Showing posts with label പ്രണയാനുഭവാവിഷ്കാരങ്ങൾ .... Show all posts
Showing posts with label പ്രണയാനുഭവാവിഷ്കാരങ്ങൾ .... Show all posts

Tuesday 31 January 2017

കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... !

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ 
ആധുനിക സാഹിത്യം വരെ ചികഞ്ഞ് നോക്കിയാൽ 
ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാക്ഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമ ഭാജനങ്ങൾ തിങ്ങി നിറഞ്ഞ കാവ്യങ്ങളും , കഥകളും തന്നെയാണ് അന്നും , ഇന്നും , എന്നും  ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത്...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ പ്രേമഭാജനത്തിന്റെ 
ആകാര വടിവുകളിൽ ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...

പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട് പരസ്പരം ഇഷ്ടപ്പെടുന്നവരും ഇല്ലാതില്ല എന്നല്ല പറഞ്ഞ് വരുന്നത്...


പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക . 
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് ...  
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
എന്തുകൊണ്ടെന്നാൽ ഒരിക്കലും വറ്റി വരണ്ട് 
പോകാത്ത എന്റെ സ്വന്തം കടിഞ്ഞൂൽ കാതൽ കഥയുടെ 
അല്പസൽപ്പം  പിന്നാമ്പുറ ചരിതങ്ങൾ വീണ്ടും കുറച്ച് ചിക്കി മാന്തിയെടുത്ത് 
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ 
നായികയായ പ്രിയയെ പരിചയപ്പെടുത്തുകയാണ്.

കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേരക്കുട്ടിയാണിവൾ ...
പ്രിയയുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചു അവധിക്കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം വെക്കേഷൻ ചിലവഴിക്കുവാൻ വരുമ്പോഴാണ്, ഒരു നല്ല അയലക്കകാരനായ ,ഞാനുമായുള്ള  സൌഹൃദം   തുടങ്ങിയത്...

കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,  സമപ്രായക്കാരിയുമായിരുന്നു
അന്നത്തെ പ്രിയപ്പെട്ട കൂട്ടുകാരി പ്രിയ.
അതായത് എന്റെ പ്രഥമ പ്രണയ സഖി.. !

അന്നൊക്കെ ഒരു പച്ചപ്പട്ടുടുത്ത ലാസ്യലാവണ്യവതിയായ അഴകുള്ള സുന്ദരിയെ പോലെയായിരുന്നു എന്റെ നാടായ കണിമംഗലം ഗ്രാമം ... 
നീണ്ടു പരന്നു കിടക്കുന്ന നെൽ വയലുകളാലും , കോൾ നിലങ്ങളാലും , തോടുകളാലും , കുളങ്ങളാലും , കാവുകളാലുമൊക്കെ ചുറ്റപ്പെട്ട - തെങ്ങും , കവുങ്ങും , മാവും , പ്ലാവുമൊക്കെ നിറഞ്ഞ് നിൽക്കുന്ന പുരയിടങ്ങളും  - എള്ളും , കൂർക്കയും, മുതിരയും , പച്ചക്കറികളും മാറി മാറി വിളയുന്ന ഞാറു പാടങ്ങളാലും നിറഞ്ഞ  തനി കേരളീയ പ്രകൃതി ഭംഗികൾ മുഴുവൻ വാരിക്കോരി വരദാനമായി കിട്ടിയ ഗ്രാമം ... !

തൊടികളിൽ തൊഴുത്തും , വൈക്കോൽ 
തുറുകളും , ഓലപ്പുരയും , ആട്ടിൻ കൂടും , കോഴി കൂടും ,അടുക്കള തോട്ടങ്ങളുമുള്ള കൊച്ചു കൊച്ച് ഓടിട്ട വീടുകളുള്ള  , തമ്മിൽ തമ്മിൽ ജാതിമത വത്യാസങ്ങളില്ലാതെ ഏവരെയും ബന്ധുജനങ്ങളെ പോലെ പരസ്പരം അറിയാവുന്ന നാട്ടുമ്പുറക്കാരായ , കൂടുതലും ഇടത്തരക്കാരായവർ   വസിക്കുന്ന നാട് ...

അവിടെ തലമുറകളായി കണിമംഗലം തമ്പുരാക്കന്മാർ നാട് വാണിരുന്ന കാലം തൊട്ടേ ഉണ്ടായിരുന്ന ഒരു തായ് വഴി കുടുംബമായിരുന്നു കല്ല്യാണി മുത്തശ്ശിയുടെ തറവാട് ...



