Wednesday 15 November 2017

ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ ... ! / Angaleya Naattile Baasha Snnehikalaaya Mallu Vallabhar ...!

അനേകം  മലയാളി വംശജർ
അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി
ഇന്ന് യൂറോപ്പിലാകെ അധിവസിച്ചു വരുന്നുണ്ട് ...
ഏതാണ്ട് രണ്ട് ലക്ഷത്തോളം
മലയാളി വംശജരുമായി ആയതിൽ ഏറ്റവും
കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് ..!

അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...
അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !


കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസമായെങ്കിലും , വ്യാപകമായ കുടിയേറ്റം ഉണ്ടായതും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും പിന്നീട് അര നൂറ്റാണ്ടിന് ശേഷമാണ് ...

പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളെയും , കലകളെയുമൊക്കെ സ്നേഹിച്ച കുറെ മനുഷ്യർ..!

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...

ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് ...!

ഇന്ന് എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നു. അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്...


ഇതിനുമുമ്പ് കുറച്ച് കലാ സാഹിത്യ പ്രതിഭകളായ  ഈ  ആംഗ്ലേയ നാട്ടിലെ വനിതാ രത്നങ്ങളിൽ  കുറച്ച് പേരെ കഴിഞ്ഞ മാസം ഇവിടെ ഞാൻ  പരിചയപ്പെടുത്തിയിരുന്നു ...

കുറച്ച് ചാരപ്പണിയുടെ ലീലാ വിലാസങ്ങൾ അറിയുന്നതു കൊണ്ടും, കൂടെ 'കട്ടൻ കാപ്പിയും കവിതയും ' കൂട്ടായ്മയിലെ നല്ലൊരു ടീം ഉള്ളതും കൊണ്ടുമാണ് ഇതിനൊക്കെ സാധ്യമാകുന്നത് ...

പെൺ പുലികളായവരെ മാത്രം പരിചയപ്പെടുത്തിയതിന് ഇവിടുള്ള 

എഴുത്തിന്റ സിംഹങ്ങൾ എന്നെ നോക്കി ഇപ്പോൾ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നൂ ...

അതിനാൽ അതിന്റെ തുടർച്ചയെന്നോണം ,  
ഈ തവണ ഞാൻ പരിചയപ്പെടുത്തുന്നത് ഇവിടങ്ങളിലുള്ള  
മലയാളത്തെ സ്നേഹിക്കുന്ന കുറച്ച് പുരുഷ കേസരികളെയാണ് ...!

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ 'ടീ.വി.ചാനലു'കളും, 'ഓൺ-ലൈൻ'
പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ 'അപ്-ടു-ഡേറ്റ് 'ചെയ്യുന്നുണ്ടെങ്കിലും , ഒപ്പം തന്നെ
ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്ര പ്രവർത്തനങ്ങളിലൂടെ മാറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദം  മുതൽ ഓർബി മേനോൻ,  വി.കെ .കൃഷ്ണമേനോൻ , മേനോൻ മാരാത്ത് , എം.എ .ഷക്കൂർ ,  കരുവത്തിൽ  സുകുമാരൻ എന്നിവരിലൂടെ യു.കെയിൽ മലയാള കലാ സാഹിത്യം നന്നായി പരിപോഷിക്കപ്പെട്ടു...

പിന്നീട് അർദ്ധ നൂറ്റാണ്ടിനു ശേഷമാണ് , മലേഷ്യയിൽ വെച്ചേ കഥകളൊക്കെ എഴുതിയിരുന്ന , സിംഗപ്പൂരിൽ നിന്നും 1968 ൽ ഇവിടെയെത്തിയ ആലപ്പുഴക്കാരനായ കെ .ഗംഗാധരൻ , നാടകത്തിന്റെ തലതൊട്ടപ്പനായ വെട്ടൂർ കൃഷ്‌ണൻ കുട്ടി ,  ബാൾഡ്വിൻ സൈമൺ (ബാബു ) , സുരേഷ് കുമാർ ഗംഗാധരൻ (തമ്പി ) , ശിവാനന്ദൻ കണ്വാശ്രമം , ഫ്രാൻസിസ് ആഞ്ചലോസ് , മണമ്പൂർ സുരേഷ്  , എസ് .ജെ.ഹാരീസ് , വില്ലൻ ഗോപി , പ്രേമചന്ദ്രൻ  , ശശി.എസ്  കുളമട എന്നീ നിരവധി കലാ സാഹിത്യ  കുതുകികളിലൂടെ ആയത് അന്നുണ്ടായിരുന്ന  യുവ തലമുറയിലേക്ക്  മലയാള കലാ സാഹിത്യ അഭിരുചികൾ കൈമാറ്റം ചെയ്യപ്പെട്ടത്  ....

അപ്പോൾ ഇനി  ഇപ്പോഴുള്ള ഈ പഴയകാല ,
കലാസാഹിത്യ വല്ലഭരിൽ നിന്നും തുടങ്ങാം അല്ലെ

മണമ്പൂർ സുരേഷ് 

ലണ്ടനിലും , പരിസര പ്രദേശങ്ങളിലും 1973 മുതൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരത്തെ മണമ്പൂരിൽ നിന്നും എത്തിയ മണമ്പൂർ സുരേഷ്  , 1976 മുതൽ  ദേശാഭിമാനിയിൽ എഴുതി തുടങ്ങിയതാണ് . പിന്നീട് കലാകൗമുദി വാരികയിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ട്യൂബ് ട്രെയിൻ വിഭാഗത്തിൽ സീനിയർ ഉദ്യോഗം വഹിക്കുന്ന  ഇദ്ദേഹം, 'കേരള കൗമുദി'യുടെ ലണ്ടൻ ലേഖകൻ കൂടിയാണ് .
രാഷ്ട്രീയ , സാഹിത്യ , സിനിമാ , സാംസ്കാരിക ചുറ്റുവട്ടങ്ങളെ കുറിച്ച് അനേകം ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട് . ഒപ്പം ധാരാളം  യാത്ര വിവരണങ്ങളും .
ലണ്ടനിൽ  ആദ്യമുണ്ടായിരുന്ന 'ചേതന സ്റ്റഡി സർക്കിൾ' എന്ന മലയാളി സാഹിത്യ വേദിയിലും ഇന്നുള്ള 'കട്ടൻ കാപ്പിയും കവിതയും ' എന്ന  കലാ സാഹിത്യ കൂട്ടായ്മയിലും  സജീവാംഗം കൂടി(യായിരുന്നു)യാണ് മണമ്പൂർ സുരേഷ് .
ബ്രിട്ടനില്‍ നടന്ന വേള്‍ഡ് കപ് ക്രിക്കറ്റ്, ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയെല്ലാം നാട്ടിലെ പ്രധാന ടെലിവിഷന്‍ ന്യൂസുകളില്‍ - ആദ്യം ഏഷ്യനെറ്റ്, പിന്നീട് കൈരളി tv, ജീവന്‍ tv ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ tv , ന്യൂസ് 18 എന്നീ ടെലിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നു.
ബ്രസീല്‍, അര്‍ജന്റീന, വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ രണ്ടു മാസം നീളുന്ന യാത്രാവിവരണം , അടുത്തുതന്നെ 'കൗമുദി" ടീവിയില്‍ പ്രക്ഷേപണം ചെയ്യാന്‍  തയാറായിക്കൊണ്ടിരിക്കുന്നു... 


ഫ്രാൻസിസ് ആഞ്ചലോസ്

കൊല്ലം ജില്ലയിൽ നിന്നും ആ
കാലഘട്ടത്തിൽ ലണ്ടനിൽ എത്തിയ ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ  ഫ്രാൻസിസ് ആഞ്ചലോസ് എന്ന അദ്ധ്യാപകൻ ആഗോള  സാഹിത്യത്തെ കുറിച്ച് ധാരാളം അറിവുള്ള ഒരു വിജ്ഞാന പ്രതിഭയാണ് .
അന്നിവിടെ നാട്ടിൽ നിന്നും എത്തിച്ചേരുന്ന സാഹിത്യകാരന്മാരെയും , മറ്റു സാംസ്കാരിക നായകന്മാരെയുമൊക്കെ ആനയിച്ച് ഇവർ പലപരിപാടികളും നടത്തിയിട്ടുണ്ട് . കവിതകളും , ഓണപ്പാട്ടുകളും , ലേഖനങ്ങളുമൊക്കെയായി  പല മാദ്ധ്യങ്ങളിലും എഴുതുന്ന ഇദ്ദേഹം ന്യൂഹാം കോളേജിന്റെ സെന്റർ മാനേജരായി   ജോലി ചെയ്യുന്നു.
നല്ലൊരു വയലിനിസ്റ്റ്‌  കൂടിയായ ഇദ്ദേഹം കട്ടൻ കാപ്പി കൂട്ടായ്മയിൽ പല ചർച്ചകളും നയിക്കുന്ന വല്ലഭൻ  കൂടിയാണ് ...


ശശി എസ് കുളമട 


തിരുവനന്തപുരത്തിന്റേയും, കൊല്ലത്തിന്റേയും അതിർത്തിപ്രദേശമായ
കുളമട എന്ന ഗ്രാമത്തിൽ നിന്നും യു.കെ യിലെത്തിയ കലാകാരനാണ് ശശി എസ് കുളമട. മലയാള നാടവേദിയിലെ അനുഗ്രഹീത നാടകകൃത്തും,സംവിധായകനുമായ ശ്രീ.രാജൻ കിഴക്കനേലയുടെ നേതൃത്വത്തിലുണ്ടായിരുന്ന  " പ്രതിഭ " തീയറ്റേഴ്സ് ആയിരുന്നു ആദ്യ തട്ടകം.

1986 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു. കെ യുടെ പ്രവർത്തകനായി.
മലയാളി അസോസിയേഷന്റെ നാടക സമിതിയായ "ദൃശ്യകല " യുടെ സ്ഥാപകരിൽ ഒരാൾ. ആദ്യനാടകമായ 'പുരപ്പുറത്തൊരു രാത്രി' 1989 ൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ സംവിധായകൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.തുടർന്ന് ചെറുതും,വലുതുമായി 18 ഓളം നാടകങ്ങളിൽ അഭിനയിയ്ക്കുകയും, 5 നാടകങ്ങൾ സംവിധാനവും ചെയ്തു.
1998 ൽ ദൃശ്യകല അവതരിപ്പിച്ച " പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ " യാണ് ശശി ആദ്യമായി സംവിധാനം ചെയ്ത നാടകം. തുടർന്ന് രാജൻ കിഴക്കനേല തന്നെ രചന നിർവ്വഹിച്ച വരികഗന്ധർവ ഗായക,ആര്യവൈദ്യൻ വയസ്കരമൂസ്സ്,കുഞ്ചൻ നന്പ്യാർ,നിറ നിറയോ നിറ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.1993 ൽ ശ്രീ.ശിവാനന്ദൻ കണ്വാശ്രമത് രചിച്ച " പണത്തിന്റെ വികൃതി "എന്ന ഓട്ടൻ തുള്ളൽ, ശ്രീ.വെട്ടൂർ . ജി .കൃഷ്ണൻകുട്ടി രചിച്ച "വിൽപ്പാട്ട് " 2003 ൽ "അനീസ്യ" കഥാപ്രസംഗം എന്നിവയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2005 ൽ തനത് ഓണാഘോഷ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "പൊന്നോണക്കാഴ്ച"യും , 2007 ൽ കഥയും , സംവിധാനവും നിർവഹിച്ച "തിരുവോണക്കാഴ്ച", 2009 ൽ അവതരിപ്പിച്ച "പൊന്നോണപ്പൂത്താലം" എന്നിവ ശശി യുടെ പ്രധാന ഓണപ്പരിപാടികളാണ്.
2009 ശ്രീനാരായണ ഗുരു മിഷന് വേണ്ടി കഥയും,സംവിധാനവും നിർവഹിച്ച "ശുക്രനക്ഷത്രം",
" ഗുരുവന്ദനം ", കാഥികരത്നം പ്രൊഫസർ: വി . സാംബശിവന്റെ വിഖ്യാതമായ മഹാകവി കുമാരനാശാൻ എന്ന കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്‌കാരം "സ്നേഹഗായകൻ" എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു.
2008 ൽ "കേളി " എന്ന കലാസമിതി രൂപീകരിയ്ക്കുകയും,എല്ലാവർഷവും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിയ്ക്കുകയും ചെയ്തു വരുന്നു. " കേളി " യുടെ പേരിൽ ചർച്ചകളും, " സ്മൃതി സന്ധ്യ " പോലുള്ള സംഗീത പരിപാടികളും സംഘടിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്
2004 - ൽ സുഹൃത്ത് ശ്രീ. എസ്.ജെ. ഹാരീസ് മായി ചേർന്ന് നൂറിലധികം നാടക കലാകാരന്മാരെ ആദരിയ്ക്കുകയും, നാടക പ്രവർത്തകരെ കുറിച്ചുള്ള " അരങ്ങ് " എന്ന പേരിൽ ഒരു മാഗസിനും ഇദ്ദേഹം ഇറക്കുകയുണ്ടായി.

കെ. നാരായണൻ 

സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം പൂർത്തിയാക്കി , 1985 മുതൽ ലണ്ടനിലുള്ള , ഇപ്പോൾ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ , അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്വത്തിനുടമയാണ്.
നാടകം, കവിത , പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ '5 More Minits' എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
 'സംഗീത ഓഫ് യു. കെ' , 'വേൾഡ് മലയാളി കൗൺസിൽ' മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്‌കാരിക പ്രവർത്തകൻ.
90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു...

മുരളി വെട്ടത്ത്

തൃശൂർ ജില്ലയിൽ നിന്നും എത്തിയ ഇപ്പോൾ ലണ്ടനിൽ വസിക്കുന്ന മുരളി വെട്ടത്ത്  ഇന്ന് യു.കെയിൽ മാത്രമല്ല , ആഗോളപരമായി മലയാളികളുടേതായ പല കലാ സാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു  സജീവ അംഗമാണ് .
ഇരിഞ്ഞാലകുടയിൽ ജനിച്ച് ,നാട്ടിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച ശേഷം 1987 മുതൽ ലണ്ടനിൽ സ്ഥിരതാമസമുള്ള സാഹിത്യ സാംസ്കാരിക പ്രവർത്തകനാണ് . ഇപ്പോൾ 'നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ.
സമകാലിക മലയാളം വാരികയുടെ ലണ്ടൻ എഡിറ്ററായിരുന്നു . എന്നും  കലാ സംസ്ക്കാരിക സാമൂഹ്യ വിഷയങ്ങളിൽ തല്പരൻ. ഇപ്പോൾ  'മലയാളം മിഷൻ യു.കെ'യുടെ ചെയർമാൻ കൂടിയാണ് മുരളി വെട്ടത്ത് .
'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ  . ചിന്താ രവീന്ദ്രന്റെ 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ്. 
ഭാര്യ മിച്ചിരു മകൻ രാമു...

