Sunday 6 June 2010

സങ്കര ചരിതം ! / Sankara Charitham !



ലോകകപ്പു ഫുട്ബോൾ ഉത്സവങ്ങൾ !
ഇവിടെ ലണ്ടനിലുള്ള  ലോകകപ്പ്‌ ഫുട്ബോള്‍ ആഘോഷങ്ങളുടെ
വരവേല്‍പ്പ് കണ്ടാല്‍ ... ചത്തോടത്തല്ല നിലവിളി എന്നുപറഞ്ഞ പോലെ,
തെക്കനാഫ്രിക്കയിൽ നടക്കാൻ പോകുന്ന ലോക കാൽ‌പ്പന്തുകളി  ഇവിടെ ഈ
ബ്രിട്ടനിലാണ് അരങ്ങേറ്റം കുറിച്ച് ആഘോഷിക്കപ്പെടുന്നത് എന്ന് തോന്നിപ്പോകും !

ഫുട്ബോൾ ഭ്രാന്തമാരായ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഇവിടെയുള്ളത് കൊണ്ട്
വണ്ടികളും, വീടുകളും കൊടിതോരണങ്ങളാൽ അലങ്കരിച്ച്, പബ്ബുകളിലെല്ലാം ബടാസ്ക്രീൻ
വെച്ച് മിനി തീയ്യറ്ററുകളാക്കി ,  സൂപ്പർ സ്റ്റോറുകളെല്ലാം , ആൽക്കഹോളുകളും മറ്റും  ആദായ
വില്പന നടത്തി എല്ലാവരേയും കുടിപ്പിച്ച് , കുളിപ്പിച്ചുള്ള ഒരു തരം പ്രത്യേക അടിപൊളി  ഉത്സവ മയംതന്നെയാണ് ഈ ബിലാത്തിപട്ടണത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കാണൂന്നന്നത് ..!

 ഇവിടത്തെ വേനലിലെ അൾട്രാവയലറ്റ് രശ്മികളിൽ
കൂടി ഇറങ്ങിവരുന്ന കഠിനമായ സാന്ദ്രത കൂടിയ ചൂടുകാരണം ,
മിക്കവരും , ഞാനടക്കം വെള്ളം ബോട്ടിലിനേക്കാൾ ചീപ്പായി കിട്ടുന്ന
ഇത്തരം ഇഷ്ട്ട പാനീയങ്ങളായ , ബിയറുകളാണ് ചായ-കാപ്പിക്കുപകരം കുടിച്ചുകൊണ്ടിരിക്കുന്നതിപ്പോൾ !

അല്ലാ..ഇതൊക്കെ  പോട്ടെ ...
ഇനി കഥയിലേക്ക് പോകാം അല്ലേ

ഈ സങ്കരനുണ്ടല്ലോ ... പണ്ടത്തെ ശങ്കരനെ പോലെയല്ല..കേട്ടൊ .

ഇത് - സങ്കരമാകുമ്പോൾ ഗുണവും ,മേന്മയും പഴയതിനെ  അപേക്ഷിച്ച് 
ഇരട്ടിയിലധികം കാഴ്ച്ചവെക്കുവാൻ സാധിക്കുന്ന  ഒരു പുത്തൻ എടവാടാണ് ..  !

ഈ കാലഘട്ടത്തിൽ ഇപ്പോൾ സങ്കരയിനം വർഗ്ഗങ്ങൾക്കാണല്ലോ ഡിമാന്റ് ! 

പശുവിനെ സങ്കരയിനമാക്കിയാൽ പാലും, ഈടും ഇരട്ടി ...
പന്നിയെ സങ്കരയിനമാക്കുമ്പോൾ പത്തിരട്ടി മാംസവും , സമയ ലാഭവും
എന്തിനുപറയുന്നൂ...
വെറും ഉണ്ട വഴുതിനിങ്ങയെപോലും  സങ്കരയിനമാക്കുമ്പോൾ ,  അവ  
നീളം വെച്ച് എല്ലാ ഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നൂ...!