പക്ഷെ കാൽ നൂറ്റാണ്ടിന് മുമ്പ് മുതൽ തൃശൂർ പട്ടണം കുറേശ്ശെക്കുറേശെയായി ഞങ്ങളുടെ ഗ്രാമത്തിലേക്ക് അധിനിവേശം നടത്തി തുടങ്ങിയത് മുതൽ ആ ഗ്രാമ്യ ഭംഗികൾ മുഴുവൻ എന്നെന്നേക്കുമായി നഷ്ട്ട പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

അതുപോലെ തന്നെ അമ്പാട്ട് തറവാടും പുരയിടവും ഒന്നും ഇന്നില്ല ,അവിടെയുള്ളത് ഇപ്പോൾ എട്ടും ,പത്തും സെന്റും വീതമുള്ള കൊച്ച്  പ്ലോട്ടുകളിൽ മാളികളും  , കോൺഗ്രീറ്റ് വീടുകളും  കെട്ടി താമസിക്കുന്ന മുല്ലയ്ക്കൽ റെസിഡന്റ് അസോസ്സി യേഷനിൽ ( M.R.A )പെട്ട വിവിധ കുടുബങ്ങളാണ് ...!
 
പ്രിയയുടെ തറവാട്ടു പുരയിടത്തിലെ കിഴക്കെ 

തൊടിയിലുള്ള മൂവാണ്ട മാവിന്റെ തണലിൽ ഓലമടലുകളും ,ശീമക്കൊന്ന തറികളും വെച്ച് കളി വീടുണ്ടാക്കിയിട്ട് ഒരു ആറാം ക്ലാസ്സുകാരൻ അച്ഛനായും, രണ്ടാം ക്ലാസുകാരി അമ്മയായും , മറ്റ് കളി കൂട്ടുകാർക്കൊത്ത് കുഞ്ഞിക്കഞ്ഞിയും , മണ്ണപ്പവും ചുട്ടുകളിക്കുമ്പോൾ ഒരു സാക്ഷാൽ പ്രണയത്തിന്റെ  ബാലപാഠങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഞങ്ങൾക്കന്നറിയില്ലായിരുന്നു...

അവരുടെ പറമ്പിൽ കാളത്തേക്ക് നടക്കുമ്പോൾ  ഞങ്ങളൊക്കെ കൂടി ആ ആണിച്ചാലിലെ വെള്ളമൊഴുകുമ്പോൾ , അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ  കളി വിളയാട്ടങ്ങളുമൊക്കെ  ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...
അന്നത്തെ കുട്ടിപ്പട്ടാളമൊത്ത് അവരുടെ പത്തായപ്പുരക്കടുത്തുള്ള കുളത്തിൽ ചാടി കുളിക്കുന്നതും ,വാഴപ്പിണ്ടിയിട്ട് അവരെയൊക്കെ നീന്തല് പഠിപ്പിച്ചതും , തിരുവാതിര രാവുകളിലെ നീരാട്ടിന്  കൂട്ടിരിക്കുന്നതും , ആദ്യ ചുംബനവുമൊക്കെയായി മധുരമുള്ള ഇമ്മിണിയിമ്മിണി ഓർമ്മകൾ ഇതുപോലെ മനസ്സിനുള്ളിലേക്ക് ഓളം തള്ളി വരുമ്പോൾ കിട്ടുന്ന നിർവൃതികൾ തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല പ്രണയോപഹാരങ്ങൾ എന്നിപ്പോൾ തോന്നാറുണ്ട് ...

പിന്നീട് കൗമാരം കാലം തൊട്ടേ ആരുടെയും കണ്ണിൽ പെടാതെ പകലിന്റെ അന്ത്യയാമങ്ങളിലും ,നിലാവുള്ള രാവുകളിലും - എത്രയെത്ര കിന്നാരങ്ങളാണ് ഞാനും പ്രിയയും  
കൂടി ആ മുവാണ്ടൻ  മാവിൻ ചോട്ടിലിരുന്ന് ചൊല്ലിയാടിയിട്ടുള്ളത് ... !


'ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും - കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ; ഒരു മാവുയരത്തിൽ എന്നുമെപ്പോഴും ...

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ്  ... ?
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ 
അവിടെയിപ്പോഴും ..? !'