ശാന്തിമോൻ ജേക്കബ് 

എറണാകുളത്തു നിന്നും എത്തി ഹെമൽഹാമ്സ്റ്റഡിൽ താമസിക്കുന്ന  നാട്ടിലെ  ദീപിക  പത്രത്തിന്റെ മുൻ 'എഡിറ്റർ ഇൻ ചാർജാ'യിരുന്ന ശാന്തിമോൻ ജേക്കബ്ബ്   എന്ന പത്ര പ്രവർത്തകനായിരുന്നു ,  യു.കെ - യിൽ നിന്നും ആദ്യമായി 'ദീപിക യൂറോപ്പ് ' എന്ന പേരിൽ ലിവർപൂളിൽ നിന്നും ഒരു പ്രിന്റഡ് മലയാള പത്രം ഇറക്കിയത് ...!

യാത്രകൾ , തീവ്രമായ ആത്മീയത , വായന , വല്ലപ്പോഴുമുള്ള എഴുത്ത് എന്നിവയൊക്കെയായി കഴിയുന്ന ഇദ്ദേഹം .
ഹൃദയ വയൽ ’ എന്ന 'എഴുത്തിടം; കുറേ സ്വപ്നങ്ങളുടെ വയൽത്തടം' എന്നൊരു  'ഓൺ -ലൈൻ വെബ് സൈറ്റും ' ,  ഈ പത്ര പ്രവർത്തനത്തിന്റെയും , എഴുത്തിന്റെയും വല്ലഭനായ ശാന്തിമോൻ ജേക്കബ്ബ് നടത്തുന്നുണ്ട് ...


അലക്സ് കണിയാംപറമ്പിൽ 

ലണ്ടനിലും, മാഞ്ചസ്റ്ററിലെ സ്റ്റോക് പോർട്ടിലുമായി വസിക്കുന്ന
നിത്യ സഞ്ചാരിയായ കോട്ടയത്ത് ജനിച്ച് വളർന്ന് , 1972 മുതൽ ഡൽഹിയിലും,
പിന്നീട് ലിബിയായിലും, ആസ്ട്രിയയിലും, ജനീവയിലുമൊക്കെ പ്രവാസിയായി കഴിഞ്ഞ
ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ച ഒരു ബഹുഭാഷ പണ്ഡിതനാണ് അലക്സ് കണിയാംപറമ്പിൽ .
ലളിത സുന്ദരമായ ഭാഷയിൽ അനുവാചകരെ കൊണ്ട് എന്തും വായിപ്പിക്കാനുള്ള
അപാരമായ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. അലക്സ് കണിയാംപറമ്പിലിന്റെ 'റഷ്യ ,
പോളണ്ട് 'തുടങ്ങിയ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ കുറിച്ചുള്ള സഞ്ചാരം വിവരണങ്ങൾ - ഫോട്ടോകളും , വീഡിയോകളും , ചരിത്രങ്ങളും സഹിതം എഴുതിയിട്ടതൊക്കെയുള്ള   സോഷ്യൽ മീഡിയ പോസ്റ്റുകളും  , ഇദ്ദേഹത്തിന്റെ  ബ്ലോഗ്ഗായ ചരിത്രം , യാത്രകൾ എന്നിവയുമൊക്കെ  അനേകം വായനക്കാരുടെ ഇഷ്ട്ട വിഭവങ്ങളാണ്.
ആരെയും ഭയപ്പെടാതെ  അക്ഷരത്തിന്റെ പടവാളുകൊണ്ട് ഒരു ഒറ്റയാൾ പട്ടാളമായി നിന്നുകൊണ്ട് സമൂഹത്തിലേയും., സമുദായത്തിലേയും  പല അനീതികൾക്ക് എതിരെ പോരാടുവാനുള്ള ഇദ്ദേഹത്തിന്റെ വീറും വാശിയും ത്രാണിയും ഒന്ന് വേറെ തന്നെയാണ്... !
യു. കെയിൽ നിന്നും സാഹിത്യ സംബന്ധമായ കഥകളും, കവിതകളും, ലേഖനങ്ങളുമായി ആദ്യമായി  ഇറങ്ങിയ ഒരു പ്രിന്റഡ് പത്ര മാസികയായ 'പ്രവാസ രശ്‌മി 'യുടെ ഉടയോനും , പിന്നീട് പുറത്തിറക്കിയ 'ബിലാത്തി മലയാളി' യുടെ അധിപനും പത്രാധിപരും കൂടിയായിരുന്നു ഇദ്ദേഹം.
പഴയ കാലത്തുള്ള പല മലയാളം ബ്ലോഗേഴ്സിന്റെയും നല്ല രചനകൾ പ്രഥമമായി  ഒരു പ്രിന്റഡ് മീഡിയയിലൂടെ വന്നതും , അന്നുണ്ടായിരുന്ന ഈ 'ബിലാത്തി മലയാളി'യിൽ കൂടിയാണ്...


ബാലകൃഷ്ണൻ ബാലഗോപാൽ 


മലയാളികളുടെ ആദ്യത്തെ ഓൺ -ലൈൻ  പത്രമായ U K  Malayalee യുടെ അധിപനും സ്ഥാപകനുമാണ് വർക്കലയിൽ നിന്നും എത്തിപ്പെട്ട് , കെന്റിലെ ചാത്താമിൽ താമസിക്കുന്ന ബാലഗോപാൽ .
ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെല്ലാം ഉൾപ്പെടുത്തി 'യു.കെ മലായാളി ' എന്നൊരു വാർഷിക പതിപ്പും ബാലഗോപാൽ പുറത്തിറക്കാറുണ്ടായിരുന്നു . 'ടൈംസ് ഓഫ് ഒമാൻ' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുൻ സബ് എഡിറ്ററായിരുന്ന ഇദ്ദേഹം ഒരു ഫ്രീലാൻസ് പത്ര പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും,  എഴുത്തുകാരനുമാണ് .
നാട്ടിലും ,യു.കെയിലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ , കൊല്ലം ജില്ലയിലെ ശബരിഗിരി റെസിഡന്റ് സ്‌കൂളിലെ മുൻ ഇന്ഗ്ലീഷ് അദ്ധ്യാപകൻ കൂടിയായിരുന്നു ബാലകൃഷ്ണൻ ബാലഗോപാൽ...



ജോസ് ആന്റണി

തൃശൂർ  ജില്ലയിലെ വരന്തരപ്പള്ളിയിലെ  പള്ളിക്കുന്നിൽ നിന്നും
ലണ്ടനിൽ വന്നു വസിക്കുന്ന ജോസ് ആന്റണി പിണ്ടിയൻ ഇവിടങ്ങളിൽ
അറിയപ്പെടുന്ന ചിത്രകാരനും , ശില്പിയും ,ത്വത്വചിന്തകനും  , ഒപ്പം നല്ല നിരീക്ഷണ
സ്വഭാവമുള്ള എഴുത്തുകാരനും കൂടിയാണ് .
കലയെയും , സാഹിത്യത്തെയുമൊക്കെ വിലയിരുത്തികൊണ്ടുള്ള അനേകം ആർട്ടിക്കിളുകൾ ജോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .

നല്ല കവിതകളെ സ്നേഹിക്കുന്ന ,ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജോസിന്റെ അനുഭവാവിഷ്കാരങ്ങളും , വിലയിരുത്തലുകളും എന്നും തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ തന്നെയാണ് .

ലണ്ടനിലെ കലാ സാഹിത്യ കൂട്ടായ്മകളിലെ നിറ  സാനിദ്ധ്യമുള്ള  വ്യക്തിത്തത്തിനുടമകൂടിയാണ്  ഈ ആന്റണി ജോസ് പിണ്ടിയൻ. ഒപ്പം കട്ടൻ കാപ്പി കൂട്ടായ്മയിലെ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ എന്നും നേതൃത്വം കൊടുക്കുന്നതും ജോസ് തന്നെയാണ് .
ജോസിന്റെ ഭാഷയിലൂടെയുള്ള താഴെയുള്ള വിലയിരുത്തൽ കൂടി നോക്കൂ ....

'നല്ല സാഹിത്യം നല്ലൊരു വായനാനുഭവമാണ്.
അത് ജീവിതത്തിന്റെ നേർ പകർപ്പാകുമ്പോൾ വായനാനുഭവത്തിന്റെ
തീഷ്ണത വർദ്ധിക്കുന്നു. എന്നാൽ ജീവിതാനുഭവം കലയിലേക്ക് പകർത്തുന്ന പ്രക്രിയയിൽ വൈകാരിക ഉന്നതിയുണ്ടാകുകയും, വാക്കുകളും വാചകങ്ങളും ഒന്ന് മറ്റൊന്നിനോട് ചേർന്ന് താളക്രമത്തോടെ വായനക്കാരന്റെ മനസ്സിൽ പതഞ്ഞു ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തിന്റെ പ്രത്യേകത അത് ജീവിതത്തിനും, കഥക്കും ഇടക്കുള്ള അതിർത്തികൾ മായിച്ചു കളഞ്ഞു വായനാനുഭവത്തെ സ്പുഡീകരിക്കുന്നു എന്നുള്ളതാണ്.
ഇങ്ങനെ എഴുതാൻ കഴിയുന്ന യു,കെയിലെ രണ്ട് എഴുത്തുകാരാണ്  മുകളിൽ പറഞ്ഞ ശ്രീ .അലക്സ് കണിയാംപറമ്പിലും , താഴെ പറയുവാൻ പോകുന്ന വി .പ്രദീപ് കുമാറും.'...


വി.പ്രദീപ് കുമാർ 


തിരുവനനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ
ഇപ്പോൾ ലണ്ടനിലെ ക്രോയ്ഡണിൽ വസിക്കുന്ന ബൃഹത്തായ വായനയുള്ള ഒരു മലയാളം ഭാഷ സ്നേഹിയാണ് വി.പ്രദീപ് കുമാർ .

ഒപ്പം ആഗോളതലത്തിലുള്ള ക്ലാസ്സിക്കായ - കല , സാഹിത്യ , സിനിമകളടക്കം പാലത്തിനെ കുറിച്ചും അസ്സലായി വിശകലനം ചെയ്യുന്ന പ്രദീപ് കുമാർ നന്നായി വരക്കുകയും , കവിതകൾ , നല്ല താളക്രമത്തോടെ ചൊല്ലുകയും ചെയ്യുന്ന ഒരു വല്ലഭൻ തന്നെയാണ് .

മലയാളം സാഹിത്യത്തെ കുറിച്ചും , ഒട്ടുമിക്ക എഴുത്തുകാരെ പറ്റിയും പ്രദീപിനോളമുള്ള അറിവുകൾ ഇന്നീ ആംഗലേയ ദേശത്ത് മറ്റാർക്കും തന്നെയില്ലെന്ന് തന്നെ പറയാം. നല്ലൊരു പുസ്തക ശേഖരമുള്ള ഇദ്ദേഹം വിജ്ഞാന പ്രദമായ പല ലേഖനങ്ങളും , സാഹിത്യ വിമർശനങ്ങളും എഴുതാറുണ്ട് .
'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയിൽ നിന്നും ഇറക്കുന്ന ' ഛായ' കൈയ്യെഴുത്തു പ്രതികൾ   എല്ലാവിധ രൂപ ലാവണ്യങ്ങളും വരുത്തി , ഒരു ആർട്ടിസ്റ് കൂടിയായ പ്രദീപിന്റെ കൈയ്യെഴുത്തിലൂടെയാണ് പുറത്തിറങ്ങാറുള്ളത്... !


കാരൂർ സോമൻ

മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട
പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ
വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ .
മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും , കഥകളും , കവിതകളും  ,
നോവലുകളും ,യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
ഇപ്പോൾ ഇതുവരെ 51  പുസ്തകങ്ങൾ
സാഹിത്യത്തിന്റെ എല്ലാമേഖലകളിലുമായി ഇറക്കിയിട്ടുള്ള , ഈ ഫുൾടൈം എഴുത്തുകാരനെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി...





മുരുകേഷ് പനയറ

തിരുവനന്തപുരത്തെ വർക്കലയിലുള്ള പനയറ
ഗ്രാമത്തിൽ ജനിച്ചുവളർന്ന മുരുകേഷ് ബിരുദാനന്തര ബിരുദ ധാരിയായ ചെറുപ്പം മുതലെ വായനയും ,എഴുത്തും കൂടെ കൊണ്ട് നടക്കുന്ന ഒരു പ്രതിഭയാണ് .
പിന്നീട് ഇന്ഗ്ലീഷ് അദ്ധ്യാപനത്തിൽ നിന്നും , മൃഗ സംരംക്ഷണ വകുപ്പിലെ ഉദ്യോഗത്തിൽ നിന്നും വിടുതൽ ചെയ്ത ശേഷം ,   ലണ്ടനിലെ ക്രോയ്ഡോണിൽ വസിക്കുന്ന മുരുകേഷ് പനയറ ഇന്ന് ലണ്ടൻ ട്രാമിലെ ഒരു ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .
ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകൾ എഴുതുന്ന മുരുകേഷ്  പനയറ , ആംഗലേയത്തിലടക്കം ധാരാളം ഈടുറ്റ കവിതകളും ,ലേഖനങ്ങളും ബിലാത്തിയിലെ എല്ലാ മാദ്ധ്യമങ്ങളിലും എഴുതുന്നു .ഒപ്പം നല്ലൊരു പ്രഭാഷകൻ കൂടിയായ എഴുത്തുകാരനാണ് ഇദ്ദേഹം .
ഭാഷ പ്രയോഗ രീതികളിലും , വിഷയ സമീപനത്തിലും ഏവരേക്കാളും മികച്ച്  നിന്ന് രചനകൾ നിർവ്വഹിക്കുന്ന ഒരാളാണ് മുരുകേഷ് .
രണ്ട് നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട് .'കുടജാദ്രിയിൽ ' എന്ന കഥാ സമാഹാരമാണ് യു.കെയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലും , നവമാദ്ധ്യമ രംഗത്തും എന്നും സജീവ സാന്നിദ്ധ്യമുള്ള മുരുകേഷിൻറെ ആദ്യ പുസ്തകം .
ഇദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'മാട്ടിറച്ചി ' അടുത്തുതന്നെ വിപണിയിൽ ഇറങ്ങുവാൻ പോകുകയാണ്...


ജിൻസൺ  ഇരിട്ടി

എഴുത്തിന്റെ ആധുനികതകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥാകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെയിലെ ബ്രൈറ്റണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി  .

രണ്ട് നോവലുകളും , ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ.'ബിലാത്തി പ്രണയം 'എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് .'തിരിച്ചറിവുകൾ ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ .
ഒരിക്കലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും , ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും , പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ് .
ജിൻസൻ  അടുത്തു തന്നെ ഒരു നോവലും , ചെറുകഥാ സമാഹാരവും കൂടി ഇറക്കുന്നുണ്ട് ...



