Saturday 25 April 2020

അല്പസൽപ്പം പിന്നാമ്പുറക്കാഴ്ച്ചകൾ


ഇന്ന് ഞാനിവിടെ പറയുവാൻ പോകുന്നത്   
ഒരു  ഒറിജിനൽ അനുഭവ കഥയാണ് .
ഈ കഥയിലെ  ഒട്ടുമിക്ക  കഥാപാത്രങ്ങളും ബ്രിട്ടനിലും ,ജർമ്മനിയിലും ,
മ്ടെ  നാട്ടിലുമായി ഇപ്പോഴും  ജീവിച്ചിരിക്കുന്നവരാണ് കേട്ടോ കൂട്ടരേ   
കഥയുടെ പേര് 'അല്പസൽപ്പം പിന്നാമ്പുറക്കാഴ്ച്ചകൾ' 
ടങ് ...ട ..ഡെ ടേം ...
കഥ ആരംഭിക്കുകയാണ് ...
അടുത്ത വർഷം സപ്തതിയാഘോഷിക്കുവാൻ 
പോകുന്ന ലണ്ടനിലുള്ള ഒരു മലയാളിയുടെ ..
അല്ല ഒരു ജർമ്മൻകാരന്റെ ... സോറി ... ബ്രിട്ടീഷ് സിറ്റിസണിന്റെ 
വീട്ടിലെ ബൃഹത്തായ പുസ്തക ശേഖരത്തിൽ നിന്നും  കടമെടുത്താണ് ,
ഞാൻ  കെ.പി കേശവമേനോന് 'ബിലാത്തി വിശേഷവും ', ആത്മകഥയായ
 'കഴിഞ്ഞകാലവും' , എസ് .കെ .പൊറ്റക്കാടിന്റെ 'ലണ്ടൻ നോട്ട് ബുക്കു'മടക്കം അനേകം   പഴയ മലയാളം ബുക്കുകൾ  ലണ്ടനിൽ വന്ന ശേഷം വായിച്ചിട്ടുള്ളത്...

ഇദ്ദേഹത്തിന്റെ  മക്കൾക്ക് മലയാളമൊന്നും 
അറിയാത്തതിനാൽ മൂപ്പരുടെ കാല ശേഷം ഈ 
പുസ്തകങ്ങളൊക്കെ എന്നോടെടുത്തോളാനാണ്   
കഴിഞ്ഞ തവണ നേരിട്ട് കണ്ടപ്പോൾ ആൾ എന്നോട് പറഞ്ഞിട്ടുള്ളത് .

എല്ലാ  ഹോളിഡേയ്ക്കും ലോകം മുഴുവൻ പല രാജ്യങ്ങളിലും 
കെട്ട്യോളും കെട്ട്യോനുമായി ഇപ്പോഴും പറന്ന് കറങ്ങി നടക്കുന്ന 
എപ്പോഴും ചുറുചുറുക്കോടെ കാണുന്ന , ഈ വയസ്സൻ ചുള്ളൻ - എന്റെ 
പതിനാറടിയന്തിരം കൂടി കഴിഞ്ഞിട്ടേ ഈ ഭൂലോകത്ത് നിന്നും വിട്ടുപോകുകയുള്ളൂ  എന്നുറപ്പുള്ളതുകൊണ്ട് , ഇക്കാര്യം പ്രാപ്തമാകും എന്നൊന്നും  , എനിക്കൊട്ടും വിശ്വാസമില്ല ...കേട്ടോ 

അതെ വായനയെ സ്നേഹിക്കുന്നവർക്ക് , സ്വന്തം മക്കളെക്കാൾ 
പ്രിയപ്പെട്ടതാണ് അവരൊക്കെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ ... അല്ലെ .

അല്ലാ ..
ഞാൻ ഇതുവരെ ഈ   മൂപ്പിലാനെ പരിചയപ്പെടുത്തിയില്ലല്ലൊ ...അല്ലെ 
ലണ്ടനിലുള്ള ബാർക്കിങ് 'ഡി .എച്ച് .എൽ. സപ്ളെ ചെയിനി'ലെ 
ലോജിസ്റ്റിക് മാനേജരായി അടുത്ത കാലത്ത് റിട്ടയർ ചെയ്‌ത്‌ ഔട്ടർ ലണ്ടനിലുള്ള വെസ്ററ്  തൊറോക്കിൽ താമസിക്കുന്ന ലോനപ്പൻ .ടി .ചാക്കോ എന്ന ആളാണ് ഈ കഥാപാത്രം .