പ്രിയ അവരുടെ അടുക്കളക്കിണറിനോടനുബന്ധിച്ച കൊട്ടത്തളത്തിൽ  നിന്നും വെള്ളം കോരി പാത്രങ്ങൾ നിറക്കുന്നതിനടയിൽ ,ചെണ്ട പോലുള്ള മരത്തുടി താളങ്ങൾക്കൊപ്പം ആ കിണറു മതിലിൽ ഇരുന്നുകൊണ്ട് എന്തെല്ലാം കിന്നാര സല്ലാപങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്...!

'വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! '



എന്തിന് പറയുവാൻ  സ്നേഹോജ്ജ്വലമായി അലയടിച്ച് ഒഴുകിക്കൊണ്ടിരുന്ന, ഞങ്ങളുടെ അനുരാഗനദിക്ക് കുറുകെ വിഘ്‌നങ്ങളായി  ജാതീയതയായും, സാമ്പത്തികമായും ,തറവാടിത്ത ഘോഷണങ്ങളായും  അനേകം തടയണകൾ  കെട്ടിപ്പൊക്കിയപ്പോൾ  രണ്ടായി വേറിട്ടൊഴുകേണ്ടതായി  വന്ന പരിണാമഗുപ്തിയാണ്  ഈ കന്നി പ്രണയ നദിക്കന്നുണ്ടായത്  ...!  

പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലോ 
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...

പിന്നീട് എല്ലാം അറിയാവുന്ന എന്റെ മിത്രം,  പ്രിയയുടെ മുറച്ചെറുക്കനായ ഹരിദാസ് ,അവരുടെ തറവാടിന്റെ മാനം കാക്കുവാൻ ,വീട്ടുകാരുടെ പ്രേരണയാൽ അവളെ വിവാഹം ചെയത് 
 'യു .എ.ഇ' യിലേക്ക് കൊണ്ട് പോയി.

ഞാനാണെങ്കിലോ കുറെ നാൾ നിരാശ 
കാമുകനായി നടന്ന ശേഷം , മറ്റു പല പ്രേമ 
ലീലകളും കളിച്ച് , ഇക്കഥകളെല്ലാം അറിയാവുന്ന 
എന്നെ പ്രണയിച്ചവരിൽ മറ്റൊരുവൾക്ക് മുമ്പിൽ എന്റെ തലവെച്ചു കൊടുക്കുകയും ചെയ്‌തു...

ആ വിശാല മനസ്‌കയാണിന്ന് , 
എന്റെ സ്ഥിരം പ്രണയിനിയായ സ്വന്തം ഭാര്യ ...!


( കഥകളൊന്നും എഴുതുവാൻ അറിയില്ലെങ്കിലും , ആറുകൊല്ലം മുമ്പ് ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ   എന്ന പേരിൽ ഈ അനുഭവ കഥാവിഷ്‌കാരങ്ങൾ ഞാനിവിടെ കുറിച്ചിട്ടത് വായിച്ച് നോക്കിയാലെ എന്റെ  പ്രഥമാനുരാഗത്തിന്റെ ആഴം തിരിച്ചറിയുകയുള്ളൂ ).


ശേഷം നാലഞ്ച് കൊല്ലത്തിനിടയിൽ  പ്രിയ - രണ്ട്  പെണ്മക്കളുടെ അമ്മയായി . കല്യാണി മുത്തശ്ശിയുടെ മരണ ശേഷം , പ്രിയയുടെ അമ്മക്കായിരുന്നു ആ തറവാട് വീട് കൈ വന്നത്.

ഇതിനിടയിൽ പ്രിയയുടെ അമ്മക്ക് വാത സംബന്ധമായി ചില അസുഖങ്ങൾ വന്നപ്പോൾ അമ്മയെ നോക്കുവാൻ പ്രിയയും കുട്ടികളും നാട്ടിലേക്ക് വരികയും , ഹരി അവളെ  'ടി.ടി.സി' പഠിപ്പിച്ച  ശേഷം , അടുത്തുള്ള 'എൽ .പി' സ്‌കൂളിൽ കോഴ കൊടുത്ത് അവിടത്തെ ടീച്ചറാക്കുകയും ,  മക്കളെ രണ്ട് പേരെയും 'സെന്റ് : പോൾസ് കോൺവെന്റ് സ്‌കൂളി'ൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. 
ആ സമയത്തൊക്കെ  പ്രിയയുമായുള്ള അടുപ്പം പിന്നീടൊക്കെ  , ഹരി നാട്ടിലെത്തുമ്പോൾ മാത്രമായി  ഞാൻ ചുരുക്കുകയും ചെയ്തിരുന്നു.