ഷാഫി റഹ്‌മാൻ

കാലം മാറുകയാണ്‌, വായനയും...
ഈയൊരു തിരിച്ചറിവാണ്‌ അഴിമുഖം ...
ലോകത്തിലെ ഏറ്റവും മികച്ച മാദ്ധ്യമ  ശൈലികളും
ശീലങ്ങളും മലയാളി ബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുന്ന ഈ അഴിമുഖത്തിന്റെ പിന്നണിയിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനാണ്  ഷാഫി റഹ്‌മാൻ .
മലയാളം ഇന്നു വരെ കാണാത്ത മാദ്ധ്യമ പ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്‌മമായ വിലയിരുത്തലുകളൂമാണ്‌ അഴിമുഖം വായനക്കാരിലെത്തിക്കുന്നത്‌.
ആയതിന്റെ യൂറോപ്പ് ചുമതയുള്ള ,  തൃശൂർ പട്ടണത്തിൽ നിന്നും വന്ന ഇന്ത്യ ട്യുഡെയുടെ  ലേഖകൻ കൂടിയായ എഴുത്തിലെ വല്ലഭനായ ഷാഫി റഹ്‌മാൻ നല്ലൊരു പത്ര പ്രവർത്തകനും , രാഷ്ട്രീയ നിരീക്ഷകനുമാണ് .
ഷാഫിയുടെ ധാരാളം എഴുത്തുകൾ ഇന്ത്യ ട്യുഡെയുടെ/അഴിമുഖത്തിന്റെ  പേജുകളിലൂടെ നാമൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട് .
ലണ്ടനിൽ താമസമുള്ള ഷാഫി ഇവിടെ നിന്നും ഇറങ്ങുന്ന ഇന്ത്യ ഗസറ്റ് ലണ്ടന്റെ  എഡിറ്റർ കൂടിയാണ് ...


അനിയൻ കുന്നത്ത്

ശരിക്കും പറഞ്ഞാൽ കവിതകളുടെ ലോകത്ത് ജീവിക്കുന്ന
ഒരാളാണ് കോതമംഗലത്തെ ഊന്നു കല്ലിൽ നിന്നും ദൽഹി പ്രവാസത്തിനു
ശേഷം യു,കെയിലെത്തി , ഇവിടെയുള്ള സെന്റ്.ആൽബൻസിൽ താമസിക്കുന്ന അനിയൻ കുന്നത്ത് .
വിഷയ സ്വീകരണത്തിന്റെ സാധാരണത്വവും ,രചനാ തന്ത്രത്തിന്റെ വ്യത്യസ്ത തലങ്ങളുടെ ലാളിത്യവും മുഖമുദ്രയാക്കുന്ന കവിതകളാണ് അനിയന്റെ
ഒട്ടുമിക്ക വരികളും .
മനസ്സ് മനസ്സിനോട് ചെയ്യുന്ന മൗന മന്ത്രണം കണക്കെയുള്ള വാചാലമായ കവിതകൾ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് , ആർദ്ര ദീപ്തഭാവങ്ങൾ തെല്ലും ചോർന്നു പോകാതെ ആവിഷ്‌ക്കരിക്കാനുള്ള അനിയന്റെ കഴിവ് അപാരം തന്നെയാണ് .
സോഷ്യൽ മീഡിയ രംഗത്ത് സജീവ ചർച്ചകൾക്ക് വിധേയമായ ഇദ്ദെഅഹത്തിന്റെ ചില നല്ല കവിതകളുടെ സമാഹാരമായ 'വെയിൽ പൂക്കുന്ന മഴ മേഘങ്ങൾ ' ആണ് അനിയന്റെ പ്രഥമ പുസ്തകം ...


പ്രിയൻ പ്രിയവ്രതൻ 

വെറ്റിനറി സയൻസിൽ മെഡിക്കൽ ബിരുദമുള്ള
ഡോ : പ്രിയൻ   ഇന്ന്  കമ്പ്യൂട്ടർ  കമ്യൂണിക്കേഷൻ വിഭാഗത്തിൽ
വെബ് ഡിസൈനിങ്ങ് രംഗത്താണ് ജോലി ചെയ്യുന്നത് .
നല്ലൊരു കവിയും , ഗായകനുമായ കൊല്ലത്തെ പുനലൂർ സ്വദേശിയായ പ്രിയൻ സംഗീതത്തിലും
സാഹിത്യത്തിലും പ്രാവീണ്യമുള്ള ഒരു വ്യക്തി പ്രതിഭ തന്നെയാണ്.
ലണ്ടനിൽ താമസിക്കുന്ന പ്രിയന്റെ അതിമനോഹരവും ,അർത്ഥവ്യാപ്തിയുമുള്ള കവിതകൾ എഴുതിയിടുന്ന മലയാള ബ്ലോഗാണ് പ്രിയതമം .
കട്ടൻ കാപ്പി കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് മുതൽ  , പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വരെ സജീവമായ പങ്കാളിത്തത്തോടെ സേവനം നൽകുന്നതിനും  , നവീനമായ ആശയങ്ങൾക്ക് വഴി തെളിയിക്കുന്നതിനും പ്രിയൻ എന്നും മുൻ പന്തിയിൽ തന്നെയുണ്ടാകാറുണ്ട് .
ആരെയും വെറുപ്പിക്കാത്ത മുഖമുദ്രയുള്ള ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് ഏവർക്കും പ്രിയപ്പെട്ട പ്രിയൻ പ്രിയവ്രതൻ എന്ന ഈ കലാസാഹിത്യസംഗീത വല്ലഭൻ ...!


അജിത്ത് പാലിയത്ത് 

ആലപ്പുഴയിലെ  ചേർത്തല ദേശക്കാരനായ  അജിത്ത് പാലിയത്ത് സ്ക്കൂൾ തലത്തിൽ നിന്നും  ലളിതഗാനം, പ്രസംഗം, ചെറുകഥ, ലേഖനം, കവിത, നാടകം എന്നിവയിൽ പങ്കെടുത്തു തുടങ്ങിയ കലാ  സാഹിത്യ പ്രവർത്തനങ്ങൾ , കലാലയവും കടന്നു ഇപ്പോൾ യു.കെ വരെ വ്യാപിച്ചു കിടക്കുകയാണ് .
നാട്ടിലെ കലാ  സാഹിത്യ  യുവജന സംഘടനകളിൽ കൂടി ആരംഭിച്ച പ്രഫഷണൽ നാടകാഭിനയം  യുക്കേയിലെ  ഷെഫീല്‍ഡില്‍ നാടക പ്രേമികളുമായി ചേര്‍ന്ന് 'അശ്വമേധം' വരെയെത്തി നിൽക്കുന്നു .

ഷെഫീല്ഡ്ഡ്  മലയാളി അസ്സോസ്സിയേഷനുവേണ്ടി ഏതാനും വര്‍ഷം “തളിര്” എന്ന സാഹിത്യ മാസിക എഡിറ്റ് ചെയ്തു ഡിസൈന്‍ ചെയ്തു ഇറക്കി. ഫോബ്മ എന്ന സംഘടനയ്ക്കു വേണ്ടി 'സമീക്ഷ', ഷെഫിൽഡ്ഡ് അസോസിയേഷന്റെ പത്താം വാർഷീക പതിപ്പ് 'പ്രയാണം' എന്നീ  സാഹിത്യ മാസികകളുടെ  എഡിറ്റര്‍ / പബ്ലിഷര്‍ / ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു..
അനവധി പാട്ടുകള്‍ രചിക്കുകയും , സംഗീതം നല്കുകയും ചെയ്തു. ഒപ്പം കവിതകളും ,കഥകളും ,ലേഖനങ്ങളും അനുകാലികങ്ങളിലും നവമാധ്യമങ്ങളില്‍ കൂടിയും വെളിച്ചം കാണിക്കുന്നു.
നല്ല ഒരു ഭാവ ഗായകൻ കൂടിയാണ്  അജിത്ത് .
അജിത്ത് /ആനി ദമ്പതികൾക്ക്  ചിതറിയ ചിന്തകൾ , Athenaeum എന്നീ രണ്ട് ബ്ലോഗുകളും ഉണ്ട്  .
വായനയോടുള്ള സ്നേഹം മൂലം നാട്ടിലെ വീട്ടിൽ സ്വന്തമായി തുടങ്ങിയ ലൈബ്രറിയിൽ നിന്നും യുക്കേയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നരീതിയിൽ പ്രയോജനപ്പെടുത്താൻ  പുസ്തകങ്ങൾ യുക്കെയിലേക്കു കൊണ്ടുവന്നും അനവധി പുസ്തകങ്ങൾ സുഹൂര്‍ത്തുക്കളില്‍ നിന്നും സ്വരുക്കൂട്ടിയും  “ അഥെനീയം അക്ഷര ഗ്രന്ഥാലയം ' എന്ന ഓണ്‍ലൈൻ ലൈബ്രറി ഷെഫീല്‍ഡില്‍ ആരംഭിച്ചു. ലൈബ്രറിയുടെ ബാനറില്‍ 2015 ല്‍ ഡി സി ബുക്സുമായി ചേര്‍ന്ന് ആദ്യ കഥ കവിതാ മല്‍സരം സംഘടിപ്പിച്ചു. ഈക്കൊല്ലം വീണ്ടും  ഡി സി ബുക്സുമായി  ചേര്‍ന്ന്  രണ്ടാമത്തെ സാഹിത്യമല്‍സരം നടത്തുന്നു . സാഹിത്യ പ്രേമികളെ ഒരുമിച്ചു ചേർക്കാൻ അഥെനീയം അക്ഷര ഗ്രന്ഥാലയം എന്ന ഓണ്‍ലൈൻ ലൈബ്രറിയുടെ കീഴിൽ അഥെനീയം റൈറ്റേഴ്സ്സ്  സൊസൈറ്റി  തുടങ്ങി...


സുഗതൻ തെക്കേപ്പുര 

വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര ലണ്ടനിൽ
വന്നു നിയമ ബിരുദം എടുത്ത ഒരു ലോയർ പ്രാക്ടീസണറാണ്  . ബൃഹത്തായ വായനയുള്ള സുഗതൻ കട്ടൻ കാപ്പിയും  കവിതയും' കൂട്ടായ്മയിലെ ഒരു വിജ്ഞാനകോശമായ ഒരു വല്ലഭനും കൂടിയാണ് .

നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ നേതാക്കളിൽ ഒരുവനും കൂടിയാണ് .
അതോടൊപ്പം  യു.കെയിലുള്ള മലയാളികളുടെ ഒട്ടുമിക്ക
സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ച് പോരുന്ന ഇദ്ദേഹം യു.കെ മലയാളികൾക്കിടയിൽ വളരെയധികം പോപ്പുലറാണ് .

ഒപ്പം എന്നും സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നു ...


ഇബ്രാഹിം വാക്കുളങ്ങര 

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ
താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്.
സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ
മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്.

ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും.
റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും,നടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുവാനും നിപുണനാണ് ...


ജേക്കബ് കോയിപ്പള്ളി

ആലപ്പുഴക്കാരനായ ഈ ഫ്രീലാൻസ്‌ എഴുത്തുകാരനായ
ജേക്കബ് കോയിപ്പള്ളി കെന്റിലെ 'ടൺബ്രിഡ്ജ് വെൽസി'ൽ താമസിക്കുന്നു .
ശുദ്ധ മലയാളത്തിന് വേണ്ടി എന്നും പോരടിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ മലയാള
ഭാഷ സ്‌നേഹി കൂടിയായ , ഇന്ന് യു.കെ യിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇദ്ദേഹം .
നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ മുഖാമുഖം നോക്കാതെ പ്രതികരണശേഷിയിൽ കേമനായതിനാലും , ഏറ്റെടുത്ത കാര്യങ്ങൾ സമയ ക്ലിപ്തതയോടെ നടപ്പാക്കുവാനുള്ള ഊർജ്ജസ്വലത ഉള്ളതുകൊണ്ടും ഒരുവിധം യു.കെ യിൽ നടക്കുന്ന എല്ലാ വമ്പൻ മലായാളി പരിപാടികളുടേയും  മുന്നണിയിലും ,
പിന്നണിയിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണാം .
ഒപ്പം തന്നെ പല വിജ്ഞാനപ്രദമായ സംഗതികളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ,നല്ല ശബ്ദ ഗാംഭീര്യത്തോടെ പ്രഭാഷണം നടത്തുന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് ഈ മാന്യ ദേഹം .
യുക്മ സാംസ്കാരികവേദിയിലെ സാഹിത്യ വിഭാഗം കൺവീനർ , 'വേൾഡ്‌ മലയാളി കൗൺസിൽ' യൂറോപ്പ്‌ റീജിയൺ ജനറൽ സെക്രട്ടറി , 'കേരളസർക്കാർ മലയാളം മിഷന്റെ' ഒരു സഹചാരി,
മുൻ അസോസിയേറ്റ്‌ എഡിറ്റർ ഓഫ് 'എൻ. ആർ .ഐ .മലയാളി' , 'ബ്രിട്ടീഷ്  പത്ര'ത്തിന്റെ എഡിറ്റർ ഇൻ ചീഫ്‌  , ബോട്ട്‌ റേസ്‌ കൺവീനർ ഓഫ് 'യുക്മ വള്ളംകളി-കേരളാപൂരം' എന്നിങ്ങനെ നിരവധി രംഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന ജേക്കബ് കോയിപ്പള്ളി ശരിക്കും ഒരു
കലാസാഹിത്യസാമൂഹ്യപ്രവർത്തന വല്ലഭൻ തന്നെയാണ്...


വെബ് പോർട്ടൽ :- http://www.britishpathram.com/


ഹരീഷ് പാല 

പാലായിൽ നിന്നും വന്ന്  കൊവെൻട്രിയിൽ താമസിക്കുന്ന
ഹരീഷ് പാല  കഥകളും , കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന
യുവ സാഹിത്യകാരനാണ് .
ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ് , എഴുത്തിൽ മാത്രമല്ല ഇന്ന് യു.കെയിൽ  ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ് ഈ കലാസാഹിത്യസംഗീത വല്ലഭൻ  .
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട് .
ഹരിനിലയം  എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ  വായിച്ചറിയാവുന്നതാണ് ...

ജോജി പോൾ 

ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന്  യു.കെയിലെ
ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന 
ജെ.പി .നങ്ങണി എന്നറിയപ്പെടുന്ന ജെ.പി .ജോജി പോൾ തികച്ചും സകലകലാ  വല്ലഭനായ ഒരു കലാസാഹിത്യകാരനാണ് . 

അനുഭവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള 
ജോജി പോൾ    ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ് .

എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം
നാടകങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ് ജോജി .