പള്ളിയിലും , മറ്റു കൂട്ടായ്‍മകളിലുമൊന്നും പോകാതെ
വായനയും ,യാത്രയും , അല്പസ്വല്പം വ്യായാമവും , ഫുട്‍ബോൾ ഭ്രാന്തുമായി നല്ല ഫുഡടിയോടെ ജോലിയും വീടുമായി മാത്രം കഴിയുകയാണ്‌  ഇദ്ദേഹം .

ആദ്യമൊക്കെ  വെസ്റ്റ് ഹാം ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കളിയുണ്ടാവുമ്പോൾ എന്റെ കൈയിൽ നിന്നും പാർക്കിങ് ടിക്കറ്റു വാങ്ങി  ഞങ്ങളുടെ റോഡിൽ കാർ പാർക്ക് ചെയ്‌ത് ,  കളി കണ്ട ശേഷം ,ചെറുതൊരെണ്ണം അടിച്ച് , പണ്ടത്തെ ചില കൊച്ചു വർത്തമാനങ്ങൾ പറഞ്ഞിരുന്ന ശേഷം  , ഡിന്നർ കഴിഞ്ഞാണ് മൂപ്പിലാൻ തിരിച്ചു പോകാറ് . ചിലപ്പോൾ ഇത്തരം സന്ദർശനങ്ങളിൽ ഭാര്യയേയും ഒപ്പം കൂട്ടാറുണ്ട് .

ഇവരുടെ പിള്ളേർ രണ്ടും ജർമ്മനിയിൽ നല്ല ഉദ്യോഗത്തിലായ ശേഷം അവരുടെ പ്രണയിനികളായ   അസ്സല് രണ്ട് മദാമ്മ ക്ടാങ്ങളെ  കെട്ടി , ജർമ്മനിയിൽ രണ്ട് സ്ഥലങ്ങളിൽ വീടും കുടുംബവുമായി  കഴിയുന്നത് കൊണ്ട്  ഇപ്പോഴും ഈ കാർന്നോരും കാർന്നോത്തിയും അവരുടെ വാർദ്ധ്യക  ജീവിതം, ശരിക്കും അടിച്ചു പൊളിക്കുകയാണ് ...കേട്ടോ 


ഒരു പക്ഷെ , ഈ ലോനപ്പേട്ടൻ ഇല്ലായിരുന്നുവെങ്കിൽ 
ഞാനൊന്നും ലണ്ടനിൽ കാലെടുത്ത് വെക്കില്ലായിരുന്നു ...!

എന്റെ അച്ഛന്റെ ഗെഡിയായിരുന്ന വാറുണ്ണിയേട്ടന്റെ താഴെയുള്ള 
അനിയനായിരുന്നു പള്ളീലെ അച്ചനാവാൻ വിധിക്കപ്പെട്ട് ., പിന്നീട് സ്വന്തമായി രണ്ട് പിള്ളേരുടെ  അച്ഛനായി തീർന്ന  ലോനപ്പേട്ടൻ ...!

ശരിക്ക് പറഞ്ഞാൽ ലോനപ്പേട്ടനൊക്കെ മതം  
വേറെയാണെങ്കിലും , ഇപ്പോഴും ഞങ്ങളുടെയൊക്കെ  
സ്വന്തം ബന്ധു ജനങ്ങൾ തന്നെയാണ് ...

മൂന്നാലു തലമുറ മുമ്പ് ഞങ്ങൾ തയ്യിൽ വീട്ടുകാരിൽ നിന്നും കുറച്ചു
പേർ മാർഗ്ഗം കൂടി കൃസ്താനികളായി മാറിയ , തച്ചോത്ത് കുടുംബത്തിലെ  അംഗങ്ങളാണ്  ലോനപ്പേട്ടനും ഫേമിലിയും ...

കുടുംബ മഹിമയായി ഇമ്മിണി കാര്യങ്ങൾ കുറെയേറെ പറയാനുണ്ടെങ്കിലും , ഇപ്പോഴും പരസ്പരം ലൈനടിക്കാനോ , കല്യാണം കഴിക്കുവാനോ പാടില്ലന്നൊരു അലിഖിത നിയമവും ഞങ്ങൾ വീട്ടുക്കാർക്കിടയിൽ ഇന്നും പരിപാലിച്ചു പോരുന്നുണ്ട് കേട്ടോ 

വാറുണ്ണിയേട്ടൻ ,വേറൊനേടത്തി , ലിസിയേടത്തി മുതൽ ലോനപ്പേട്ടൻ വരെ 
എട്ടു മക്കളുണ്ടായപ്പോൾ താഴെയുള്ള മോനായ ലോനയെ   പള്ളീലച്ചനാക്കാൻ നേർന്നതായിരുന്നു  അവരുടെ അമ്മച്ചിയും അപ്പച്ചനും കൂടെ .