കാലം നിരങ്ങി നീങ്ങുന്നതിനിടയിൽ 
ഞാനും കുടുംബവും ലണ്ടനിൽ വന്നടിഞ്ഞു...

അവരുടെ മക്കൾ കൗമാരത്തിലെത്തിയപ്പോൾ ഹരി ഗൾഫ് ഉപേഷിച്ച് വന്ന് ഒരു 'മിനി സൂപ്പർ മാർക്കറ്റ്'  തുടങ്ങി ,ഒരു ചിട്ടിക്കമ്പനിയിൽ ഷെയർ എടുത്തു ...

 പക്ഷെ ഏഴ് കൊല്ലം മുമ്പ് ഹരിയുടെ പിതാവിന്റെ മരണത്തിന്  മാസങ്ങൾക്ക് പിന്നാലെ തന്നെ , മരണം ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വന്നവനെയും കൊണ്ട് പോയി ...
ഭർത്താവിന്റെയും ,മകന്റെയും മരണ ശേഷം , 
ഹരിയുടെ അമ്മ , തറവാട്ട് ഭാഗം കിട്ടിയ സ്ഥലം വിറ്റ് - പങ്ക് വെച്ച് , മകന്റെ  കുടുംബത്തിന്റെ കൂടെ താമസിക്കുവാൻ 'ബറോഡ'യിലേക്ക് പോയി...
 
അമ്മക്ക്  പ്രണയം മുട്ടത്തട്ടെത്തിക്കുവാൻ  
പറ്റിയില്ലെങ്കിലും , പ്രിയയുടെ രണ്ട് പെണ്മക്കൾക്കും 
ആയത് സാധിച്ചു. 
മൂത്തവൾ 'വെറ്റിനറി'ക്ക് പഠിക്കുമ്പോൾ , ക്ലാസ്മേറ്റായിരുന്ന ഒരു പഞ്ചാബി പയ്യനുമായി ഗാഢ പ്രണയിത്തിലാകുകുകയും , പിന്നീട്  അവർ വിവാഹിതരായ ശേഷം 'ലുധിയാന'യിൽ അല്ലലില്ലാതെ സകുടുംബം വസിക്കുകയും  ചെയ്യുകയാണിപ്പോൾ ...

രണ്ടാമത്തവൾ അവളുടെ എൻജിനിയറിങ് ബിരുദത്തിന് ശേഷം മദ്രാസ്സിൽ വെച്ച് ,ഒരു അന്തർദ്ദേശീയ കമ്പനിയുടെ 
ജോലിസ്ഥലത്ത് വെച്ച്  കണ്ട്  മുട്ടിയ സഹപ്രവർത്തകനായ ഒരു മുസ്‌ലീം പയ്യനുമൊത്ത് അനുരാഗവിലോചനയായി  നടന്ന ശേഷം,
ജാതിയും , മതവുമൊക്കെ മറികടന്ന് , അവർ ഒന്നാവുകയും ചെയ്‌തു...

2016- ൽ  ദുബായിൽ കുടുംബമായി കഴിയുന്ന ഈ യുവമിഥുനങ്ങളുടെ   കടിഞ്ഞൂൽ സന്താനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് ഞാനും ഭാര്യയും ലണ്ടനിൽ നിന്നും അവരുടെ ക്ഷണം സ്വീകരിച്ച് യു.എ.യിൽ പോയിരുന്നു .

അവളുടെ അമ്മയായ  പ്രിയ ടീച്ചറും  , ലുധിയാനയിൽ നിന്നും മൂത്തമോളും , കുടുംബവും കുറച്ച് ദിവസത്തേക്ക് ഈ ചടങ്ങിൽ പങ്കെടുക്കുവാനും , ദുബായ് കാണുവാനുമായി 
അന്നവിടെ എത്തി ചേർന്നിരുന്നു  
പ്രിയയുടെ  മക്കളുടേയും , എന്റെ ഭാര്യയുടേയും 
മറ്റും സാന്നിദ്ധ്യത്തിൽ - പണ്ടത്തെ ആ പ്രണയ ഭാജനങ്ങൾ , അവരുടെ അപ്പോഴുള്ള ദിവ്യാനുരാഗം എങ്ങിനെ ചിലവഴിക്കുന്നു  എന്നുള്ള ആകാംക്ഷയോടെ നോക്കിക്കാണുന്ന രണ്ട് ഫേമിലി മെമ്പേഴ്‌സിന്റെയും മുഖങ്ങൾ ഇപ്പോഴും എന്റെയും പ്രിയയുടെയും  സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്    ...!
അന്നത്തെ ആ പിറന്നാളാഘോഷ  ശേഷം ആ കൊല്ലാവസാനം പ്രിയയുടെ രണ്ടാമത്തെ മോൾ  കുടുംബസമേതം 'ന്യൂസിലാന്റി'ലേക്ക് പോയി, പിന്നീടവിടെ കുടിയേറി പാർത്തു.


