജോര്‍ജ് എന്ന  ജ്യോനവന്റെ പൊട്ടക്കലത്തില്‍ ഇടയ്ക്കുവന്നു
തപ്പി നോക്കി പോകുന്ന , അവനെ നേരിട്ട് പരിചയമില്ലാത്ത വെറും ഒരു ബുലോഗമിത്രം.

പക്ഷെ അവന്‌ കാറപകടത്തില്‍ അപായം പറ്റിയത് മുതലുള്ള ഓരോ  ബുലോഗ വാര്‍ത്തകളും ,
എല്ലാവരെയും പോലെ എന്നെയും വളരെ ദു:ഖത്തിലാക്കി .എന്തു ചെയ്യാം എല്ലാം വിധി .
ഇനി അവന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്കെല്ലാവര്‍ക്കും
ഒരുമിച്ചുപ്രാര്‍ത്ഥിക്കാം അല്ലേ .....

പൊട്ടക്കലത്തില്‍ കൂടി ജ്യോനവനും, ലാപുട യിൽ കൂടി ടി .പി.വിനോദും ബുലോഗത്തില്‍ കവിതയുടെ കടങ്കഥകള്‍ സൃഷ്ടിച്ചവരാണ് ,ഒപ്പം മലയാള സാഹിത്യത്തിലും .

കൂരിരുട്ടിലെ ദന്തഗോപുരങ്ങളും , ഇടത്തോട്ടു ചിന്തിക്കുന്ന ഘടികാരവും
ഇനിയാരാലാണ്  എഴുതപ്പെടുക ....എന്‍റെ കൂട്ടരേ.

സ്വന്തം  വരികളില്‍ കൂടി അറം പറ്റി ,
അരിയെത്താതെ അരിയെത്തിയ (മാന്‍ ഹോള് )
ഇതുവരെ കാണാത്ത , കേള്‍ക്കാത്ത  എത്രയെത്ര  സുഹൃത്തുക്കളാണ്
ജ്യോനവന്‍ നിനക്കുവേണ്ടി  പ്രാര്‍ത്ഥിച്ചത്‌ ;
പിന്നീട് നിനക്കുവേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് ....

ഇതാണ് മിത്രമേ ബുലോഗത്തിലെ കൂട്ടായ്മ ,കാരുണ്യം ....

നീ എന്നും വാഴ്ത്തപ്പെടും സുഹൃത്തെ ...

ഈ ബുലോഗത്തിലും മലയാളസാഹിത്യത്തിലും!


എന്തുകൊണ്ടെന്നാല്‍ നിന്റെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ ..
".ഉരച്ചുകളഞ്ഞ ജീവിതത്തിന്‍റെ മുന" നിന്റെ വരികളില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുകയാണല്ലോ


 ജ്യോനവൻ പേരെടുത്ത ഒരു  കവി മാത്രമായിരുന്നില്ല,നല്ലൊരു  കഥാകൃത്തും,
എല്ലാതരത്തിലും ഒരു നല്ലൊരു മനുഷ്യസ്നേഹിയും ,  കലാകാരനും കൂടിയായിരുന്നൂ
എന്നാണ് ഇതുവരെയുള്ള കുറിപ്പുകളും , അഭിപ്രായങ്ങളും കൂട്ടിവായിച്ചുനോക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌ .

ജ്യോനവൻ എന്ന നവീൻ ജോർജിന്റെ വീട്ടുകാരോടൊപ്പം ,
ഞങ്ങള്‍ ഈ ബുലോഗ  സുഹൃത്തുകളും തീര്‍ത്താല്‍ തീരാത്ത ആ വേര്‍പ്പാടില്‍ ,
ഈ ദുഃഖത്തിൽ പങ്കുചേര്‍ന്നു കൊള്ളുന്നു .


 പൊട്ടിപ്പോയ ഒരു കലം



ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ... 

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ  ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു   വീര   വീര     സഹജനായി     മമ   ഹൃദയങ്ങളില്‍ ........!