എന്തിന് പറയുവാൻ കാലം കഴിഞ്ഞപ്പോൾ ളോഹയിട്ട് 
ഡിഗ്രി പഠനം കഴിഞ്ഞതോട് കൂടി ലോനപ്പേട്ടന് അച്ചൻ പട്ടം കിട്ടി .

കുട്ടിയച്ചനായി വാഴുന്ന കാലത്ത് -
സമാന ഗതിയിൽ തന്നെ ഏഴ് മക്കളുള്ള ഒരു കുടുംബത്തിൽ നിന്നും   കന്യാസ്ത്രീയാകുവാൻ 
നിയോഗിക്കപ്പെട്ട റോസമ്മ എന്നൊരു സിസ്റ്ററുമായി 
ഈ അച്ചൻ ഗെഡി ,അല്ലറ ചില്ലറ  അടുപ്പത്തലായി .
തനി വൺ വേ പ്രേമമൊന്നുമല്ല
ഒരു കലക്കൻ ഡ്യുവൽ ക്യാരേജ് വെയ്  പ്രണയം ..! 

തൃശ്ശൂർ ജില്ലയിലെ തന്നെ ഒരു മിഷ്യൻ ആശുപത്രിയിൽ 
നിന്ന് കന്യാസ്ത്രീ പഠനത്തോടൊപ്പം , നേഴ്‌സിങ് പഠനവും 
പൂർത്തിയാക്കി , അവരുടെ ആശുപത്രിയിൽ തന്നെ റോസമ്മ 
സിസ്റ്റർ സേവനം ചെയ്യുന്ന വേളയിലാണ് , ഒരിക്കലും പാടില്ലാത്തതായ  
ഇവർ തമ്മിലുള്ള അനുരാഗ വള്ളി പൊട്ടിമുളച്ച് കിളിർത്തു വന്ന് പുഷ്പ്പിച്ചത് !

ആ  പ്രണയ പുഷ്പ ഗന്ധം -  അരമനയിലും , വീട്ടുക്കാർക്കുമിടയിലുമൊക്കെ 
മെല്ലെ മെല്ലെ മണത്തു വന്നപ്പോൾ , ആരോരുമറിയാതെ  , ഈ അരമന രഹസ്യം അങ്ങാടിപ്പാട്ടാവുന്നതിന് മുമ്പ് , ലോനപ്പേട്ടന്റെ വല്ല്യേട്ടനായ   വാറുണ്ണിയേട്ടനും , എന്റെ അച്ഛനും കൂടി
ഭോപ്പാലിൽ ജോലിചെയ്തിരുന്ന  ഞങ്ങളുടെ ഒരു ബന്ധുവിന്റെ
വീട്ടിലേക്ക് ഈ കാമിതാക്കളെ കയറ്റിവിട്ടു ...

പിന്നീട് ഉടുപ്പൂരി സഭയിൽ നിന്ന് സ്വതന്ത്രമാക്കാനും  , റെജിസ്റ്റർ മ്യാരേജിനുമൊക്കെ കാശ് ചിലവാക്കി എല്ലാം ഒത്ത് തീർത്തതും മറ്റും അക്കാലത്തെ  നാട്ടിലെ പഞ്ചായത്ത് അധിപനായിരുന്ന  എന്റെ അച്ഛനായിരുന്നു...!

ശേഷം ലോനപ്പേട്ടന്റെ തറവാട്ടിലെ , ആളുടെ സ്വന്തം  ഭാഗം ചേട്ടനനിയന്മാർക്ക് കൊടുത്ത് , ആ കാശ് കൊണ്ട് , അവർ അമേരിക്കയിലേക്ക് പോകുവാൻ ഒരു തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും അടിയന്തരാവസ്ഥക്കാലമായത് കൊണ്ട് ആയത് നടന്നില്ല...