ഒപ്പം അഭിനയം , ഗാനരചന , സംവിധാനമടക്കം ചില ആൽബങ്ങളും - 'പണമാ പസമ' (തമിഴ്)  , 'മെലഡി' (മലയാളം) എന്നീ സിനിമകളും ക്രിയേറ്റ്  ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് .
 'യയാതി ', 'മാണിക്യ കല്ല് ', 'നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , 'അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ'  എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി  അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്...
ഇദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ പുസ്‌തമാണ് മാൻഷനിലെ 'മാൻഷനിലെ യക്ഷികൾ'  എന്ന കഥസമാഹാരം ...




ബിനോ അഗസ്റ്റിൻ 

കോട്ടയം പാല മനങ്ങാട്ടുപ്പുള്ളി സ്വദേശിയായ ബിനോ അഗസ്റ്റിൻ
വളരെ ഗുണനിലവാരമുള്ള നല്ല ഈടും പാവുമുള്ള കഥകൾ എഴുതുന്ന
ബാസിൽഡനിൽ വസിക്കുന്ന ഒരു സാഹിത്യ വല്ലഭനായ കലാകാരനാണ് .
യു.കെയ്ൽ നിന്നും മലയാള സിനിമാരംഗത്തേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ബിനോ
ധാരാളം തിരക്കഥകളും രചിച്ചിട്ടുണ്ട്  ,ആയതിൽ 'എഡ്ജ് ഓഫ് സാനിറ്റി 'എന്ന മുഴുനീളചിത്രവും ,ഷോർട്ട് ഫിലീമുകളായ കുല്ഫിയും ,ഒരു കുഞ്ഞുപൂവിനേയുമൊക്കെ സംവിധാനം ചെയ്ത് അഭ്രപാളികളിലാക്കി പ്രദർശിപ്പിച്ച് ബിനോ അഗസ്റ്റിൻ ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട് .
ഒപ്പം ഇദ്ദേഹം ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങളും ഇറക്കിയിട്ടുണ്ട് ...


മനോജ് ശിവ 

ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തുകാരൻ  ശിവ മനോജ് നാടക രചയിതാവും , സംവിധായകനും ,സിനിമാ നടനുമൊക്കെയാണ് .
തബല വായനയിൽ  ഉസ്താദുകൂടിയായ ,  സംഗീതം തപസ്യയാക്കിയ
ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല , എല്ലാ ഏഷ്യൻ സംഗീത പരിപാടികളിലും സുപരിചിതനാണ്.
എല്ലാതരത്തിലും ഒരു സകലകലാ വല്ലഭൻ തന്നെയായ ഈ കലാകാരൻ,  കൊടിയേറ്റം ഗോപിയുടേയും, കരമന ജനാർദനൻ  നായരുടേയും ബന്ധു കൂടിയാണ്.
ബ്രിട്ടനിലെ വിവിധ രംഗമണ്ഡപങ്ങളിൽ മനോജ് എഴുതി ,സംഗീതവും സംവിധാനവും നിർവ്വഹിച്ചഭിനയിച്ച ധാരാളം സംഗീത നാടകങ്ങളൊക്കെ  മികച്ച കലാമൂല്യം ഉള്ളവയായിരുന്നു ...!
എന്നും വേറിട്ട രീതിയിൽ കവിതയും, കഥയുമൊക്കെ എഴുതുന്ന ശിവ മനോജ്  യു .കെ യിലെ കലാ സാഹിത്യത്തിന്റെ ഒരു തലതൊട്ടപ്പൻ കൂടിയാണ് ...


ജിം തോമസ് കണ്ടാരംപ്പള്ളിൽ

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ
 ജിം തോമസ് കണ്ടാരംപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്.
കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ് .
ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകാവതരണങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, ടാബ്ലോകളും  ഇന്ന് യു. കെ യിൽ അങ്ങോളമിങ്ങോളമായി വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
ഇക്കൊല്ലത്തെ 'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!

ജി . കെ. പള്ളത്ത്

തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും , അമേരിക്കയിലും ,
നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത് , ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾക്ക് നാടകത്തിലും , സിനിമയിലുമൊക്കെയായി പാട്ടുകൾക്ക് വരികൾ എഴുതിയിട്ടുണ്ട് .
ഒപ്പം ധാരാളം നാടകങ്ങളും , ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട് .
ഇദ്ദേഹത്തിനും ഇക്കൊല്ലം കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും , വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ് , ജി. കെ .പള്ളത്ത് എന്ന ഈ കലാസാഹിത്യ വല്ലഭൻ ...

കനേഷ്യസ് അത്തിപ്പൊഴിയിൽ 


ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്
സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ 
ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് .
പഠിക്കുമ്പോൾ തൊട്ടേ കവിതയും ,കഥയുമൊക്കെ എഴുതി ,18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌  , സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ  , ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി'ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു .
അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...
യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി .
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി . ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും , അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും , തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ് .
ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും ,സംഗീതവും ,സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !

ഈയിടെ ഇദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഒരു നല്ല ഷോർട്ട് ഫിലിമാണ്  കൊമ്പൻ വൈറസ് .
 
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്.
ഒപ്പം മെട്രോ മലയാളം ടി.വി യുടെ  സാരഥികളിൽ ഒരാൾ കൂടിയാണ്  ...

വെബ് സൈറ്റ് :- http://metromalayalamnews.tv/



സന്തോഷ്‌ റോയ്‌  പള്ളിക്കതയിൽ 


കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ  ജനിച്ചു വളർന്ന സന്തോഷ്‌ സന്തോഷ് റോയ് പള്ളിക്കതയിൽ   യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ്‌ പട്ടണത്തിലാണു ഇപ്പോൾ താമസം.
പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന  സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക്‌ ഒഴുകുവാൻ തുടങ്ങി.

സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത്‌ ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ  എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു .
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച  കവിതകളാണ് .
ചില ഹൈക്കു  കവിതകളും ഇടയ്ക്ക്‌ എഴുതിയിട്ടുണ്ട്‌. യാത്രകൾ  ഏറെ ഇഷ്ടമായതിനാൽ  ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...


സാബു ജോസ്

രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം
വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ
സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ  ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്.  
ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി.  കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും  പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു.
"ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന്  കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്. 
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....


ബൈജു വർക്കി തിട്ടാല

കോട്ടയത്തുനിന്നും ഡൽഹിയിൽ തൊഴിൽ
ജീവിതം നയിച്ച്  യു.കെ - യിലുള്ള കേംബ്രിഡ്ജിൽ വന്നു  താമസിക്കുന്ന ബൈജു വർക്കി തിട്ടാലയെന്ന  ഈ ലോയർ ഇവിടെ വന്ന ശേഷം നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ക്രിമിനൽ ലോയറായി  ജോലി നോക്കുന്നു .
ഒപ്പം എഴുത്തിന്റെ മേഖലകളിലും , സാമൂഹ്യ പ്രവർത്തന രംഗത്തും , രാഷ്ട്രീയ നിരീക്ഷണത്തിലും എന്നും മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു കലാ സാഹിത്യ  വല്ലഭനായ നിരീക്ഷകനാണ് .
വിജ്ഞാന പ്രദമായ പല യു.കെ തൊഴിൽ നിയമ വശങ്ങളെ കുറിച്ചും  ധാരാളം  ലേഖനങ്ങൾ മലയാളികൾക്ക് വേണ്ടി നമ്മുടെ ഭാഷയിൽ ഇവിടത്തെ പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
ഇപ്പോൾ ആയതിനെ കുറിച്ചെല്ലാം കൂട്ടി ച്ചേർത്ത് 'സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ  നിയമാവകാശങ്ങൾ  ' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് .
യു.കെ യിലുള്ള മലയാളികളടക്കം ഏവർക്കും സാമൂഹ്യ നീതികൾ നടപ്പാക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു  ,  സേവനങ്ങൾ ചെയ്യുന്ന ഇദ്ദേഹം എല്ലാ മലയാളികൾക്കും ഒരു മാതൃക തന്നെയണ്...


ഹരി കുമാർ
 
തിരുവനന്തപുറത്തുനിന്നും ലണ്ടനിൽ വന്ന് താമസിക്കുന്ന ഹരി എന്ന്  വിളിക്കപ്പെടുന്ന ഹരികുമാർ  വളരെയധികം തത്വചിന്താപരമായ  ലേഖനങ്ങൾ എല്ലായിടത്തും  എഴുതിയിടുന്ന യുവ എഴുത്തുകാരനാണ് . 
'പ്രപഞ്ചം എന്ന സർവ്വകശാലയിൽ  ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുക്കുന്ന കേവലമൊരു വിദ്യാർത്ഥിയാണ് താൻ 'എന്നാണ്  ഹരി  സ്വയം പറയുക ..
'സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്ദകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി. 
ഹരിക്ക് എന്റെ കുത്തികുറിപ്പുകൾ എന്ന ബ്ലോഗും ഉണ്ട് . 

ഒപ്പം 'മാനവ സേവ മാധവ സേവ'  എന്ന ഒരു സേവന പ്രസ്ഥാനവും ഹരിയുടെ മുഖപുസ്തക കൂട്ടായ്മയിൽ നടത്തി വരുന്നു , ആയതിലെ ചാരിറ്റിയിൽ നിന്നും കിട്ടുന്ന തുകകൾ മുഴുവൻ , അനേകർക്ക് ചാരിറ്റിയായി ധാരാളം സഹായങ്ങൾ ഇവർ ചെയ്തു  വരുന്നുണ്ട് ....

എല്ലാത്തിലും ഉപരി ഹരികുമാർ നല്ലൊരു വ്ലോഗർ കൂടിയാണ് .ഒരു യൂട്യൂബ് വ്ലോഗർ  കൂടിയായ ഇദ്ദേഹത്തിന്റെ 
വ്ലോഗുകൾ  :-  London Savaari World 
and 


ജോർജ്ജ് അറങ്ങാശ്ശേരി 

ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അർബദീനിൽ
താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും , കുവൈറ്റിലും നീണ്ട കാലം
പ്രവാസിയായിരുന്നു. ധാരാളം വായനയുള്ള സാഹിത്യത്തെ കുറിച്ച് നല്ല അറിവുള്ള ജോർജ്ജ് അറങ്ങാശ്ശേരി ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ടായിരുന്നു . മലയാളത്തിൽ ഇദ്ദേഹത്തിന് ഒരു ബ്ളോഗും ഉണ്ട് .
കലാ കൗമുദിയുടെ കഥ വാരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്.
ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി ' എന്ന കഥാസമാഹാരമാണ്. അടുത്ത് ഒരു പുസ്തകം കൂടി ഇറങ്ങുവാൻ പോകുന്നു...


രാജേന്ദ്ര പണിക്കർ .എൻ .ജി

 കുട്ടനാട്ടിലെ തെക്കേക്കരയില്‍  24 വര്‍ഷങ്ങളായി അദ്ധ്യാപനത്തിനുശേഷം ,
കഴിഞ്ഞ  22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്ന രാജേന്ദ്ര പണിക്കർ ,
ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ്‌ കോളേജില് ജോലിനോക്കുന്നു.
ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകാനും,
സൂപ്പര്‍വൈസറും ആയി സേവനം
അനുഷ്ടിച്ചിരുന്നു.
തൊണ്ണൂറിന്‍റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു.
അക്കാലത്ത്, ചില കഥകള്‍ ' കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി
"അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം .
കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയ ഇദ്ദേഹം , ഇപ്പോൾ  ഫെയിസ് ബുക്ക്‌ എന്ന മീഡിയിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട്  എഴുത്തിൽ വളരെ സജീവമായി മുന്നേറി കൊണ്ടിരിക്കുകയാണ്  ...


അജിമോൻ എടക്കര 


ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വന്നിട്ട് ഗ്ളോസ്റ്ററിൽ താമസിക്കുന്ന അജിമോൻ എടക്കര സ്കൂൾ കോളേജ് തലങ്ങൾ മുതൽ നർമ്മ ഭാവനകൾ, സമകാലീന സംഭവങ്ങളെ അധികരിച്ച്  ലേഖനങ്ങളും മറ്റും എഴുതിവരുന്ന ആളാണ് .
'ബ്രിട്ടീഷ് മലയാളി' ഓൺ ലൈൻ പത്രത്തിലെ ലേഖകൻ  കം അസിസ്റ്റന്റ് എഡിറ്റർ പട്ടവും അലങ്കരിച്ചിട്ടുണ്ട് .'ഫോബ്മ' എന്ന മലയാളി യു.കെയിലെ ദേശീയ സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇദ്ദേഹമായിരുന്നു . 
ഇപ്പോൾ  ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ കീഴിലുള്ള ഒരു Community Interest Company (CIC) യിൽ ഫിനാൻസ്‌ മാനേജർ ആയി ജോലി ചെയ്യുന്ന അജിമോൻ  മലയാളി കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുക എന്നൊരു കർമ്മവും ചെയ്ത് വരുന്നു .
പോർട്ട്സ്മൗത്തിലെ വസതിയിൽ ഒറ്റയ്ക്ക്‌ നടത്തിയിരുന്ന മലയാളം ക്ലാസ്സുകളിൽ അറുപതിലധികം കുട്ടികൾ മലയാളം പഠിച്ചിറങ്ങിയിട്ടുണ്ട്‌.  യൂക്കെയിൽ അങ്ങോളമിങ്ങോളം ഫോബ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സപ്ലിമെന്ററി സ്കൂളുകൾ പിന്തുടരുന്നത്‌ നാട്ടിലെ ഒന്നു മുതൽ നാലു വരെയുള്ള മലയാള പാഠപുസ്തകങ്ങൾ സംഗ്രഹിച്ച്‌ അജിമോൻ  നിർമ്മിച്ച സിലബസ്‌
ആണ് . ഇതനുസരിച്ചു ആഴ്ചയിൽ രണ്ട്‌ മണിക്കൂർ മാത്രം ചിലവിട്ട്‌ ആറു മാസം കൊണ്ട് മലയാളം നന്നായി യി എഴുതാനും വായിക്കുവാനും കുട്ടികൾക്ക്‌ കഴിയും.
ചെറുപ്പം മുതൽ ഇന്നും കൂടെയുള്ള  വായനാ ശീലവും , മലയാള ഭാഷയോടുള്ള സ്നേഹവും , സാമൂഹ്യ പ്രവർത്തനവുമൊക്കെയായി യു.കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അജിമോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ...