അയ്യോ..നമ്മുടെ കഥ തുടങ്ങിയില്ലല്ലോ..അല്ലേ.

ഈ സംഭവം ബൂലോഗത്തെ കഥയുടെ കെട്ടഴിക്കുന്നവർക്ക് 
കിട്ടിയാൽ ഒരു നീണ്ടകഥയോ , നോവലോ എഴുതാനുള്ള വകുപ്പുണ്ട്. 
പക്ഷേ ഞാനീ സംഗതികളൊക്കെ ജസ്റ്റ് പറഞ്ഞ് പോകുകയാണെന്നുമാത്രം....

അങ്ങിനെ  ഞങ്ങളും ആഘോഷങ്ങൾ തുടങ്ങി . 
ഇത്തവണത്തെ ജൂണാമോദങ്ങളിലെ  താരം ആദിത്യ ആയിരുന്നു . 
ആദിത്യയുടെ നാലാംജന്മദിനാഘോഷങ്ങൾ ഞങ്ങളൊന്നിച്ചാഘോഷിച്ച്
ഈ വീക്കെന്റ് വല്ലാതങ്ങ് ഉണ്മയാക്കിയെന്ന് ശൊല്ലാം...! 

ആരപ്പയാണീ ആദിത്യ  ? 

ഒരു ചിന്ന ഫ്ലാഷ് ബാക്ക്...

നാട്ടിലെ ഞങ്ങളുടെ സ്കൂളിലെ വിശാ‍ലാക്ഷി 
ടീച്ചറുടെ പേരക്കുട്ടിയാണ് ഈ ആദിത്യ കേട്ടൊ. ..
ടീച്ചറുടെ ആ എടുപ്പും, നടപ്പുമെല്ലാം കാരണം , വിസ്താരമ ടീച്ചർ 
എന്ന ചെല്ല പേരുകളിലാണ് ടീച്ചറേയും,  ഒപ്പം ഭർത്താവിനെ , ചൂരൽ 
മേനോൻ മാഷും എന്നാണ് , അന്നൊക്കെ സ്കൂളിൽ എന്നും അറിയപ്പെട്ടിരുന്നത്. 

സി.കെ .മേനോൻ മാഷ് , S.I ആവാൻ മോഹിച്ച് , ലീഡറുടെ അഭ്യന്തരം തെറിച്ചപ്പോൾ ,
മാളയിൽ നിന്നും കണിമംഗലത്തുവന്ന് , രണ്ടുലക്ഷം കൊടുത്ത് കണക്കുമാഷെ പണി വാങ്ങിച്ചതാണ് 
 ഇൻസ്പെക്ട്ടറേ മനസ്സിൽ വെച്ച് , 
കണക്ക് പഠിപ്പിച്ചാല്‍   വല്ലതും നേര്യാവോ ?

ഒരുമിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്,  ടൂറുകൊണ്ടുപോകൽ , സ്റ്റാഫ് റൂം 
കുറുകൽ മുതലായ കലാപരിപാടികളിലൂടെ , തലതെറിച്ച ശിഷ്യരായ 
ഞങ്ങൾക്ക് , മൂത്ത പ്രേമത്തിന്റെ ലീലാ വിലാസങ്ങൾ ... മാതൃകയാക്കി  
കാണിച്ച് തന്ന്, അങ്ങിനെ ലെപ്പടിച്ച് കല്ല്യാണിച്ച മാതൃകാ  അദ്ധ്യാപകർ കൂടിയായിരുന്നു ഇവർ.