പ്രിയപ്പെട്ട ജ്യോനവ നിനക്ക്
ഞങ്ങളുടെയെല്ലാം പേരില്‍ ഹൃദയം
നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നൂ ....



പ്രിയ കണ്ടുണ്ണി ചേട്ടന്‍



An Old Photo
നാട്ടില്‍ പോയപ്പോള്‍ രോഗശയ്യയില്‍ കിടക്കുന്ന തൊണ്ണൂറു വയസ്സുകാരനായ ,
കീടായി കണ്ടുണ്ണി കൃഷ്ണന്‍ ചേട്ടനെ കാണുവാന്‍ ചെങ്ങാലൂരുള്ള മൂപ്പരുടെ വീട്ടില്‍
പോയപ്പോള്‍ ,നിറ മിഴികളോടെ ഇനിയൊരു കൂടിക്കാഴ്ച്ചാവേള ഉണ്ടാകില്ലായെന്ന്
പറഞ്ഞുയെന്നേ അനുഗ്രഹിച്ചു വിട്ടപ്പോള്‍ ; ഇത്രവേഗം മരണം അദ്ദേഹത്തെ തട്ടിയെടുക്കുമെന്ന്
ഞാനും കരുതിയിരുന്നില്ല ....

മുത്തശ്ശനുള്ളകാലം തൊട്ടേ ഈ കണ്ടുന്ന്യേട്ടന്‍ ചെറുപ്രായത്തിലെ തറവാട്ടില്‍
വന്നുകൂടിയതാണ് , ഭാഗത്തിന് ശേഷം മൂപ്പര്‍ അച്ഛന്റെ കൂടെ കൂടി , ഞങ്ങളുടെ വീട്ടിലെ
കന്നുകാലി പരിപാലകനായി  വീട്ടിലെ ഒരു മൂപ്പനായി , ഒപ്പം മറ്റു പണിക്കാരുടെയും .

അതേപോലെ നാട്ടില്‍ എന്താവശ്യത്തിനും ഈ കണ്ടുണ്ണിയേട്ടന്‍ മുന്‍പന്തിയില്‍ ഉണ്ട് കേട്ടോ..
നാട്ടില്‍ ഒരു മരണമോ,കല്യാണമോ ,മറ്റെന്തെങ്കിലും വിശേഷങ്ങളോ ഉണ്ടെങ്കില്‍ ആയതിന്റെ യൊക്കെ ആലസ്യങ്ങള്‍ക്ക് ശേഷമേ കണ്ടുന്ന്യേട്ടന്‍ തെക്കേ പുറത്തുള്ള പത്തായ പുറത്ത്‌ വന്നുകിടക്കുകയുള്ളൂ.

ഒരു ഒറ്റമുണ്ടും ,തോര്‍ത്തുമാണ്‌  ടിയാന്റെ വേഷം !

കല്ല്യാണ വീട്ടിലും , മരണദൂതിനുപോകുമ്പോഴും (അന്നുകാലത്ത്  നാട്ടിലാരെന്കിലും
മരിച്ചാല്‍ അകലങ്ങളിലെ ബന്ധുജനങ്ങളെ വിവരം അറിയിക്കുന്ന ചടങ്ങ് /കണ്ടുണ്ണി ചേട്ടന്‍ ഈരംഗത്തിന്റെ ഉസ്താതായിരുന്നു ),ടൌണില്‍ പോകുന്നതിനും ,പൂരത്തിനും ,വേലയ്ക്കും , തിരുവോണത്തിനും,....,...,
ഇതെന്നെ വേഷം !

തോര്‍ത്തിനെ മുണ്ടിനുമുകളില്‍ വേഷ്ടിയാക്കിയും, ചുരുട്ടിയരയില്‍ ചുറ്റിയും,
തോളില്‍ ഇട്ടും ,കഴുത്തില്‍ ചുറ്റിയും ,തലയില്‍ കെട്ടിയും , തോളില്‍ പുതച്ചും ,
തലയില്‍ തട്ടമിട്ടും,ചുരുട്ടി കക്ഷത്ത്‌ വെച്ചും  ......
ധാരാളം വേഷ പകര്‍ച്ചകള്‍ ഇദ്ദേഹം കാഴ്ച്ച വെച്ചിരുന്നതില്‍ നിന്നുമാണ് ,
ഞങ്ങള്‍ ബഹുമാനം ,ഭക്തി , വിനയം ,ധീരത ,കൂസായ്മ ,....തുടങ്ങി
പല പെരുമാറ്റചട്ടങ്ങളും സ്വായത്തമാക്കിയത് ..