കുശുമ്പത്തി പാറുവായ എന്റെ ഭാര്യ 
ചിലപ്പോഴൊക്കെ പറയുന്ന പോലെ എനിക്ക് 
ജനിക്കാതെ പോയ മക്കൾ തന്നെയാണല്ലോ അവർ ...!
അതുപോലെ തന്നെയാണ് പ്രിയക്കും എന്റെ മക്കളോടുള്ള ആറ്റിറ്റ്യൂഡും ...! 
 2018 ജനുവരി മാസം  , തറവാട് പുരയെല്ലാം 
നല്ല  വിലയിൽ വിറ്റിട്ട് , മക്കൾക്കെല്ലാം ഷെയർ കൊടുത്ത ശേഷം ,ഒന്നൊര കൊല്ലമായി , പ്രിയ ടീച്ചർ  ടൗണിനടുത്ത്,  കണ്ണംകുളങ്ങരയിൽ ഒരു ഫ്‌ളാറ്റ് വാങ്ങി , ഏകാന്തപഥികയായി  ജീവിക്കുകയാണ് . 
ഈ ടീച്ചർക്കിന്ന് കൂട്ടിന് അതീവ കൃഷ്ണഭക്തിക്ക് പുറമെ ധാരാളം രോഗങ്ങളും , കണ്ണീരൊലിപ്പിക്കുന്ന ടി.വി.സീരിയലുകളും മാത്രം ...!

എന്ത് പറയാം എന്റെ ജീവിത തുലാസിൽ 
ലാഭങ്ങളുടെ നിറവിൽ ഒരു തട്ട് നിറഞ്ഞാടുമ്പോഴും , ഇത്തിരി മാത്രമുള്ള നഷ്ടങ്ങളായ - കടിഞ്ഞൂൽ പ്രണയം , ജന്മനാടിന്റെ മനോഹാരിതകൾ എന്നിങ്ങനെയുള്ള  തട്ട് എന്നും താഴ്ന്ന് തന്നെ കിടക്കുകയാണ് ...!  

ഞാനിതൊക്കെ തുറന്നെഴുത്തുന്നത് 
എന്തുകൊണ്ടെന്നാൽ, നമ്മുടെയൊക്കെ 
തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ 
ഉണ്ടായാലും ,ഇല്ലെങ്കിലും  പ്രായഭേദമന്യേ പലരീതിയിലും 
ഒറ്റപ്പെട്ട്  പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ 
ദു:ഖവും , സങ്കടവും വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും 
ഇന്നില്ല . ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ  മാത്രം ...!

നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും  
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!











ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന രണ്ട് മുൻ പ്രണയ കഥകൾ 
  • ഈ കടിഞ്ഞൂൽ പ്രണയ കഥയുടെ  ഒന്നാം ഭാഗം 

Thursday 27 October 2011

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... !

അസ്സലൊരു  പ്രണയ കഥയാണിത് ...
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണിത്   ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല
നോവലൊക്കെയാക്കി ഇതിനെ പരിണാമം
വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ ...അല്ലേ ?

ഏതാണ്ട് മൂന്നര  പതിറ്റാണ്ട് മുമ്പ്
ഞങ്ങളുടെ നാടായ കണിമംഗലത്തൊന്നും
ഓണപ്പൂക്കളമിടുവാൻ മറുനാട്ടിൽനിന്നും വരത്തൻ
പൂക്കളൊന്നും അത്ര വ്യാപകമായി എത്താറില്ലായിരുന്നു ...!