അന്നൊക്കെ സ്കൂളിൽ , ഞങ്ങളുടെ  സോൾ ഗെഡി ജയരാജ് വാര്യർ,  ഐ.എം.വേലായുധ മാഷേയും, സീനിയർ അരവിന്ദ മാഷേയും, ഇവരേയുമൊക്കെ അനുകരിച്ച് ചാക്യാർകൂത്തിനും , ഓട്ടൻ തുള്ളലിനുമൊപ്പം , ക്യാരികേച്ചറുകൾ ഞങ്ങൾക്കൊക്കെ കാഴ്ച്ചവെച്ചുകൊണ്ടാണ് ആക്ഷേപ ഹാസ്യത്തിന്റെ മൂപ്പരുടെ നർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നത് ....


ചോത്തിടീച്ചറെ കെട്ടിയപ്പോൾ , ഓട്ടോമറ്റിക്കായി  മാഷുടെ വീട്ടിൽ ഒറ്റപ്പെട്ട 
മേനോൻ മാഷ് , പിന്നീട് ഞങ്ങളുടെ നാട്ടിൽ സ്ഥലം വാങ്ങി കുടുംബം സ്ഥാപിച്ച് , 
മക്കളായ ശ്രീദേവിയേയും , ദേവദാസിനേയും പ്രൊഡക്ഷൻ നടത്തി,  വിശാലാക്ഷി 
ടീച്ചറുടെ അണ്ടറിൽ സസുഖം വാണു...

ഇപ്പോൾ മേനോൻ മാഷ്  നാട്ടിലെ ഗുരുദേവചിട്ടിക്കമ്പനിയുടെ 
ചെയർമാനും,  ടീച്ചർ ആ വാർഡിലെ കൌൺസിലറുമാണ് കേട്ടൊ.

ഇവരുടെ മകൻ പഠിപ്പിലും ,  അല്പം ക്രിക്കറ്റിലും കമ്പമുണ്ടായിരുന്ന ദേവദാസ് , 
പി.സി.തോമാസ് മാഷിന്റവിടെ കോച്ചിങ്ങിനുപോലും പോകാതെ ,റാങ്കോടെ പാസായിട്ട് മെഡിസിന് ചേർന്ന് , M.B.B.S -നു ശേഷം , മെറിറ്റിൽ  M.D  എടുത്ത് വന്ന സമയത്താണ്, 
ആ കച്ചോടം നടന്നത്....!

രണ്ടരക്കിലോ സ്വർണ്ണവും, ക്വാളീസ് കാറും, ടൌണിലൊരു വീടും 
സ്ത്രീധനമായി കൊടുത്ത് അബ്കാരി കോണ്ട്രാക്ട്ടർ പപ്പേട്ടൻ , പൊന്നുപുത്രി 
സുപ്രിയക്കുവേണ്ടി ഈ ഡോക്ട്ടറുപയ്യനേ വാങ്ങുന്ന ചടങ്ങ്  അഥവാ കല്ല്യാണം !

ഒപ്പം ഇംഗ്ലണ്ടിൽ അയച്ച് M.R.C.P എടുപ്പിക്കാമെന്നുള്ള വാഗ്ദാനവും !

ഏതച്ഛൻ വന്നാലും അമ്മക്കെന്നെ ഗതികേട് എന്നപറഞ്ഞപോലെ,
ഇടവകക്കാരൊ , പരിചയക്കാരൊ ആരെങ്കിലും യു.കെ യിലേക്ക് ലാന്റുചെയ്യുമ്പോൾ,
ആദ്യത്തെ ലാന്റ് മൈൻ പൊട്ടുന്നത് എന്റെ കാലിനിടയിലാണ്......!

“ഇമ്മടെ മുരളില്ലവിടേ...
പിന്നെന്തുട്ടിന്യാ‍ാ..പേടിക്ക്ണേ “

പേടി എനിക്കെല്ലേ..!

എയർപോർട്ട് പിക്കപ്പ്, താൽക്കാലികതാമസം, ....,..,,..,, 
സമയവും,പണിയും, കളഞ്ഞ് എല്ലാം ചെയ്തുകൊടുത്തിട്ട് പോലും ,
പിന്നീട് പഴികേട്ട എത്രയെത്ര അനുഭവങ്ങൾ !