കാളിയമ്പി


കൊല്ലം ജില്ലയിൽ നിന്നും കൊല്ലങ്ങൾക്ക് മുമ്പ്‌ യു.കെ.യിലെത്തി ആരോഗ്യരംഗത്ത് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന  കാളിയമ്പി  എന്ന പേരിൽ എഴുതുന്ന മധുവാണ്  ആംഗലേയ ദേശത്തുനിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗർ .
മധു  2006 ൽ  തുടങ്ങിയ ബ്ലോഗായിരുന്ന കാളിയമ്പി യാണ് ആംഗലേയ ദേശത്തു നിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗ് . പിന്നെ ഈ വല്ലഭൻ തുടങ്ങിയ അഭിഭാഷണം എന്ന ബ്ലോഗിൽ കൂടി വിജ്ഞാനപ്രദമായ പല കാര്യങ്ങളും കാളിയമ്പി  പങ്കുവെച്ചിരുന്നു .
ഇതിനു മുന്നെയുണ്ടായിരുന്ന  മധുവിന്റെ ബ്ലോഗ്ഗായ 'കാളിയമ്പി യിൽ  കൂടി '.വ്യക്തവും സ്പുടവുമായ ഭാഷയിൽ കൂടി പുരാണങ്ങളും , ഇതിഹാസങ്ങളും , ചരിത്രസത്യങ്ങളും കൂട്ടി കലർത്തി യുള്ള കാളിയമ്പിയുടെ  ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു .
നാട്ടിലെ പല മാധ്യങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട് . യു.കെയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്ത്  വരുന്ന മധു ഇപ്പോൾ സ്കോട്ട് ലാൻഡിലാണ് ...

സജീഷ് ടോം 

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം ,ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച ,വളരെ ഫ്‌ളെക്‌സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .
എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം   നല്ലൊരു കവി കൂടിയാണ് , യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ  അഡ്മിനിസ്ട്രേറ്റർ  കൂടിയാണ് സൗമ്യനും ,കവിയുമായ സജീഷ് . 
യു,കെയിലെ മലയാളി സംഘടനകളായ യുക്മയുടെ  മുഖ്യ കാര്യദർശി  ,ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം ...


ഷാഫി ഷംസുദ്ദീൻ

കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഇപ്പോൾ
ലണ്ടനിലെ ക്രോയ്ഡനിലുള്ള ഷാഫി ഷംസുദ്ദീൻ നല്ലൊരു വായനക്കാരനും , സാഹിത്യ കലാ സ്നേഹിയുമാണ് . കോളേജിൽ പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായിരുന്നു . ഷാഫി ധാരാളം സിനിമ ക്രിട്ടിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
തനിയൊരു  സിനിമ സ്‌നേഹി കൂടിയായ ഷാഫി യുടെ ഇഷ്ട്ട എഴുത്തുകൾ തിരക്കഥ രചനകളാണ് .
"സമ്മർ ഇൻ ബ്രിട്ടനും' ,  "ഓർമകളിൽ സെലിനും'  ശേഷം സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം - ഇതിനെ കുറിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഷാഫി ഷംസുദ്ദീൻറെ  ഒരു ചെറിയ ചിത്രമാണ് Until Four.


തോമസ് പുത്തിരി 

തൃശ്ശൂർ ജില്ലയിലെ വേലൂരിൽ നിന്നും റെഡിങ്ങിൽ താമസിക്കുന്ന
ജേർണലിസ്റ് കൂടിയായ തോമസ് പുത്തിരി നല്ലൊരു സാമൂഹ്യ ബോധവൽക്കരണം നടത്തുന്ന എഴുത്തുകാരനാണ്.
നാട്ടിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും യു . കെ യിലെ വാർത്തകൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്റ എം. എ. ബേബി ആമുഖമെഴുതി ബിനോയ്‌ വിശ്വം അവതാരിക എഴുതിയ 'ആത്മപ്രകാശനം ' എന്ന പുസ്തകം ധാരാളം പേർ വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ ഒന്നാണ്. ബ്രിട്ടീഷ്  മലായാളിയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു .'ഫോബ്മ' എന്ന മലയാളികളുടെ  യു.കെയിലെ ദേശീയ സംഘടനയിലെ ഭാരവാഹി കൂടിയായിരുന്നു തോമസ് പുത്തിരി ...

സിജോ ജോർജ്ജ് 

കണ്ണൂരിലെ  പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ  ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ്   പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു . വളരെ നോസ്ടാല്ജിക്കായും  , നർമ്മവും കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .
നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു . നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ് , ഒപ്പം ഈ എഴുത്തു വല്ലഭന്  അരയന്നങ്ങളുടെ വീട്ടിൽ നിന്നും   എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...


ജോഷി പുലിക്കൂട്ടിൽ

കോട്ടയത്തുള്ള ഉഴവൂരിൽ നിന്നും യു കെ യിലെത്തിയ കവിതകളേയും, പാട്ടുകളേയും എന്നും
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിൽ  കവിതകളുടെ ഒരു ആരാധകനും ,  മലയാളം കവിതകൾ എന്ന കവിതാ ബ്ലോഗിന്റെ ഉടമയും  കൂടിയാണ് . ബ്രിട്ടനിലെയും ,അമേരിക്കയിലെയും പല മലയാളം മാദ്ധ്യങ്ങളിലും  ജോഷിയുടെ എഴുത്തുകൾ  കാണാറുണ്ട് .ഒപ്പം അനുഭവ കഥകളടക്കം ധാരാളം കഥകളും, ലേഖനങ്ങളും എഴുതാറുള്ള ജോഷി യു. കെ മലയാളം ബ്ലോഗ് കൂട്ടായ്മയായ 'ബിലാത്തി ബൂലോകർ സഖ്യ'ത്തിലും അംഗമാണ്.



ജോയ് ജോസഫ് ( ജോയിപ്പാൻ )

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന, മാഞ്ചസ്റ്ററിലുള്ള നർമ്മകഥാകാരനാണ് ജോയിപ്പൻ എന്നറിയപ്പെടുന്ന ജോയ് ജോസഫ്   ഒരു നർമ്മ കഥകാരനാണ് .ഇദ്ദേഹത്തിന് ജോയിപ്പാൻ കഥകൾ എന്നൊരു ബ്ലോഗ്ഗും ഉണ്ട് ). ഇദ്ദേഹം മൂന്നാല് നർമ്മ നോവലുകളും എഴുതിയിട്ടുണ്ട് സായിപ്പിന്റെ മൊബൈയിൽ തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്...

മനോജ് മാത്യു


ഇവിടെ മിഡിൽസ്‌ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന  മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ് . മനോജ് മാത്യു സ്വയം പറയുന്നത് നോക്കൂ .. ഞാൻ ഒരു പാവം അഭയാര്‍ഥി.എന്നും യാത്രയായിരുന്നു - ബാംഗ്ലൂര്‍,ചെന്നൈ, ബഹ്‌റൈന്‍ വഴി ഇപ്പോള്‍ യു.കെയിലെത്തിനില്‍ക്കുന്നു. ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്‍പില്‍ ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍...



 അലക്സ് ജോൺ

തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ലണ്ടനിൽ താമസിക്കുന്ന അലക്സ് ജോൺ ധാരാളം
കഥകളും ,കവിതകളും എഴുതിയിട്ടുള്ള നല്ലൊരു വായനക്കാരൻ കൂടിയായ സാഹിത്യ സ്നേഹിയാണ് .നാട്ടിലെ എല്ലാവിധ കലാ സാഹിത്യക്കൂട്ടായ്മകളിലും  പങ്കാളിയായിരുന്നു അലക്സ് . അന്നൊക്കെ വീക്ഷണം വാരാന്ത്യപതിപ്പിലും ,കേരള ടൈമ്സ്സിലും സ്ഥിരമായി കഥകളും,കവിതകളും എഴുതിയിടാറുണ്ടായിരുന്ന ഇദ്ദേഹം നാട്ടിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും തന്റെ കവിതകൾ ചൊല്ലിയാടാറുണ്ടായിരുന്നു .
ചൊൽക്കവിതയുടെ ഒരാശാൻ  കൂടിയാണ് അലക്സ് ജോൺ .ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ബൃഹത്തായ പുസ്തക ശേഖരവും അലക്സ് കാത്ത് സൂക്ഷിക്കുന്നുണ്ട് ...


സമദ് ഇരുമ്പഴി 

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിയമത്തിലും , കൃമിനോളജിയിലും ബിരുദം നേടിയ സമദ് ഇരുമ്പഴി ഇപ്പോൾ യു.കെ- യിലെ കൊവെൻട്രിയിൽ നിന്നും  'എ.പി.പി ' സ്ഥാനം ഏറ്റെടുക്കുവാൻ നാട്ടിലേക്ക് സ്‌കൂട്ടായി പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയാണ് .
നിയമ വശങ്ങളെ കുറിച്ചും , ചരിത്ര സംഭവങ്ങളെക്കുറിച്ചുമെല്ലാം ധാരാളം സമദ് വക്കീൽ   എല്ലായിടത്തും അനീതികൾക്കെതിരെ തന്റെ എഴുത്തിലൂടെയും , നേരിട്ടും പോരാടി കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയും , ഒപ്പം തന്നെ അസ്സലൊരു മജീഷ്യനും , പ്രഭാഷകനും കൂടിയാണ് ഈ സകലകലാവല്ലഭൻ .
സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ധാരാളം ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എന്നുമെന്നോണം എഴുതാറുണ്ട് ... 

സുല്ല് ..സുല്ല് ...

ഒരാളെ കൂടി പരിചപ്പെടുത്തി 
ഈ കുറിപ്പുകൾ അവസാനിപ്പിക്കാം ...

ലണ്ടനിലെ ഒരു മണ്ടൻ 

തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ 
വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , 
പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ 
വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , 
പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് ,
ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു . 
ആയതിന് 'ബിലാത്തി പട്ടണം' എന്ന പേരും ഇട്ടു .  അന്ന് മുതൽ 
ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി 
കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി 
എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ  മുകുന്ദൻ  ...

ഈ ആർട്ടിക്കിൾ 'ബിലാത്തി പട്ടണം ബ്ലോഗിന്റെ
ഒന്പതാം വാർഷിക കുറിപ്പുകളാണ് കേട്ടോ കൂട്ടരേ 

ഇനിയും ധാരാളം ബിലാത്തി എഴുത്തുകാരെ പരിചയപ്പെടുത്താനുണ്ട് .
kattankaappi.com -ൽ അവരുടെ പ്രൊഫൈൽ കിട്ടുന്നന്നതിനനുസരിച്ച് 
അവരെയൊക്കെ ഇതുപോലെ ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നന്നതായിരിക്കും ....






വിഭാഗം 
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : രണ്ട് )


ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!

രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!

മൂന്നാം  ഭാഗം : -






Tuesday 14 November 2017

ഈ വരുന്ന നവംബറിൽ 11 -ന് ലണ്ടനിലുള്ള ബാർക്കിങ്ങിൽ
കലയുടെ നവാനുഭൂതികൾ ആസ്വാദകർക്ക് മുന്നിൽ വാരിവിതറികൊണ്ട്
' മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ'  , 'ചേതന കഥകളി കമ്പനി'യുമായി
ചേർന്ന് കാഴ്ച്ചവെക്കുന്ന കലാവിരുന്നാണ് , നാട്ടിൽ നിന്നും വന്നെത്തിയ പ്രശസ്തരായ
ഒമ്പത് കഥകളി കലാകാരന്മാരടക്കം , 'റിപ്പിൾ സെന്റർ' രംഗമണ്ഡപത്തിൻ അരങ്ങിൽ നവരസങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന  ഇരയിമ്മൻ തമ്പി രചിച്ച  ആട്ടക്കഥയായ 'ദക്ഷയാഗം' എന്ന കഥകളി ...!

പുരാതനകാലത്ത് നമ്മുടെ നാട്ടിലെ നല്ല കഴിവുള്ള കലാകാൻമാരുടെ
മനോധർമ്മത്തിൽ വിരിഞ്ഞ അതിമനോഹര ഉടയാടകളും , വർണ്ണക്കോപ്പുകളും
അണിഞ്ഞ് , നടന വിസ്മയങ്ങളാൽ നവരസങ്ങൾ ശരീര ചലനങ്ങളിൽ ആവിർഭവിപ്പിച്ച് ,  ചിട്ടപ്പെടുത്തിയ ചുവടുവെപ്പുകളിലൂടെ അനേകം കൈമുദ്രകളിലൂടെ ,നിരവധി രൂപഭാവങ്ങളിലൂടെ  - അലങ്കാര സമൃദ്ധമായ , സാഹിത്യ സമ്പുഷ്ടമായ -  പല കാവ്യ വല്ലഭരാലും രചിക്കപ്പെട്ട ആട്ടക്കഥകൾ ; ശ്ലോകങ്ങളായും , മറ്റും - താളവും , മേളവും  , വെളിച്ചവും സമന്വയിപ്പിച്ച് ചൊല്ലിയാടി കളിക്കുന്ന ഒരു ശ്രേഷ്ഠമായ സമ്പൂർണ്ണ കലാരൂപം തന്നെയാണ്  അനേകം കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന കഥകളി ...

ചെറു പ്രായം  മുതൽ തന്നെ കഠിനമായ പരിശീലന കളരികളും ,
അഭ്യാസങ്ങളും നേടിയെടുത്താണ് ഓരോ കഥകളി കലാകാരനും നല്ല
മെയ്‌വഴക്കവും , അഭിനയത്തികവുമൊക്കെയായി അരങ്ങത്ത് വന്ന്  കലാവിസ്മയങ്ങൾ തീർത്ത്  കാണികളുടെ കണ്ണും  , കാതും , മനവുമൊക്കെ നിറയ്ക്കുന്നത് ...!

പക്ഷെ പണ്ട് കാലത്ത് മേലാളരും , തമ്പുരാക്കന്മാരുമൊക്കെ പരിപാലിച്ചാസ്വദിച്ച് ,
സംരക്ഷിച്ച് കാത്തുസൂക്ഷിച്ച നമ്മുടെ വളരെ ശ്രേഷ്ഠമായ കഥകളി സ്വരൂപങ്ങൾ , ഇന്ന് സാധാരണക്കാരനിലേക്ക് ഇറങ്ങിവന്നപ്പോൾ ഈ കലാരൂപത്തിനും , കലാകാരന്മാർക്കും അപചയം വന്നുതുടങ്ങി...

കേരളപ്പിറവിക്കും മറ്റും സന്ദേശങ്ങൾ കൈമാറുമ്പോഴും , ഘോഷയാത്രകളിൽ
കേരളത്തിന്റെ പ്രതീകം ഉയർത്തിപ്പിടിക്കുവാനും  , ഓണാഘോഷചടങ്ങുകളിൽ
മാവേലിയോടൊപ്പം വേഷം കെട്ടി നിറുത്താനുമൊക്കെയുള്ള വെറും കോലങ്ങളും , 'ഐക്കണു'കളുമൊക്കെയായി അധപ്പതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കഥകളി കലാകാരന്മാരും , ക്യാരിക്കേച്ചറുകളും ... !

കഥകളി ശരിക്കും  ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ....
അതും  കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം ...!
കഥകളിയുടെ ഈറ്റില്ലമായ കേരളത്തിലേതടക്കം ,ഒട്ടുമിക്ക പ്രവാസി മലയാളികളും  ഇന്നൊക്കെ കഥകളി  ആസ്വദിക്കുവാൻ മിനക്കെടുന്നില്ല  ...!