അന്ന് ആദ്യാനുരാഗം വല്ലാത്ത ലഹരിയായി
തലക്ക് പിടിച്ച നാട്ടിലൊള്ളോരു ചുള്ളൻ ,അവന്റെ പ്രഥമ
പ്രണയിനിക്ക് ഓണ പൂക്കളമിടുവാൻ , നാട്ടിലുള്ള നടക്കിലാന്റവിടത്തെ ,
മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത്
കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ..,
ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത് -  'കുന്നത്തി'ന്റെ ഷെഡിയുമിട്ട്,  പുറത്തു വെച്ചിരുന്ന സൈക്കിളുമെടുത്ത് , ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ  ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു
വായ് നോട്ടക്കാരനായിരുന്ന ഞാൻ , അത്തവണ  നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി ,  ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ  ഭീമേട്ടൻ വരെ ,
ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ തനിയൊരു ചുള്ളനാണെന്ന് വിശ്വസിച്ചിരുന്ന ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി
ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ
കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി  ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം
വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട് ,
സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ
അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും
ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ
രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക്
മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും ,
എന്തിന് പറയുവാൻ  ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു -  അന്നത്തെ  ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ
നാട്ടിലെത്തിച്ചേരുവനുണ്ടായ  കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ
പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും 
ഒരു 'എയർ മെയിൽ'  മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും -
കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട്
ധാരാളം പണത്തോടൊപ്പം -  പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച്
നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ്
‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ   ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി
ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ...
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ
ചേർത്ത് ഏറെ പരിതാപനങ്ങളടക്കം  ഏഴ് പേജുകൾ...
അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ
നായികയെ പരിചയപ്പെടുത്തിയില്ലല്ലോ...
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട്
തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ്
മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും
നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഈ നല്ല അയലക്കകാരനായ ,
ഈയ്യുള്ളവനുമായ സൌഹൃദം  തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,
സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'...
അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല
പ്രജകളുടേയും,  ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും,
ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ
ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ  അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...!

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ
തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല്
പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും  ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ ,  കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം
ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക്
 പറിച്ച് നട്ടപ്പോൾ ...
അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം
പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം ,
ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ  എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുഞ്ഞമ്മാവന്റെ മകൻ മുറ ചെറുക്കൻ -  ഹരി , അവളെയും കൊണ്ട് വിവാഹ ശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനമായിരുന്ന  പ്രിയ വെറുമൊരു
കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക്
ആദ്യമായൊരു 'റേയ്ബൻ കൂളിങ് ഗ്ലാസ്, സിറ്റിസൺ വാച്ച് , കടമായി വലിയ തുകകൾ,..,.. അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും , കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു...
പ്രിയ -  രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ,  കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം ,
അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം  ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി  , പ്രിയയെ  വീണ്ടും,  ടി.ടി.സി ക്ക്  ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി.  സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.
 ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍  ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ  കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും...
മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി.
ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ  അവിടെയുള്ള സഹോദരന്മാരോടും , ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ  വന്ന് പോകുമെന്ന് മാത്രം...

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി
പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത  ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ്
പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത
ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും
പ്രിയയിൽ   ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത്
കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും ,അവളിന്നും
ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും ,
പ്രേമലേഖനങ്ങളും , പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

ഈ കഥാപാത്രങ്ങളുടെ ഇപ്പോഴുള്ള രൂപ 
ഭാവങ്ങളോടെ എന്റെ മിത്രം ജോസ് ആന്റണി വരച്ച ചിത്രം


വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു...
കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി...

അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ
കാണൂവാൻ വേണ്ടി , ആ അമ്പല നഗരത്തിൽ പോയി രാപാർത്തു...

വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു...

ഞാനും പ്രിയയും കൂടി,  കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച്
പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ
കേട്ട് , എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം
അവഗണിച്ച്  വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ
അവന്റെ മൊബൈലും , നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ
ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും ,
‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ
പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം
വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ്
ഞാൻ നന്ദി ചൊല്ലേണ്ടത്..!

തീർച്ചയായും എന്റെ പെർമനന്റ്
പ്രണയിനിയായ  ഭാര്യയോട് തന്നെ ...!

എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ , കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ

ഉന്തുട്ട് പറഞ്ഞാലും , ചെയ്താലും
കാര്യല്ലാന്നവൾക്കറിയാം...കേട്ടൊ

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ   അല്ലേ കൂട്ടര...

പിന്നെ ..
അതിന്  ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :- 

എന്തുകൊണ്ടാണ് 
ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ 
വ്യവസ്ഥിതിയല്ല  ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ 
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും 
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ


ഇക്കഥയുടെ രണ്ടാമത്തെ  ഭാഗമായി എഴുതിയിട്ട 
വേറൊരു എപ്പിസോഡ് ഇവിടെ വായിക്കാവിന്നതാണ് :-

 കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... !







കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...