എല്ലാം ശരിയായി ഒരു നന്ദിവാക്കുപോലും പറയാതെ തിരിച്ചു പോയവർ എത്ര !

എല്ലാം നമ്മ  മലയാളീസ് അല്ലെ ....
ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീല ഗുണങ്ങൾ 
എത്ര തേച്ചാലും, മാച്ചാലും, കുളിച്ചാലും പോകില്ലല്ലോ ..അല്ലേ    .ക്ഷമീര് ...

ടീച്ചറും, മാഷും വിളിച്ചുപറഞ്ഞതനുസരിച്ച് ഡോ:ദേവദാസിന് ,
ലണ്ടനിൽ താമസം ഞങ്ങളുടെകൂടെയും, പ്ലാബ് കോച്ചിങ്ങിന് സ്വാമിയുടെ
അവിടെയും,  ഒരു പാർട്ട്ടൈം ജോലി , അടുത്തുള്ള പബ്ബിലും ആക്കി കൊടുത്ത്...
ഒരുമാസം കഴിഞ്ഞപ്പോഴാണ് ..
ഉർവ്വശി-രംഭ-തിലോത്തമയെ പോലെ  പപ്പേട്ടന്റെ  മകൾ സുപ്രിയ , 
ഡോക്ട്ടറുടെ മധുവിധു വധു ഇവിടേ ലണ്ടനിലേക്ക്  എഴുന്നുള്ളിയത്.....!

 ഇവിടെ ഇതുപോലെ ഷെയറ് ചെയ്ത് താമസിക്കുന്നതും, പാർട്ട്ടൈം ജോലിക്കുപോയി പഠിക്കുന്നതുമൊന്നും  , ഒരു ചായ പോലും കൂട്ടികുടിക്കാനറിയാത്ത 
സുപ്രിയക്ക് പുച്ഛമായിരുന്നു....!
പോരാത്തതിന് അപ്പോഴിവിടെയുണ്ടായിരുന്ന മരംപോലും 
കോച്ചുന്ന തണുപ്പും സുപ്രിയക്ക് അൺ സഹിക്കബിൾ ആയിരുന്നു ...!

എന്റെ പെണ്ണിനാണെങ്കിൽ സുപ്രിയ, പലപ്പോഴും ഒരു 
ഭാവി  അമ്മായിയമ്മ പ്രാക്റ്റീസിന്, വേദിയൊരുക്കുകയും ചെയ്തു...

ഉണ്ടായിരുന്ന ബന്ധങ്ങൾ വഷളാവണ്ട എന്നുകരുതി  
ഉടൻ തന്നെ ആ , നവദമ്പതികൾക്ക് ഒരു സിംഗിൾ റൂം ഫ്ലാറ്റ് എടുത്തുകൊടുത്തു.

പക്ഷേ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും 
എന്നപോലെ ആ ബന്ധം മുട്ട തട്ടെത്തിയില്ല !
 അഞ്ചുമാസത്തിനുള്ളിൽ സുപ്രിയ പുത്തൻ ഭർത്താവിനെ ഉപേഷിച്ചു...!

ദേവദാസിന് ആണത്വമില്ല എന്നുപറഞ്ഞ് !

ഒരുകൊല്ലത്തിനു ശേഷം പപ്പേട്ടൻ സുപ്രിയക്ക് 
ഭർത്താവായി വേറെ,   നല്ലൊരു കളിപ്പാട്ടം വാങ്ങി കൊടുത്തു .
കഴിഞ്ഞകൊല്ലം അവർക്കൊരു മോൾ ഉണ്ടായെന്നറിഞ്ഞു....

ഇതെല്ലാം എഴുതിയിട്ടതിന് ,  ഇനി ഞാൻ നാട്ടിൽ വരുമ്പോൾ, 
പപ്പേട്ടന്റെ കൊട്ട്വേഷൻ ടീം , എന്നെ എന്ത് ചെയ്യുമെന്ന് കണ്ടറിയണം ? !.