കൈമുദ്രകൾ മനസ്സിലാക്കേണ്ടാത്ത  ; രാഗ നിശ്ചയം വേണ്ടാത്ത  ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേക രീതിയിലുള്ള ഹൃദയ സംസ്കാരമോ
ആവശ്യമില്ലാത്ത  അപ്പപ്പോൾ വിനോദം പ്രധാനം ചെയ്യുന്ന സോഷ്യൽ മീഡിയ
തട്ടകങ്ങളും , സിനിമാക്കാരും , കോമഡിക്കാരും ,സിനിമാപ്പാട്ടുകാരും  ,സമൂഹത്തിലെ
നിറം കെട്ട  മത /രാഷ്ട്രീയക്കാരുമൊക്കെയാണ് ഇന്നുള്ള ഭൂരിഭാഗം ആളുകളുടെയും ആരാധ്യർ ...



സിനിമാ താരങ്ങളെയും ,മറ്റു മത രാഷ്ട്രീയ മേലാളന്മാരെയുമൊക്കെ  തികഞ്ഞ
അനുഭാവ പക്ഷത്തോടെ കൊണ്ടുനടക്കുന്ന  മലയാളികൾ , കഥകളി പോലുള്ള സാംസ്കാരിക തനിമയുള്ള കലാരൂപങ്ങളെ കോട്ടം കൂടാതെ കൊണ്ട് നടക്കുന്ന കലാസ്നേഹികളെയും പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണിപ്പോൾ ... !

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെയിൽ അങ്ങോളമിങ്ങോളം
കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങൾ , നാട്ടിൽ നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന് സംഘടിപ്പിക്കാറുള്ള  ചേതന കഥകളി കമ്പനി ഇക്കൊല്ലം 2017 -ൽ നടത്തുന്ന കഥകളി ടൂറിൽ അവതരിപ്പിക്കുന്നത്  ഇരയിമ്മൻ തമ്പി രചിച്ച  ' ദക്ഷയാഗം' ആട്ടക്കഥയാണ് ...


അന്നും  ഇന്നും പറയുന്ന ഒരു പഴമൊഴിയാണല്ലൊ
'കഥയറിയാതെ ആട്ടം കാണരുത് 'എന്നത് . ഇന്നും മലയാളത്തിന്റെ
സാംസ്കാരിക തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ  , രംഗമണ്ഡപങ്ങളിൽ
അവതരിപ്പിക്കപ്പെടുന്ന , ആഗോളതലത്തിലുള്ള ഏതൊരു ക്‌ളാസിക് കലകളേക്കാളും മികച്ചുനിൽക്കുന്ന നമ്മുടെ കഥകളി അരങ്ങുകളിൽ നിന്നും ഉടലെടുത്തതാണ് ഈ പഴഞ്ചൊല്ല്‌  ...!


യു. കെ - യിലുള്ള കലാചേതന അവരുടെ പര്യടനത്തിന്റെ
ഭാഗമായി  'ദക്ഷയാഗ'വുമായി  നവംബർ 11 നു നമ്മെ തേടി വരുന്നു. 
അതു പൂർണമായി ഉൾക്കൊള്ളാൻ നമുക്കു ശ്രമിച്ചു തുടങ്ങാം. കഥകളിയെ
അറിയാൻ ശ്രമിക്കാം.
അന്നേ ദിവസം ബാർക്കിങ്ങിലെ റിപ്പിൾ സെന്ററിലേക്ക് വരൂ  ...
നമ്മുക്ക് ഏവർക്കും കഥകളി കൺകുളിർക്കെ കണ്ട് ആസ്വദിക്കാം ...


ഇനി കഥയറിഞ്ഞ് ആട്ടം  കാണാം


പ്രിയൻ പ്രിയവ്രതൻ താഴെ എഴുതിയിട്ട ദക്ഷയാഗത്തിന്റെ
പൂർണ്ണ അവതരണ കഥ കൂടി വായിച്ചതിന് ശേഷം ,നമുക്കേവർക്കും
ഇത്തവണ  കഥയറിഞ്ഞ്  ആട്ടം കാണാം , കാണണം ...

 പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷെ അൽപ്പം മിനക്കേടുണ്ടെങ്കിലും,
ജീവിതത്തിൽ ഒരിക്കലെങ്കിലും അതു നേരിട്ടു അനുഭവിക്കുക. മരിക്കും മുൻപ്
ചെയ്തിരിക്കേണ്ട 50 കാര്യങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വെള്ളക്കാരൻ കഥകളി ഉൾപ്പെടുത്തിയാൽ മാത്രമേ അതൊന്നു കാണുകയൊള്ളു എന്ന വാശി നമുക്കു കളയാം...
അഞ്ചു വേഷക്കാർ അരങ്ങിലും രണ്ടു പാട്ടുകാരും, ചെണ്ടയും മദ്ദളവും അടങ്ങുന്ന സമ്പൂർണ്ണമായ
ഒരു സംഘമാണ് ദക്ഷയാഗം അവതരിപ്പിക്കുന്നത്...
സാധാരണ ഒന്നോ രണ്ടോ പേർ രംഗത്തും പിറകിൽ 'സി.ഡി' യിൽ
പാട്ടുമായുള്ള 'എക്കണോമി' അവതരണമാണ് നമ്മളെപ്പോലുള്ള വിദേശികൾക്കു
ലഭിക്കുന്നത്. ചുട്ടി കുത്തുന്നതു നേരിട്ടു കാണാൻ അവസരമുണ്ട്. കഥയും കഥാ സന്ദർഭങ്ങളും കാഴ്ചക്കാരോട്‌ വിശദീകരിച്ച ശേഷമാണ് അവതരണം. ഈ അപൂർവ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.

അവതരണത്തിന്റെ ഘട്ടങ്ങൾ 

കേളികൊട്ട് -
ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മേളം.
ഇതു സന്ധ്യയോടെ നടത്തുന്നു. കഥകളി ഉണ്ടായിരിക്കും എന്നുള്ളതിനുള്ള അറിയിപ്പാണ് ഇത്.
ഇരുട്ടുമ്പോൾ വിളക്കു വയ്ക്കുന്നു.
അതിനുശേഷം മേളക്കൈ -
മദ്ദളവും, ഇലത്താളവും, ചേങ്ങലയും ഉപയോഗിച്ചുള്ള മേളം.
അതിനുശേഷം മദ്ദളത്തിനു മുൻപായി തിരശീല പിടിക്കുന്നു.
തോടയം -
പ്രായേണ തുടക്കാക്കാരായ കളിക്കാർ ഈശ്വര
പ്രാർഥനാ പരമായ ഗാനങ്ങൾക്ക് അനുസരിച്ചു അമർന്നാടുന്നു.
പാട്ടുകാർ വന്ദന ശ്ലോകം ചൊല്ലുന്നു.
പുറപ്പാട്-
പ്രധാനമായ കഥാപാത്രം മറ്റു ചില വേഷങ്ങളോടൊപ്പം
ശംഖധ്വനി, ആലവട്ടം, മേലാപ്പ് എന്നിവയോടുകൂടി രംഗ പ്രവേശം ചെയ്യുന്നു.
ഭാഗവതർ പുറപ്പാടു ശ്ലോകം ചൊല്ലുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, ഇലത്താളം ഇവ ചേർന്നുള്ള മേളം ആരംഭിക്കുന്നു.
മേളപ്പദം അഥവാ മഞ്ജുതര -
ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ " മഞ്ജുതര കുഞ്ജ തല..."
എന്നു തുടങ്ങുന്ന പദം ചൊല്ലുന്നു. അരങ്ങിൽ മേളക്കാർ മാത്രം. തിരശീല
ഉണ്ടായിരിക്കില്ല. മേളക്കാർ തങ്ങളുടെ സാമർഥ്യം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഇനി കഥ ആരംഭിക്കുകയായി.

ദക്ഷയാഗം കഥ 

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം കഥ ഇപ്രകാരമാണ്...
ബ്രഹ്മപുത്രനായ ദക്ഷന് നദിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ കിട്ടുന്നു.
ആകുഞ്ഞിനെ സതി എന്നു പേരിട്ടു വളർത്തുന്നു. സതി ശിവനെ വരിക്കുന്നു.
വിവാഹ കർമ്മത്തിനു ശേഷം ഔപചാരികമായി യാത്ര പറയുക പോലും ചെയ്യാതെ
ശിവൻ പോകുന്നു. ഇത് ദക്ഷനിൽ നീരസത്തിനു കാരണമായി തീരുന്നു.

ശിവ സതിമാർ കൈലാസത്തിൽ പാർക്കുന്നു.
ദക്ഷൻ ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്താൻ തീരുമാനിക്കുന്നു.
ശിവന്റെ താല്പര്യത്തിനു വിരുദ്ധമായി സതി യാഗത്തിനു പോകുന്നു. യാഗശാലയിൽ
വച്ച് സതിയെ ദക്ഷൻ ആക്ഷേപിച്ചു മടക്കുന്നു.
മടങ്ങി ശിവ സന്നിധിയിൽ എത്തിയ സതി പരാതി പറയുന്നു.
പ്രതികാരം ചെയ്യാം എന്നു പറഞ്ഞു ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു.
സതി ഭദ്രകാളിയെ സൃഷ്ഠിക്കുന്നു.
ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനോട് ദക്ഷന്റെ യാഗം നശിപ്പിക്കാൻ ആവശ്യപ്പെടുന്നു. യാഗശാല ഭദ്രകാളിയും , വീരഭദ്രനും കൂടി നശിപ്പിക്കുന്നു. ദക്ഷന്റെ ശിരച്ഛേദം ചെയ്യുന്നു.
ഇതിൽ സതി ദുഃഖിതയാകുന്നു. കഴുത്തിന് മുകളിൽ
ആടിന്റെ ശിരസ്സ് വച്ചുകൊണ്ടു ശിവൻ ദക്ഷനെ പുനർ ജനിപ്പിക്കുന്നു.
അനന്തരം സതി അഗ്നിപ്രവേശം ചെയ്യുന്നു.
സതിയോടുള്ള അഗാധ പ്രണയം നിമിത്തം,
ശിവൻ സതിയ്ക്ക് പാർവ്വതിയായി പുനർജ്ജന്മം നൽകുന്നു.
പാർവതി ശിവന്റെ ഭാര്യ ആയിത്തീരുന്നു...

ഭാഗവതത്തിലും മഹാഭാരതത്തിലും പ്രദിപാതിച്ചിട്ടുള്ള ദക്ഷയാഗം
മൂല കഥിയിൽ തന്നെ അന്തരങ്ങൾ ഉണ്ട്. ഇരയിമ്മൻ തമ്പി തന്റെ
ദക്ഷയാഗം ആട്ടക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് ഭാഗവതത്തിൽ ദക്ഷന് പ്രസൂതിയിൽ ജനിച്ച പതിനാറാമത്തെ
കുട്ടിയാണ് സതി. മഹാഭാരതത്തിൽ പാർവതി ശിവനോട് ചോദിക്കുന്നു "എന്താണ്
അങ്ങയെ ക്ഷണിക്കാതെ ദക്ഷൻ യാഗം നടത്തുന്നത്?" പാർവതിയുടെ വാക്കുകൾ കേട്ടു
ശിവൻ കോപാകുലനാകുകയും യാഗം അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ അനേകം വ്യതിയാനങ്ങൾ കണ്ടെത്താവുന്നതാണ്. [ഭാഗവതവും ഭാരതവും വ്യാസ വിരചിതമായി  പരക്കെ അറിയപ്പെടുന്നു എന്നത് മറ്റൊരു തർക്ക വിഷയമാണ്]

സീനുകൾ

സീൻ : 1
കുളിക്കാനായി നദിയിൽ പോയപ്പോൾ ഒരു സുന്ദരിയായ പെൺ കുഞ്ഞിനെ കിട്ടിയതും, അവളെ സതി എന്നു പേരിട്ടു വളർത്തി വലുതാക്കിയതും സതിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള വേളയിൽ രാജാവായ ദക്ഷനും , പത്നിയും ഓർക്കുന്നു.

സീൻ  : 2
ശിവ സതിമാരുടെ വിവാഹം. ശിവനും സതിയും ദക്ഷനോട് യാത്ര ചോദിക്കാതെ വേദിയിൽ നിന്നും പുറപ്പെടുന്നു. ദക്ഷൻ കോപിക്കുന്നു. ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്തി പ്രതികാരം വീട്ടാൻ ദക്ഷൻ തീരുമാനിക്കുന്നു.

സീൻ  : 3
ശിവൻ ദേവന്മാരുടെ ദേവനാണെന്നും സൂക്ഷിക്കണമെന്നും ഇന്ദ്രൻ ദക്ഷനു മുന്നറിയിപ്പു കൊടുക്കുന്നു. അതു പരിഗണിക്കാതെ ദക്ഷൻ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നു.

സീൻ  : 4
പിതാവു നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സതി ശിവനോടു അനുമതി തേടുന്നു. ആക്ഷേപിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു ശിവൻ സതിക്കു മുന്നറിയിപ്പു നൽകുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരമാണിത് എന്നും അതുകൊണ്ടു തനിക്കു പോകണം എന്നും സതി പറയുന്നു. അനന്തരം ശിവൻ അനുവദിക്കുന്നു. സതി യാഗത്തിനു പോകുന്നു.

സീൻ  : 5
സതി എത്തിച്ചേരുമ്പോൾ ദക്ഷൻ പൂജ ചെയ്യുകയാണ്. കോപിഷ്ടനായ ദക്ഷൻ സതിയെ ഭൽസിക്കുകയും താൻ അവളുടെ പിതാവല്ല എന്നും യാഗ വേദിയിൽ നിന്നും പുറത്തുപോകണമെന്നും ആവശ്യപ്പെടുന്നു.

സീൻ  : 6
തിരികെ എത്തിയ സതി തനിക്കുണ്ടായ അപമാനം ശിവനോട് വിവരിക്കുന്നു. ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു. പ്രതികാരം ചെയ്യുമെന്നു പറയുന്നു. സതി തന്റെ കോപത്തിൽ നിന്നും സൃഷ്ട്ടിച്ച ഭദ്രകാളിയോടൊപ്പം , ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനെ യാഗം തകർക്കുവാനും, ദക്ഷനെ കൊല്ലുവാനും ചുമതലപ്പെടുത്തി പറഞ്ഞയക്കുന്നു.

സീൻ  : 7
വീരഭദ്രനും , ഭദ്രകാളിയും പ്രവേശിക്കുമ്പോൾ ദക്ഷൻ യാഗം തുടരുന്നു. ശിവനോടുള്ള ആദരം കാട്ടാൻ അവർ ദക്ഷനോട് ആവശ്യപ്പെടുന്നു. നിരസിച്ച ദക്ഷന്റെ ശിരച്ഛേദം വീരഭദ്രൻ ചെയ്യുന്നു.