അതിന് ശേഷം അഞ്ചാറുമാസം  കഴിഞ്ഞപ്പോൾ ഭോപ്പാലിൽ കിട്ടിയിരുന്ന 
ജോലി വേണ്ടെന്ന് വെച്ച് , റോസമ്മയേടത്തി ,  ഒരു കൂട്ടുകാരി മുഖാന്തിരം ഒരു ബാച്ചിനൊപ്പം നേഴിസിങ് ജോലിക്കായി ജർമ്മനിയിലേക്ക് പോയി .

പിന്നീട് രണ്ട് കൊല്ലം കഴിഞ്ഞ ശേഷമാണ് ലോനപ്പേട്ടൻ ജർമ്മനിയിൽ 
എത്തിയതും , കുറെ കഴിഞ്ഞു 'ഡി .എച്ച് .എൽ' കമ്പനിയുടെ ഒരു പാഴ്‌സൽ വെയർ ഹൌസിലെ ജീവനക്കാരനായി പാശ്ചാത്യ ജീവിതം ആരംഭിച്ചതും ...

അതിന്ശേഷം എന്റെ അച്ഛൻ അകാലത്തിൽ മരിച്ചുപോയ 
സമയത്ത് , നാട്ടിൽ നിന്നും പോയിട്ട്  - പത്ത് കൊല്ലം പിന്നിട്ടപ്പോഴാണ്  
വീണ്ടും  ആദ്യമായി  റോസമ്മയേടത്തിയും രണ്ട് ആണ്മക്കളുമായി  
ലോനപ്പേട്ടൻ നാട്ടിലെത്തിയത് . 

ആ സമയത്ത്  ലോനപ്പേട്ടനും ഫേമിലിയുമൊക്കെ ഞങ്ങളെയൊക്കെ വീട്ടിൽ വന്ന് ആശ്വസിപ്പിക്കുകയും ,അപ്പോളെനിക്കൊരു  'സിറ്റിസൺ  റിസ്റ്റ് വാച്ച്' സമ്മാനമായി തരികയുമുണ്ടായി  .
ശേഷം എന്നോടൊപ്പം ലോനപ്പേട്ടൻ  കറണ്ട് ബുക്ക്സിലും , മറ്റും കയറിയിറങ്ങി ഒരു പെട്ടി നിറയെ മലയാളം പുസ്തകളുമായാണ് മൂപ്പർ തിരിച്ചു പോയത് .
ഒപ്പം എന്റെ കൈയിലുണ്ടായിരുന്ന പഴയ കുറെ ഓണപ്പതിപ്പുകളും .

പിന്നീട് നാലഞ്ച് കൊല്ലം ഇടവിട്ട് നാട്ടിൽ വരുമ്പഴൊക്കെ  
ഇദ്ദേഹം ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ തരും , 
ഒപ്പം വലിയൊരു പുസ്തക ഭാണ്ഡവുമായി തിരിച്ചു  പോകും .

കാൽ നൂറ്റാണ്ട് മുമ്പ് ലോനപ്പേട്ടൻ 'ഡി .എച്ച് .എൽ'  കമ്പനിയിലെ 
ഒരു വെയർ ഹൌസ് സൂപ്പർ വൈസറായി ലണ്ടനിലേക്ക് കുടിയേറി. 
റോസമ്മയേടത്തിക്ക്  'എൻ .എച്ച് .സി'ൽ  നേഴ്‌സായി ജോലിയും കിട്ടി .
മക്കളെ ഇവിടത്തെ യൂണിവേഴ്‌സിറ്റികളിൽ ചേർക്കുകയും ചെയ്തു. 

ലണ്ടനിൽ  വന്ന്  ലോനപ്പേട്ടനും കുടുംബവും നന്നായി 
പച്ച പിടിച്ച ശേഷം  നാട്ടിൽ വന്നപ്പോഴാണ് , മൂപ്പർ എന്നോട്  
' ഡാ ..മുർള്യേ ...നിനക്ക് ലണ്ടനിലേക്ക് വന്നൂടെ '  എന്ന് എന്നോട് 
ചോദിക്കുന്നത് ...!   