ഇദ്ദേഹം സ്കൂളിന്റെ പടി ചവിട്ടിയത് ,ഞങ്ങളെ ചെറുപ്പത്തില്‍
സ്കൂളിൽ കൊണ്ടുവിടാനും/വരാനും വന്നപ്പോഴാണ് !

അമ്പലത്തില്‍  പോയിരുന്നത് അവിടെ
പുല്ലുചെത്തി വെടുപ്പാക്കാനാണ് !

എങ്കിലും കണ്ടുണ്ണിയേട്ടന്റെ  അറിവിനെയും ,ഭക്തിയെയുമൊക്കെ ഞങ്ങള്‍ എന്നും വിലമതിച്ചിരുന്നു.എന്തൊക്കെയായാലും കൃത്യമായ മൂപ്പരുടെ  ഒരിക്കലും തെറ്റാത്ത
കാലാവസ്ഥ പ്രവചനം ! ,
ഓരോ ഞാറ്റുവേല ആരംഭങ്ങളെ കുറിച്ചുള്ള അറിവും പ്രത്യേകതകളും , സൂര്യനെ നോക്കി കൃത്യസമയം പറയല്‍ ! , 
ഓരോ ഔഷധ സസ്യങ്ങളെ കുറിച്ചുള്ളയറിവും അവകൊണ്ട് മനുഷ്യനും ,മാടുകള്‍ക്കുമുള്ള ഫലപ്രദമാകുന്ന ഒറ്റമൂലി ചികിത്സാരീതികളും ...

നമ്മള്‍ കണക്കുകൂട്ടുന്നതിനു മുമ്പ് മന:കണക്കാള്‍  കൂട്ടിപറയുന്ന രീതികള്‍ ,....
അങ്ങിനെ എത്രയെത്ര കഴിവുകള്‍ ഉണ്ടായിട്ടും അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ട് ;

നട്ടപ്പോഴും ,പറിച്ചപ്പോഴും ഒരു കുട്ട എന്ന കണക്കെ
ജീവിച്ചു മരിച്ച ഒരു മനുഷ്യന്‍ !

പലകാര്യത്തിലും എന്‍റെ ആദ്യഗുരുവായിരുന്നു ഇദ്ദേഹം .
മാവിലകൊണ്ട് പടക്കം , കുരുത്തോലകൊന്ടു പൈങ്കിളി , കടലാസുകൊണ്ട് വഞ്ചി /പട്ടം ..അങ്ങിനെയെത്ര കളികളും ,പഠിപ്പിക്കലുകളും .......!

വാമൊഴികളായി കേട്ട് മന:പാഠം ആക്കിയ വടക്കന്‍ പാട്ടുകളുടെയും , രമണന്റെയും ,
നാടന്‍ പാട്ടുകളുടെയും ചൊല്ലിയാടലുകള്‍,പുരാണ കഥകള്‍ ......!

വലുതാവും തോറും പുതിയ പാഠങ്ങള്‍ പ്രസവം ,പ്രണയം ,പെണ്ണ് ...!
എന്നിവയെ  കുറിച്ചുള്ള പുത്തനറിവുകള്‍ ,
കള്ളുകുടി,ഭരണി പാട്ട് , ......മുതലായവയിലുള്ള അരങ്ങേറ്റങ്ങള്‍!

ഒരുപാടുനന്ദിയെന്റെ ഗുരുപുണ്ണ്യവാ ....