ദേവദാസ് ഇതിനിടയിൽ പ്ലാബ് എഴുതിയെടുത്ത് ,ആ കോച്ചിങ്ങ് 
സെന്ററിൽ  തന്നെ ട്രെയിനറായി ചേർന്ന് M.R.C.P പഠിക്കുകയും ചെയ്തു .
ഇതിനിടയിൽ ഒരു പാകിസ്ഥാനി ഒറിജിനായ സൈറ ഇക്ബാലുമായി ഇത്തിരി ഇഷ്ട്ടത്തിലാവുകയും ചെയ്തു.

സൈറയുടെ പിതാവിന്റെ കുടുംബം കഴിഞ്ഞ നൂറ്റാണ്ടിൽ;  എഴുപത് കാല ഘട്ടത്തിൽ അഭയാർഥികളായി ലണ്ടനിൽ എത്തി , ബുച്ചർ ഷോപ്പിലെ ജോലിക്കാരായി വളന്ന് , ഇപ്പോൾ മൂന്നാലു സ്വന്തം ഇറച്ചിവെട്ടുകടകളും, തുണിക്കടയും മറ്റുമായി കോടീശ്വരന്മാരാണിവിടെ....!

ഇവിടെ ജനിച്ചുവളർന്ന സൈറയെ, G.C.S.E കഴിഞ്ഞപ്പോൾ 
ലാഹോറിൽ വിട്ട് ബന്ധുക്കളുടെ ഒപ്പം നിറുത്തി  M.B.B.S എടുപ്പിച്ചു ...

 പിന്നീട് അവിടെ ഒരു M.P യുടെ മകന്  നിക്കാഹ് കഴിപ്പിച്ചതാണ് ... ഭർത്തുവീട്ടിലെ അതികഠിനമായ  മത ചിട്ടകൾ ഫോളോ ചെയ്യാൻ പറ്റാതെ 
വന്ന സൈറ, ആദ്യ വിരുത്തൂണിന് ലണ്ടനിൽ വന്നശേഷം തിരിച്ചു പോയില്ല ! 

മൊഴിചൊല്ലിയ ചെക്കന്റെ ബന്ധുക്കൾ പറഞ്ഞിരിക്കുന്നത് 
ഇനി ലാഹോറിലെങ്ങാനും , സൈറ കാല് കുത്തിയാൽ വെടിവെച്ച് 
കൊല്ലുമെന്നാണ് !    ...... കട്ടായം !

അങ്ങിനെയുള്ള സമയത്താണ് , സൈറ ദേവദാസിന്റെ കീഴിൽ 
പ്ലാബ് കോച്ചിങ്ങ് തുടങ്ങിയതും ,ഒരേ തൂവൽ പക്ഷികളായ ഇവർ അനുരാഗബദ്ധരായതും.....

ഇവിടെ പിന്നെ ജാതി, മതം, കൊതം, ദേശം, വർഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് ,
ഒരു കൊല്ലത്തെ പ്രണയ വാസത്തിനുശേഷം , അവളുടെ വാപ്പ ഇക്ബാൽ സാബും, 
ഫേമിലിയും ഇവരുടെ കല്ല്യാണം ഗംഭീരമായി നടത്തുകയും ചെയ്തു...!

പിന്നീട് സൈറ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഉഗ്രൻ പാക്കി കറികൾ 
ഉണ്ടാക്കിതന്ന് , ടേയ്സ്റ്റ് കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്താറുണ്ട്, 
ഒപ്പം നല്ല മലയാളവും പറഞ്ഞും ..കേട്ടൊ ....

അതുപോലെ ഈദിനും, റംസാനുമെല്ലാം ഞങ്ങൾ 
ഇക്ബാൽ സാബിന്റെ ബംഗ്ലാവിലും ഒത്തുകൂടാറുണ്ട്.