സീൻ  : 8
ദയ തോന്നിയ ശിവൻ ദക്ഷനു ജീവൻ തിരികെ നൽകാമെന്ന് സതിക്ക് ഉറപ്പുനൽകുന്നു. അനന്തരം ആടിന്റെ ശിരസ്സ് വച്ചു ദക്ഷനെ പുനർജനിപ്പിക്കുന്നു. ദക്ഷൻ ശിവനോടു മാപ്പപേക്ഷിക്കുന്നു. പുഷ്പങ്ങൾ അർപ്പിക്കുന്നു. ശിവൻ ദക്ഷനെ അനുഗ്രഹിക്കുന്നു.

കഥകളി വേഷങ്ങൾ

പച്ച :

മുഖത്ത് പച്ച നിറം മുന്നിട്ടു നിൽക്കുന്നു. സാത്വിക കഥാപാത്രങ്ങളെയും സാത്വിക-രാജസ മിശ്രിത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഉദാഹരണം: കൃഷ്ണൻ, രാജാക്കന്മാർ.

കത്തി :

മുഖത്ത് അടിസ്ഥാന നിറം പച്ചയാണെങ്കിലും മുകളിലേക്ക് പിരിച്ചു വച്ച മീശ പോലെ ചുവന്ന നിറത്തിലുള്ള അടയാളം ഉണ്ടായിരിക്കും. മൂക്കിന്റെ തുമ്പിലും, നെറ്റിയുടെ മധ്യത്തിലും വെളുത്ത ഗോളങ്ങൾ  ഉണ്ടായിരിക്കും. ശൗര്യമുള്ള ദുഷ്ട കഥാപാത്രങ്ങളെ അവതരിക്കിപ്പൻ ഉപയോഗിക്കുന്നു. ഉദാഹരണം: രാവണൻ.

താടി :

മുഖത്ത് താടി ഉണ്ടായിരിക്കും. ചുവന്ന താടി, വെള്ളത്താടി, കറുത്ത താടി എന്നീ വകഭേദങ്ങൾ. ചുവന്ന നിറം താഴെയും, കറുപ്പ് നിറം മേൽ ഭാഗത്തുമായി മുഖം അലങ്കരിക്കുന്നത് ചുവന്ന താടി. ഉദാഹരണം: ബാലി. വെള്ളത്താടി കുറച്ചുകൂടി സാത്വിക കഥാപാത്രമായിരിക്കും.
ഉദാഹരണം: ഹനുമാൻ.
കറുത്ത താടി : വേട്ടക്കാർ, വനവാസികൾ തുടങ്ങിയവർക്കായി ഉപയോഗിക്കുന്നു.

കരി :
മുഖത്ത് അടിസ്ഥാന നിറം കറുപ്പ്. വെള്ളയും ചുവപ്പും നിറത്തിൽ അടയാളങ്ങൾ ഉണ്ടായിരിക്കും. നീച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു. ആൺകരിയും  പെൺകരിയും ഉണ്ട്. ഉദാഹരണം: ശൂർപ്പണഖ.

മിനുക്ക്‌ :

മുഖത്ത് മഞ്ഞ നിറം. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും ഉപയോഗിക്കുന്നു.
ഉദാഹരണം: ദമയന്തി, നാരദൻ.
ഇവയിൽ ഉൾപ്പെടാത്ത പതിനെട്ടോളം പ്രത്യേക വേഷങ്ങളും ഉണ്ട്.
ഉദാഹരണം: ഹംസം, ജടായു , മുതലായവ

അരങ്ങിലും അണിയറയിലും 

ദക്ഷൻ            :  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
സതി               :  കലാമണ്ഡലം വിജയകുമാർ
ശിവൻ            :  കലാമണ്ഡലം കുട്ടികൃഷ്ണൻ
വീരഭന്ദ്രൻ       :  കലാമണ്ഡലം സോമൻ
ഭദ്രകാളി          :  കോട്ടയ്ക്കൽ ദേവദാസൻ
പാട്ടുകാർ         :  കലാമണ്ഡലം മോഹനകൃഷ്ണൻ
പാട്ടുകാർ         :  കലാമണ്ഡലം രാജേന്ദ്രൻ
ചെണ്ട             :  സദനം രാമകൃഷ്ണൻ
മദ്ദളം               :  കലാമണ്ഡലം രാജനാരായണൻ
ചുട്ടി                  :  കലാമണ്ഡലം ബാർബറ വിജയകുമാർ
വസ്ത്രം               :  കലാചേതന
സാങ്കേതികം   :  ടോം ബ്ലാക്മോർ



Tuesday 3 October 2017

ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ ..! / AngleyaNaattilNinnum MalayalamPettittaVanitha Rathnangal ..!


'അവിയൽ 'എന്നത് വിവിധതരം
പച്ചക്കറികൾ ഇട്ടുവെക്കുന്ന സ്വാദിഷ്ടമായ
ഒരു കറി  മാത്രമല്ല , വിവിധ ശൈലികളും , പലതരം
അഭിരുചികളും , വേറിട്ട മനോധർമ്മങ്ങളും കൂട്ടി ചേർത്തെഴുതിയ കഥയും , കവിതയും , യാത്രാവിവരണവും , ചരിത്രവും , പുരാണവും , അനുഭവങ്ങളും , പുളുവുമൊക്കെ കൂടി  , ഒമ്പതെഴുത്തുകാരുടെ രചനകൾ കൂട്ടിക്കലർത്തി , ഒരുമിച്ച് പ്രസിദ്ധീകരിച്ച ഒരു കിണ്ണങ്കാച്ചി പുസ്തകം കൂടിയാണ്...!

ലോകത്തിന്റെ നാന ഭാഗങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥ ജോലികൾ ചെയ്യുന്ന ഒരു 'മുഖ പുസ്തക ' കൂട്ടായ്മയിലെ ഒമ്പതു പേർ ചേർന്നെഴുതി , സാക്ഷാൽ 'സുക്കറണ്ണന് ' സമർപ്പിച്ച , 215  പേജുള്ള ലോഗോസ് ബുക്ക് ഇറക്കിയ, അതിരുകളില്ലാത്ത സൗഹൃദത്തിൽ ചങ്ങാത്തം അടയാളപ്പെടുത്തുന്ന ഒരു പുതു പുത്തൻ മലയാളം പുസ്തകമാണ്  'അവിയൽ ..!

ഈ പുസ്തകത്തിന്റെ ഒമ്പത് രചയിതാക്കളിൽ , നാല് എഴുത്തുകാരികളും ബ്രിട്ടീഷ് മലയാളികളാണെന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട് ...

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം ചെറുതും വലുതുമായ
പ്രശസ്തരും , അല്ലാത്തവരുമായ ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ എഴുതുന്ന വളരെ നല്ല എഴുത്തുകാരികൾ ഉണ്ട് ...

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ 'യു.കെ മലയാളി'കളുടെ എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . യു.കെ - യിലിപ്പോൾ മലയാളം എഴുത്തുകാരോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന അനേകം എഴുത്തുകാരികൾ   ഉണ്ടെന്നതാണ് വാസ്തവം ...!

'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു'കൾ പിടിച്ചടക്കിയ
അതിരുകൾക്കപ്പുറത്തുള്ള   ഈ ആംഗ്ലേയ നാട്ടിലെ , വിവിധ ദേശങ്ങളിൽ
വസിക്കുന്ന കുറച്ചു വനിതാരത്നങ്ങളായ എഴുത്തുകാരികളെ ചെറിയ രീതിയിൽ ഇതോടൊപ്പം പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

ലണ്ടനിലുള്ള  കട്ടൻ കാപ്പിയും കവിതയുമെന്ന കലാസാഹിത്യ കൂട്ടായ്മയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് , യു.കെ - മലയാളികളുടെ ഇടയിൽ നിന്നും പ്രഥമമായി  ഒരു വനിത  എഴുതിയ  മലയാളം പുസ്തകമായ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' മുതൽ ഈയിടെ പുറത്ത് വന്ന 'അവിയൽ' വരെയുള്ള രചയിതാക്കളായ സ്‌ത്രീ രത്നങ്ങളെയെല്ലാം ജസ്ററ് ഒന്ന് പരിചയപ്പെടുത്തുന്നത് ...


അന്നാമ്മ വർക്കി 

ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ 'ബെർക്ക്ഷെയറിൽ' വന്നുപെട്ട 'അന്നാമ്മ വർക്കി' എന്ന ഒരു 'ആയ' -  തന്റെ വിരഹ വേളകളിൽ
 ഒരു നോട്ടുബുക്കിലെഴുതി , കുറിച്ചുവച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് , അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' ...!

1958 - 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനും , എസ് . മാരാത്ത് മേനോനും കൂടിയാണ് ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന 'കേരള  സമാജ'ത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു...


മാലതി മേനോൻ

ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ 'ബ്രിട്ടൻ  അനുഭവ കഥകൾ ' , 'ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും' എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു ...

അന്ന് ലണ്ടനിലുണ്ടായിരുന്ന 'ബിലാത്തി വിശേഷം  ' എഴുതിയ കെ.പി.കേശവമേനോനും ,
ഓർബി മേനോനും , എം.എ . ഷുക്കൂർ സായ്‌വും , എസ് . മാരാത്ത് മേനോനുമൊക്കെ കൂടി , അതി പ്രഗത്ഭനായിരുന്ന വി.കെ.കൃഷ്ണമേനോൻറെ നേതൃത്വത്തിൽ   ആ കാലഘട്ടങ്ങൾക്ക്‌ മുന്നേ തുടങ്ങി വെച്ച കേരള(മലയാള )സമാജമാണ് - പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ 'മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ'  ( MAUK  )  യായി രൂപം കൊണ്ടത് ...!


അച്ചാമ്മ വർഗ്ഗീസ്

അതോടൊപ്പം തന്നെ രണ്ടാം  ലോക മഹായുദ്ധത്തിന് ശേഷം
ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന
കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം ,  പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി . മലയാളികളായ സുന്ദരവല്ലി , റേച്ചൽ ജോൺ (അമ്മിണി) , അച്ചാമ്മ വർഗ്ഗീസ് എന്നിവരായിരുന്നു അവർ .  അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരാളായ  'അച്ചാമ്മ വർഗ്ഗീസ്' എഴുതിയ 'ഇന്ഗ്ലണ്ട് വിശേഷങ്ങൾ ' എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു ...




ഡോ :ഓമന ഗംഗാധരൻ


പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്,  കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ ,  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ  .

ഓമനേച്ചി  , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി ...
ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
ഡോ : ഓമന ഗംഗാധരന്റെ  “ആയിരം ശിവരാത്രികള്‍”
എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും ' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു...


സിസിലി ജോർജ്ജ്

മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകല കലാ വല്ലഭയായ , പണ്ടേ മുതൽ കോളേജ് മാഗസിനുകളിൽ നിന്നും തുടങ്ങി വെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെ- യിലെ  പല മലയാള മാദ്ധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും , മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ് ‘പക്ഷിപാതാളം'  ...
അതിന് ശേഷം സിസിലിയാന്റി  ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '... ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് , തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം ...


 ജിഷ്‌മ ഷിജു 


നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ് നതുരുത്തുകളുണ്ട്...
നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ....

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്.
വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന , വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്.
ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' - എന്റെ സങ്കല്പം , കാഴ്ച്ചപ്പാട് എന്ന പുതു പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് ജിഷ്‌മ ...


പ്രിയ കിരൺ


ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ  മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ്‌ വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്.
ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു . പ്രിയയുടെ 'ഒരു കുഞ്ഞു പൂവിനെ ' എന്നുള്ള കഥ - ബിനോയ് അഗസ്റ്റിൻ  ഒരു ഷോർട്ട് ഫിലിമായി ചെയ്‍തത്  വളരെ ഹിറ്റായ തീർന്ന ഒരു ഷോർട് ഫിലീം ആയിരുന്നു .
മാതൃഭൂമി  ഓൺ-ലൈനിൽ പ്രിയയുടെ ചില ആർട്ടിക്കിളുകൾ  ലക്ഷകണക്കിന്  ആളുകൾ വായിച്ച വളരെ നല്ല അഭിപ്രായ രേഖപ്പെടുത്തിയിട്ടുള്ളതാണ് ..
'അവിയൽ'  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ്  പ്രിയ കിരൺ . പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ്  ഈ വനിതാരത്നം   ...


മേരി കുട്ടി 

മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച  പുസ്‌തമാണ് 'കല്യാണപ്പെണ്ണ് ' എന്ന അനുഭവകഥ പോലുള്ള നോവൽ .
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!)  
എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല ...! ?
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് ...


ഡോ : നസീന  മേത്തൽ

കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന 
ഡോ :നസീന മേത്തൽ   , തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് . ആകാശത്തിന് കീഴെയുള്ള സകലമാനകാര്യങ്ങളെ കുറിച്ച് മാത്രമല്ല ,പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതിയിടുന്ന ഡോ : നസീനയുടെ കൊച്ച് കൊച്ചു കുറിപ്പുകൾ ഇന്ന് ധാരാളം പേർ വായിച്ച് പോകുന്നുണ്ട് . ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും കൂടിയാണ്  മൊഞ്ചത്തിയായ ഈ വനിതാരത്നം ... !
'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ ...


കൊച്ചു ത്രേസ്യ 

ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി 'വീണ്ടും ബിലാത്തി വിശേഷങ്ങൾ ' എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ   ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .
നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും , ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ 'കൊച്ചു ത്രേസ്യയുടെ ലോകം ' . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും , ഇന്നും ഈ കൊച്ച് - ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ....!


സിയാ ഷമീൻ 

യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന 
യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .
'ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ' ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് ...


സീമ മേനോൻ 

ഇവിടെ യു.കെ - യിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്ന കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരു തമ്പുരാട്ടി തന്നെയാണ് ...

മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ 'വനിത'യടക്കം പല പ്രിന്റ്  മീഡിയകളിലും പ്രസിദ്ധീകരിച്ചു  വരാറുണ്ട് .
സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് 
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  ...

മീര കമല


ആലപ്പുഴക്കാരിയായ മീര കമല പഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര 'പാർവ്വതീപുരം മീര ' എന്ന പേരിലാണ് എഴുതുന്നത് ...
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് - മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും 'ജ്ഞാനപ്പാന' തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ 'ഇന്നൊരു മനിതർക്ക് 'എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
'സ്നേഹപൂർവ്വം  കടൽ ' എന്ന ഒരു കവിത സമാഹാരമാന് മീരയുടെ ആദ്യ പുസ്തകം .
അതിന് ശേഷം മൂന്നാല് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വനിതാരത്നം ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നൂ ...


വിജയലക്ഷ്‌മി 

യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ  സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് .
ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  .
 'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു ...