ഒരിക്കല്‍ വിഷു വേലയുടെ അന്ന് നാട്ടില്‍ "സിന്ദൂര ചെപ്പ്‌"എന്ന
സിനിമയുടെ ഷൂട്ടിംഗ് കണ്ടുണ്ണിയേട്ടന്റെ തോളില്‍ കയറി  ഇരുന്നുകണ്ടത്
ഇപ്പോഴും സ്മരിക്കുന്നൂ . ജീവിതത്തില്‍ ആദ്യമായി കണ്ട കാണാ കാഴ്ചകള്‍
ആയിരുന്നു അന്നത്തെ ആ സിനിമാപിടുത്തം !

ഒരുകാര്യം കൂടി പറയാതെ കണ്ടുണ്ണി ചേട്ടന്റെ ചരിത്രം പൂര്‍ത്തിയാകില്ല കേട്ടോ .
മുഖ്യമന്ത്രി ശ്രീ: നയനാരോടോപ്പം പത്രങ്ങളില്‍ സ്ഥാനം പിടിച്ചത് !
ജില്ലയുടെ സമ്പൂര്‍ണ്ണ സാക്ഷരത ദിനം ഉല്‍ഘാടന വേള.
വയോജന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത
ത്രേസ്യ ചേടത്തി ,കണ്ടുണ്ണി ചേട്ടന്‍ ,മൊയ്തീന്‍ സായിവ്‌ എന്നിവര്‍
വേദിയില്‍ ഉന്നതരോടൊപ്പം ഇരിപ്പുറപ്പിച്ചു . നീണ്ട പ്രസംഗങ്ങള്‍ക്ക്‌ ശേഷം
സ്റ്റേജില്‍ വെച്ചിരുന്ന ബ്ലാക്ക്‌ ബോര്‍ഡില്‍ ഇവരോട്
അമ്മ ,അരി,മണ്ണെണ്ണ  എന്നീ വാക്കുകള്‍ വന്നെഴുതാന്‍ പറഞ്ഞു .
ആദ്യത്തെ ഊഴം കണ്ടുണ്ണി ചേട്ടന്റെ .....
ആള്‍ വന്നു അമ്മ ,അരി എന്നവാക്കുകള്‍ തെറ്റില്ലാതെ എഴുതി ,
പിന്നെ "മ" എന്നെഴുതി നിര്‍ത്തി .....
."കണ്ഫൂഷ്യ്ന്‍ "....! !

കണ്ടുന്ന്യേട്ടന്‍ ആരാ മോന്‍ ...... ഉടനെ മൈക്കിനടുത്തുവന്നു ഉറക്കെ വിളിച്ചു ചോദിച്ചു

"മായ്ഷേ ..മണ്ണെണ്ണന്നു എഴ്ത്ത്ന്ന... ണ ... കു (- )ന്നേഴുതന്ന ..( ണ്ണ).. യല്ലേ  ? "


അതിനുശേഷം  കണ്ടുണ്ണിയേട്ടന്‍ നാട്ടിലെ സ്റ്റാര്‍ ആയി കേട്ടോ ..

മുഖ്യമന്ത്രിയോടൊപ്പം പത്രത്തിലൊക്കെ പേര് വരികയും ചെയ്തു!

അതെ ഈ കണ്ടുണ്ണിയേട്ടനെ കുറിച്ച് എഴുതിയ ഒരു കവിതയ്ക്ക്  ആണ് എനിക്ക്
ഫൈനല്‍ സ്കൂളില്‍ വെച്ച് പദ്യരചനയില്‍ ഒന്നാം സമ്മാനം കിട്ടിയത് കേട്ടോ ... ,

പിന്നീടത്‌ കൈയ്യെഴുത്തുമാസികകളിലും ,പൂരം സോവനീറിലും  അച്ചടിച്ച് വന്നു ...
ഇതാ ഇപ്പോള്‍ ബുലോഗത്തിലും, ദാ...ഇവിടെ

Kantunni Chentante Naatu

കണ്ടന്‍ പൂച്ചയും ചുണ്ടനെലിയും

കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ ......
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !




സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......






  എന്തെങ്കിലും അഭിപ്രായം
എഴുതുമല്ലോ ?

സ്മരണകള്‍ /
ആദരാഞ്ജലികള്‍ .

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...