ഈ സങ്കര ദമ്പതികളുടെ മകൻ ആദിത്യയുടെ ഡെലിവറിക്കുശേഷം, 
സൈറയെ നാട്ടിലേക്ക് വിളിച്ച് എല്ലാ പ്രസവ ശുശ്രൂഷയും നല്ലപോലെ 
നടത്തിയശേഷമാണ് ; മരുമോളെയും,പേര ക്ടാവിനെയും വിശാലാക്ഷി ടീച്ചർ തിരിച്ചയച്ചത്.

 നാട്ടുകാർ  ഈ വരത്തൻ മരുമോളെ കണ്ട് പറഞ്ഞിരുന്നത് ...

‘ചോനും, ജോനോത്തിയും ചേർന്നപ്പോൾ തേനും പാലും ഒഴുകി എന്നാണ് !‘

 മലയാ‍ളം ഭാഷശൈലികളും, നാട്ടിലെ പാചക രീതികളും അടിച്ചുമാറ്റിയാണ് , 
മലയാളത്തിന്റെ ഈ പുതിയ മരുമകൾ ഇവിടെ വീണ്ടും യൂ.കെയിൽ ലാന്റ് ചെയ്തത്.

ഇപ്പോൾ ഡോ: ദേവദാസ് ഹാംഷെയറിൽ , ഒരു 
കൺസൽട്ടിന്റെ  കീഴിൽ ഒരു വമ്പൻ ആസ്പത്രിയിൽ ജോലിചെയ്യുകയാണ്. 
ഡോ: സൈറ ആഴ്ച്ചയിൽ നാല്പതുമണിക്കൂർ ഒരു ജനറൽ പ്രാക്റ്റീസറുടെ കൂടെ 
മെഡിക്കൽ സെക്രട്ടറി (ഭാഗ്യം,ചികത്സിക്കണ്ട-ഓൺലി പേപ്പർ വർക്സ്) യായും 
ജോലി ചെയ്ത് , ന്യൂമിൽട്ടനിൽ വീട് വാങ്ങി താമസിക്കുകയാണ്.

മാഷും, ടീച്ചറും ഒന്നര മാസത്തേക്ക് മകന്റെയടുത്ത് ഇംഗ്ലണ്ടിൽ എത്തിയപ്പോൾ , 
പേരകുട്ടി ആദിത്യയുടെ ജന്മദിനം ലണ്ടനിൽ ഞങ്ങളോടൊപ്പം കൊണ്ടാടിയെന്നുമാത്രം...
 പിന്നെ നാലുദിവസം ഇവർ സകുടുബം സൈറയുടെ മാതാപിതാക്കളുടെ കൂടെയാണ് നിൽക്കാൻ പോകുന്നത്. 
ഞങ്ങൾ ഞെട്ടിപ്പോയത് സൈറയുടേയും , 
ആദിത്യയുടേയും മലയാളം അക്ഷര സ്പുടത കേട്ടിട്ടാണ് ....!
 ആദിത്യയുടെ വാചാലത കേട്ട് എന്റെ മോൾ , അവളുടെ അനിയനോട് പറയിണത് കേട്ടു

“കേട്ട ഡാ‍ാ ,ആദിത്യ മോൻ മലയാളം പറ്യിണ് ...
അവന്റെ പോയി ഊര കട്ച്ചോട്ടാ‍ാ..നീ “

നമ്മുടെ ചില T.V അവതാരകകളേയും ഇങ്ങോട്ട് 
കൊണ്ടുവന്ന് സൈറയുടേയും, ഊര ഒന്ന് കടിപ്പിക്കണം അല്ലേ...

അവരെല്ലാം; ഇവർ പറയുന്നതുകേട്ടാൽ നാണിച്ചുപോകും ... !

ആദിത്യ അതുപോലെ തന്നെ ഉറുദുവും, ഹിന്ദിയും,  ഇംഗ്ലീഷും ഈ നാലുവയസ്സിൽ 
പറയുകയും , അത്യാവശ്യം എഴുതുകയും ചെയ്യുന്നത് കണ്ടിട്ടാണ്  അതിശയപ്പെട്ടത് ! 