ഗീത രാജീവ്

തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന 'ഗുരു നിത്യചൈതന്യ'യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് .
നല്ല  ആഴത്തിൽ വായനയുള്ള ഗീത  രാജീവിന്റെ പല എഴുത്തുകളിലും ആയതിന്റെയൊക്കെ പ്രതിഫലനങ്ങൾ ദർശ്ശിക്കുവാൻ സാധിക്കും .
ആഗോള തലത്തിലുള്ള പല ക്ലാസ്സിക് ഗ്രൻഥങ്ങളിലേയും പല ചിന്തനനീയമായ സംഗതികളും ചൂണ്ടിക്കാണിച്ച് , മിക്ക  സോഷ്യൽ മീഡിയ സൈറ്റുകളിലും , മറ്റു  സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീത രാജീവ്  ...


സിമ്മി കുറ്റിക്കാട്ട്


തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ  സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം 'മത്തിച്ചൂര് ' അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   .
ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി 'വി. പ്രദീപ് കുമാർ' പറയുന്നത് നോക്കൂ -
' മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും...
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം ...
ഇപ്പോൾ അടുത്ത് പുറത്തിറങ്ങിയ 'ഒറ്റ മേഘപ്പെയ്ത്ത് ' എന്ന ഹൈക്കു കവിത സമാഹാരത്തിലെ ഒരു എഴുത്തുകാരികൂടിയാണ് സിമ്മി കുറ്റിക്കാട്ട് എന്ന സ്ത്രീ രത്‌നം ...


നിഷ സുനിൽ 

യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . 
നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു . പലപ്പോഴായി നാട്ടിലേയും , യു.കെ - യിലേയും പല മാദ്ധ്യമങ്ങളിലും നിഷയുടെ സൃഷ്ട്ടികൾ ഇടക്ക് പ്രസിദ്ധീകരിച്ചു വരാറുണ്ട് .
'ഓൺ-ലൈൻ സൈറ്റി'നെക്കാളുമുപരി 'ഓഫ്-ലൈനാ'യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് ...




ദീപ സന്തോഷ്

തൃശൂരിലെ താലോർ സ്വദേശിനിയായ , യു.കെ - യിലെ ഗാന കോകിലമായ , പാട്ടുകാരിയും , എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ്  എഴുതാറുള്ളത് . പല പാട്ടുകാരെയും ,
സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകൾ എഴുതി , ആയവ നല്ല സംഗീത ആൽബങ്ങളുമായി  ഇവർ ഇറക്കിയിട്ടുണ്ട്...


ബീന റോയ്

യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മലയാളി മാദ്ധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ  അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  'പെയ്ത് തോരാതെ  '.

ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . 
ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...
ബീനാ റോയിയുടെ ഏറ്റവും  അടുത്തിറങ്ങിയ പുസ്തകമാണ് 'ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരം .

ദീപ പ്രവീൺ

നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെ - യിലെ വെയിൽസിൽ താമസിക്കുന്ന,  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ് .
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും . 
ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഒപ്പം സോഷ്യൽ മീഡിയയിൽ കൂടി പലതിനെ കുറിച്ചും  എന്നുമെന്നോണം പ്രതികരിച്ചുകൊണ്ടിരിക്കുന്ന ദീപ മുഖപുസ്തകത്തിലും , അതിലെ പല കൂട്ടായ്മകളിലും അറിയപ്പെടുന്ന ഒരു വ്യക്തി പ്രഭ തന്നെയാണ് ...

ഗാർഹിക പീഡന ഇരകൾക്കും , സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W . Aid ട്രസ്റ്റി , ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ  നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് ...

അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്റെ സങ്കല്പം, കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിലേയും , ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലേയും  ഒരു രചയിതാവ് കൂടിയാണ് ദീപ പ്രവീൺ  എന്ന ഈ എഴുത്തുകളുടെ തോഴിയായ വനിതാരത്നം ...


രശ്‌മി പ്രകാശ്

കോട്ടയം ജില്ലയില്‍ കുമരകത്ത് ജനിച്ച് 10 വയസ്സു മുതല്‍ സ്കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങിയ രശ്മി , സ്കൂള്‍ പഠന കാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത  മണി അയ്യരുടെ കീഴിലും നൃത്തം  അഭ്യസിച്ചു. 
സ്കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി കലാതിലകമായ  ഇന്ന് യു.കെയിലെ ചെമ്സ്ഫീൽഡിലുള്ള , ഇവിടത്തെ  ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശ്  യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും , നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് .
ഒപ്പം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും , ലേഖനങ്ങളുമൊക്കെ ഇപ്പോൾ ...
ബ്രിട്ടീഷ്‌ മലയാളിയിലും ഫേസ്ബുക്ക്‌ കൂട്ടായ്മയിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കവിതയും മറ്റു ലേഖനങ്ങളും എഴുതാറുണ്ട്.2014 ല്‍ FOBMA യുടെ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
ബ്രിട്ടീഷ്‌ മലയാളി അവാർഡ്‌ നൈറ്റിൽ തുടര്‍ച്ചയായി  മലയാളി  മങ്ക , മിസ്സ്‌ കേരള കോഓർഡിനേറ്റ്ർ ആയിരുന്നു .
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ  പുറത്തിറങ്ങി. മലയാളി fm  എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
യു.കെ‌ - യിലുള്ള മദേഴ്‌സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. 
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...
രശ്മി പ്രകാശിന്റെ ഇതുവരെ  പുറത്തിറങ്ങിയ പുസ്തകങ്ങൾ 'ഏകം 'എന്ന കവിതാസമാഹാരവും ,'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ 'എന്ന നോവലെറ്റുമാണ് .

സന്ധ്യ.എൽ .ശശിധരൻ

കൊല്ലം കാരിയായ , ഇപ്പോൾ ലണ്ടനിൽ 'ബി.ബി.സി' യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ  ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയും കൂടിയാണ് . 
തികച്ചും  വേറിട്ട കാഴ്ച്ചപ്പാടുകളോടയുള്ള സന്ധ്യയുടെ എഴുത്തുകളെല്ല്ലാം വായനക്കാർക്ക് ഏറെ ഇഷ്ടമുള്ളതാണ് . സന്ധ്യയുടെ മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ എന്നുമെന്നോണം നാട്ടിലേയും യു.കെ - യിലേയും പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് . ഒപ്പം വളരെയധികം സാഹിത്യ കുതുകിയായ ഈ എഴുത്തുകാരി ഇവിടെയുള്ള പല സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു വരുന്ന ഒരു വനിതാരത്നം കൂടിയാണ് ...


ശ്രീകല നായർ

പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന  
ശ്രീകല നായർ ഇവിടെയുള്ള പല മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് .
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദകയാണ് താനെന്ന്   ശ്രീകലാ  നായർ സ്വയം പറയുന്നത് . 
ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ  രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ ആണെന്നും കലാ നായർ പറയുന്നു .
കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ  ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ്  കുത്തിക്കുറിച്ചു. യു .കെ - യിലെ കേരളലിങ്ക്, യു. എസ്സിലെ ആഴ്ചവട്ടം , എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു.  യു .കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി , ക്നാനായ  ക്രോണിക്കിൾ , പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.  . ഒപ്പം അമേരിക്കയിൽ നിന്നും  ഇറങ്ങുന്ന 'ആഴ്ച്ചവട്ടം'  വാരികയിൽ 'മയിൽപ്പീലിയും വളപ്പൊട്ടും' എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . 
കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .
ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി ... 


ആനി ഇസിദോർ പാലിയത്ത്  

 
ഇന്ത്യൻ  ആർമിയിൽ സേവനമനുഷ്ഠിച്ച് , പിന്നീട് യു.കെ - യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും , ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലെ ഒരു എഴുത്തുകാരികൂടിയാണ്  ആനി .
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും , സാമൂഹ്യ  പ്രവർത്തകയായും  , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം  അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര  അധിപർ കൂടിയായ ഈ ദമ്പതികൾ...


സ്മിതാ വി ശ്രീജിത്ത്  
 
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ആയി ജോലി  ചെയ്യുകയാണ് സ്മിത . സോഷ്യൽ മീഡിയയിലും , സാമൂഹ്യ രംഗത്തും താരമായ സ്മിതയും , ഭർത്താവ് ശ്രീജിത്തും യുകെയിലെ എഴുത്തിന്റെ ലോകത്തും വളരെയധികം പേരെടുത്തവരാണ് ..

'അവയിൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി ധാരാളം കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . 
സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും ഈ വനിതാരത്നത്തിന്റെ    വരികളിൽ കൂടി നമുക്ക് തൊട്ടറിയാം ...


സിന്ധു എൽദൊ

ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് ...
തൊട്ടതെല്ലാം പൊന്നാക്കുവാൻ കഴിവുള്ള സിന്ധു നല്ല നേതൃത്വപാടവമുള്ള ഒരു സംഘാടക കൂടിയാണ് ...
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിന്ധു പോകുന്ന സ്ഥലങ്ങളിലെ സഞ്ചാര വിവരണങ്ങൾ അപ്പപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നതിൽ ബഹുമിടുക്കിയാണ് ..
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം ...



ദിവ്യ ജോസ്

അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   ഇപ്പോൾ അയർലന്റിലെ   ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 

ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
മലയാള സാഹിത്യത്തിലേയും,  ലോക സാഹിത്യത്തിലേയും നല്ല പുസ്തങ്ങൾ തെരെഞ്ഞു പിടിച്ച് വായിച്ച് അവയുടെ നിരൂപണമടക്കം നല്ല വിശകലനങ്ങൾ നടത്തുവാനുള്ള ദിവ്യ അതീവ  പ്രാവീണ്യവതിയായ ഒരു വനിതാരത്നം തന്നെയാണ് ... 



സ്വാതി ശശിധരൻ 


അതുപോലെ അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ   സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനിയാണ് . 
നല്ലൊരു വായനക്കാരി കൂടിയായ സ്വാതി ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
ജീവിതത്തിൽ , കുടുംബത്തിൽ ,സമൂഹത്തിൽ അങ്ങിനെ തന്റെ ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധികളും , ഭീതികളുമൊക്കെ സരസമായി എഴുത്തിലൂടെ വരച്ചു കാണിച്ചുള്ള സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . നല്ലൊരു വായനക്കാരി കൂടിയായ സ്വാതി നല്ല രീതിയിൽ പുസ്തകാവലോകങ്ങളും നടത്തുന്ന സ്ത്രീ രത്നമാണ് ...
മുകളിൽ കൊടുത്തിരിക്കുന്ന 'അവിയൽ ' എന്ന പുസ്‌തകം  കാണാപാഠം പഠിച്ച് സ്വാതി , ഇതിൽ പരിചയ പെടുത്തിയ നാല് കൂട്ടുകാരികളെയടക്കം , അതിലെഴുതിയ എല്ലാ എഴുത്തുകാരെയും പ്രൊമോട്ട് ചെയ്തിരിക്കുന്ന ഒരു കിണ്ണങ്കാച്ചി കാഴ്ച്ച ഇവിടെ കാണാം ...
'റെയിൻ ഡ്രോപ്പ് ഓൺ മൈ മെമ്മറി യാച്റ്റ് ' എന്നൊരു ആംഗലേയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സ്വാതി ശശിധരൻ .
ഒരു പക്ഷെ അയർലണ്ടുകാരികളായ  ഈ മലയാളി ചുള്ളത്തികളുടെ പുസ്തകങ്ങൾ വീണ്ടും അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു .



ബീന പുഷ്കാസ് 


തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാദ്ധ്യമങ്ങളിൽ കവിതകൾ എഴുതിവരുന്നു . 
ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് ... 


മഞ്ജു വർഗീസ് 

എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു വർഗ്ഗീസ് എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയായ സ്ത്രീരത്നമാണ് .
'ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറയുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം, മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം 'എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .
ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  'എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ 'ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ' എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു ...
 

 സിന്ധു സതീഷ്‌കുമാർ

കാഞ്ഞങ്ങാട്ടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും , ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു 'കട്ടൻ കാപ്പി കൂട്ടായ്'മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നം കൂടിയാണ് .
സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കൊക്കെ  ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന്  സ്വയം അറിയുക ...!
നല്ലൊരു പാട്ടുകാരിയും , അവതാരകയുമായ സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...



നിമിഷ ബാസിൽ

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് . ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...


ലിജി സെബി

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ്   അടക്കം പല ദൃശ്യമാദ്ധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാകവിത മത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി ...


അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും  ജനിച്ച്
വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും  ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത് - അവരൊക്കെ എഴുത്തിൽ കൂടി പല പല  സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്..
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും , വനിതാരത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക് മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണിത്.. 
പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , തൊണ്ണൂറുകൾ  മുതൽ ലണ്ടനിൽ സാഹിത്യ രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന , ഇപ്പോൾ  ഹെയ്‌സിലുള്ള മിനി രാഘവൻ , പിന്നെ ജീന , പാലാക്കാട്ടുകാരിയായ ഇപ്പോൾ കോവൻട്രിയിലുള്ള ചെറുകഥകാരി ജയശ്രീ സത്യൻ , നോവലിസ്റ്റായ കൊല്ലത്തുനിന്നും വന്ന് സൗത്താലിലുള്ള ജയശ്രീ ശ്യാംലാൽ , ത്യശൂരിൽ നിന്നും വന്ന്  മാഞ്ചസ്റ്ററിൽ താമസിക്കുന്ന 'ഷീബ ഷിബിൻ' , മലപ്പുറംകാരി യോർക്ക്ഷെയറിലുള്ള 'ഷംന ഫാസിൽ', പത്തനംതിട്ട നിന്നും ഇവിടെ എത്തിയ ഗീത , ത്യശൂർക്കാരിയായ 'ജൂലി ഡെൻസിൻ' എന്നിങ്ങനെ എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്...  

ഇവരെയെല്ലാം പിന്നീടൊരിക്കൽ 
ഞാൻ ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും....

ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ്‌  ഈയിടെ പുറത്തിറങ്ങിയ   
 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'  , 'ഒറ്റമേഘപ്പെയ്ത്ത്, 'പുരുഷൻ' എന്നീ  
പുസ്തകങ്ങളിലെ രചയിതാക്കളിലും ബിലാത്തിയിലുള്ള ഈ വനിതാരത്നങ്ങളിൽ 
നാലുപേർ  ഇടം പിടിച്ചിട്ടുണ്ട് ...! 

ആനി ഇസിദോറിനും  , ദീപ പ്രവീണിനും , ജിഷ്‌മ ഷിജുവിനും , സിമ്മി കുറ്റിക്കാടിനും അഭിനന്ദനങ്ങളും , അനുമോദനങ്ങളും ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു ... 

















വിഭാഗം 
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : മൂന്ന് )


ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!

രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!

മൂന്നാം  ഭാഗം : -


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...