പോരാത്തതിന് മൂപ്പരുടെ രണ്ട് ചേട്ടന്മാരുടെയും , പെങ്ങന്മാരുടെയും 
മക്കളെയൊക്കെ , കഴിഞ്ഞുപോയ  അടുത്തടുത്ത കൊല്ലങ്ങളിൽ  'യു.കെ'യിലേക്ക് 
സ്റ്റുഡൻറ് വിസയിൽ കൊണ്ടു വരികയും ,പിന്നീട് അവരൊക്കെ ചടുപിടുന്നനെ കാശുണ്ടാക്കുകയും 
ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ഇത് കേട്ടപ്പോൾ മുതൽ നാട്ടിൽ ഇരിക്ക പൊറുതിയില്ലാതായി .
അങ്ങനെ രണ്ട് മൂന്ന് ലക്ഷം ചെലവാക്കി   ലോനപ്പേട്ടൻ മുഖാന്തിരം ലണ്ടനിലുള്ള മോഹനേട്ടനും ,ഗിൽബർട്ടച്ചയാനും വഴി വർക്ക് പെർമിറ്റ് റെഡിയാക്കി ഞാനും ,എന്റെ പെർമനന്റ് ഗെഡിച്ചിയും കൂടി ലണ്ടനിൽ ലാൻഡ് ചെയ്‌തു .
  
എന്താല്ലേ
പണ്ട് ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ
കലാജാഥയിൽ ഇംഗ്ളീഷിനെയും സായിപ്പിനെയുമൊക്കെ  പറ്റി

'സായിപ്പ് പോയിട്ട് നാൽപ്പത് വർഷത്തിലേറെക്കഴിഞ്ഞല്ലോ
എന്നിട്ടാ സായിപ്പിൻ ഭാഷയിൽ...'എന്നൊക്കെ പാടി നടന്ന ഞാനാ

ജീവിതത്തിലെ ഒരോരൊ  വിരോധാപാസങ്ങൾ  അല്ലെ ..!

അന്നൊക്കെ  മാക്സിമം ഒരഞ്ചു കൊല്ലം ലണ്ടനിൽ വന്ന് കുറച്ച് സമ്പാദിച്ച് തിരിച്ചു പോകാമെന്ന് കരുതി വന്ന  ഞാനാണ് , അതിന്റെ മൂന്നിരട്ടി വർഷം കഴിഞ്ഞിട്ടും ഇവിടെ ഒട്ടി പിടിച്ചിങ്ങനെ നിൽക്കുന്നത്..!

അതിന് എങ്ങനെ തിരിച്ച് പോകും ...?

ഏത് കാലാവസ്ഥയിലും രാവും പകലുമില്ലാതെ ഇവിടെ
കിടന്നുറങ്ങാനുള്ള  സുഖം , ഏത് സമയത്തുമുള്ള പബ്ലിക്ക്
യാത്ര സൗകര്യങ്ങൾ ,
ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോഴുള്ള മനോഹാരിതകളടക്കം മാറി മാറി വരുന്ന പ്രകൃതിയുടെ രമണീയ കാഴ്ച്ചകൾ ,
അടുപ്പ് പുകയാതെ തന്നെ തീൻ മേശയിലെത്തുന്ന ലോകത്തിലെ എല്ലാ വിഭവങ്ങളും  ഡെലിവറിയായി എത്തിക്കുന്ന നാനാതരം ഭക്ഷണ ശാലകൾ ,

മധു ചഷകങ്ങൾ നിറയ്ക്കുവാൻ  പറ്റുന്ന ഏത് പെട്ടിക്കടയിലും കിട്ടുന്ന ആഗോള തലത്തിലുള്ള മുന്തിയതരം  ലഹരി പാനീയങ്ങൾ,....
അങ്ങിനെയങ്ങിനെ കണ്ണിനും മനസ്സിനും എന്നുമെന്നും  ഇമ്പമേറിയ
ഈ കാഴ്ച്ചവട്ടങ്ങൾ തന്നു കൊണ്ടിരിക്കുന്ന 
ഈ ബിലാത്തി  പട്ടണം വിട്ടിട്ടെങ്ങിനെ ... 

ഞാൻ എന്റെ  സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക് - 
ഇപ്പോൾ  ചെകുത്താന്മാർ കൈയേറിയിരിക്കുന്ന നമ്മുടെ 
സ്വന്തം ജന്മ ഭൂമിയിലേക്ക് തിരിച്ച് പോകും .. അല്ലേ

അപ്പോൾ ശരി കഥ തൽക്കാലം അവസാനിപ്പിക്കുന്നു

ലോനപ്പേട്ടനോട് അനുവാദം വാങ്ങി , ലണ്ടനിൽ നിന്നും കഴിഞ്ഞ വർഷം പുറത്തിറക്കുന്ന  ,കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മയുടെ   
'ഛായ' കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കത്തിൽ ചേർക്കുവാൻ വേണ്ടി എഴുതിയതാണ് കേട്ടോ  ഈ കുറിപ്പുകൾ  




കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...