സങ്കര ഗുണം തന്നെ ! !


ഈ സങ്കരഗുണം മനുഷ്യർക്കും, ജീവികൾക്കും, സാധനങ്ങൽക്കും 
മാത്രമല്ല കേട്ടൊ മേന്മനൽകുന്നത്, ഒപ്പം ഭാഷക്കും നല്ല പഞ്ചും, ഗുണവും 
നൽകുന്നുണ്ട്. .... ഉദാഹരണം     നമ്മുടെ മാതൃഭാഷ തന്നെ....!

ജനിച്ചു വീണപ്പോൾ തന്നെ നല്ലയൊരു സങ്കരയിനമായി 
അതിസുന്ദരിയായിട്ടാണ് ഈ മലയാള ഭാഷാ സുന്ദരി പിച്ചവെച്ചുതുടങ്ങിയത് .
പിന്നീട് ഒരോ തലമുറതോറും പുതിയ പുതിയ സങ്കരഗുണഗണങ്ങളുമായി ലാവണ്യത്തോടെ അടിവെച്ചടിവെച്ചവൾ വളരുകയായിരുന്നൂ.

 ഈ മലയാളി ഭാഷാമങ്കയെ എന്നും നമ്മുടെ അമ്മയായി പരിപാലിച്ച്, 
സംരംക്ഷിച്ചുപോരേണ്ടത് തന്നെയാണെന്ന് , നമ്മൾക്ക് ഓരൊരുത്തർക്കും വളരെ ഉത്തമബോധ്യമുള്ള കാര്യം തന്നെയാണല്ലൊ അല്ലേ.....



ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതി ജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും , പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ  ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,
 മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു..!
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം  കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ
ഗൌരവമായ ഒരു വിഷയം തന്നെയാണിത് !


നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി കിട്ടുവാൻ 
വേണ്ടി നാട്ടിൽ ശ്രമം ആരംഭിച്ചിരിക്കുകയാണല്ലോ . മലയാളഭാഷയ്ക്ക് 
ശ്രേഷ്ഠഭാഷാപദവി ലഭിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം
അപ്പോൾ ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാകും നമ്മുടെ അമ്മ മലയാളം. 
നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്

 ക്ലാസ്സിക് ഭാഷ


ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം  ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !,  അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !





ഈ ഭാഷാവിഷയങ്ങൾ ഞാൻ വെറും വഷളത്തരം പറയുകയോ, പിച്ചും പേയും ചൊല്ലുകയൊ അല്ല കേട്ടൊ....
മലയാള ഐക്യവേദിയിൽ ഒരു സ്നേഹഗീതമായി  മലയാളത്തിന്റെ നല്ല ഈണങ്ങളുണ്ട്. 





നമ്മൾ ബ്ലോഗ്ഗിൽ കൂടിയെല്ലാം ചെയ്യുന്ന ആക്ഷേപഹാസ്യം തന്റെ ക്യാരികേച്ചർ പരിപാടിയിലൂടെ ,നാട്ടുകാരനും,കൂട്ടുകാരനുമായിരുന്ന ജയരാജ് വാര്യർ ഒറ്റയാൾ പട്ടാളമായി തുടക്കം കുറിച്ചിട്ട് 25 വർഷമായി. ആയതിന്റെ ആദരസൂചകമായി ലണ്ടനിൽ വെച്ച് ഈ  ജൂൺ 27 ഞായർ ഉച്ചക്ക്ശേഷം ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിയിൽ ,ബൂലോഗരും,യുകെയിലെ മലയാളികളും കൂടി ചേർന്ന് ,ജയരാജിന് സ്വീകരണം നൽകുകയാണ്....ഒപ്പം മൊമൊന്റോകളും !
ഏവർക്കും സ്വാഗതം....!





ലേബൽ :-

 ക.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...