Tuesday 29 November 2011

മാജിക്കിന്റെ ഒരു വിസ്മയ ലോകം .. ! / Magickinte Oru Vismaya Lokam ... !

അന്ന്  - എന്റെ വീട്ടിൽ വെച്ചുള്ള ഒരു മാന്ത്രിക കളരി 
ബി.ദയാനന്ദ് , സിജാംജമു , സാരംഗ് , ഡോ : അരുൺ കിഷോർ , ഗോപിനാഥ് മുതുകാട് മുതൽ പേർ
 
ഇന്ന് അന്തർ ദേശീയമായി ലോകത്തിലെ കലാ-കായിക പ്രതിഭകൾക്കെല്ലാം മാറ്റുരച്ചുനോക്കുവാൻ  സാധിക്കുന്ന പല ഉന്നതമായ മാമങ്കങ്ങളുടെ വേദിയാവുന്ന
ഒരു ഇടമാണ് ലണ്ടൻ...!
ഒരു കൊല്ലത്തിലെ ; ഒരോരൊ ആഴ്ച്ചകളിലും സ്ഥിരമായി  ആർട്ട്,
സിനിമാ, ഡ്രാമ, ടൂറിസം, പോയട്രി, ലിറ്ററേച്ചർ, അഗ്രികൾച്ചറൽ , വെറൈറ്റി
സ്പോർട്ട്സ്, .... ,..... ,...എന്നിങ്ങനേയുള്ള സകലമാന കുണ്ടാമണ്ടികളുടേയും അന്തർ
ദേശീയമായ കൺവെൻഷനുകളും , ഫെസ്റ്റിവെല്ലുകളും കൊണ്ടാടീട്ട് ...
ആയതിന്റെയൊക്കെ ഉന്നമനത്തിനും , പ്രചരണത്തിനുമൊക്കെ ആക്കം
കൂട്ടുകയും മറ്റും ചെയ്യുന്ന ഓർഗനൈസേഷനുകളും , സംഘാടകരുമുള്ള സ്ഥലം..!


അതുകൊണ്ടൊക്കെയാണല്ലോ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  ഈ ബിലാത്തിപട്ടണത്തിലേക്ക്;   ഏത് കലാകായിക അഭിരുചിയുള്ള ഏതൊരാളും ഭൂലോകത്തിന്റെ ഏതൊരു കോണിൽ നിന്നും ഇവിടെ ലണ്ടനിലെത്തിയിട്ട്  പിഴച്ചുപോരുന്നത് .

ഒപ്പം തന്നെ  ശരിക്ക് മനസ്സുവെച്ചില്ലെങ്കിൽ പെഴച്ച് പെറാനും പറ്റിയ സ്ഥലം കൂടിയാണ്  കേട്ടൊ ഈ ലണ്ടൻ.

നമ്മുടെ 64 കലകളിൽ പെട്ട ജാലവിദ്യയ്ക്കും ഇവിടെ
എല്ലാകൊല്ലവും നവമ്പർമാസത്തിൽ ഒരു ആഘോഷ വാരം നീക്കിവെക്കാറുണ്ട്.
ദി ഇന്റർനാഷ്ണൽ കൺവെൻഷൻ & ഫെസ്റ്റിവെൽ ഓഫ് മജിക് !

 40 കൊല്ലമായി നടമാടിവരുന്ന ഈ മാന്ത്രിക ഉത്സവത്തിന്
വമ്പിച്ച യാത്രാ ചിലവും , സമയക്കുറവുമൊക്കെ കാരണം ഇന്ത്യാ
മാഹാരാജ്യത്തുനിന്നും പി.സി.സർക്കാരിനും , കെ.ലാലിനും, ബി.ദയാനന്ദനുമൊന്നും
ശേഷം ഈയ്യിടെയാരും വന്നെത്താത്തകാരണമാണെന്ന് തോന്നുന്നു...

മൂക്കില്ലാരാജ്യത്ത് ഒരു മുറിമൂക്കൻ രാജാവെന്ന പോലെ ഈയ്യുള്ളവന്
കഴിഞ്ഞനാലഞ്ചുകൊല്ലമായി ഒരു ഇന്ത്യൻ മാജിഷ്യനും , ഡെലിഗേറ്റുമൊക്കെയായി
ഈ മാന്ത്രികമാമാങ്കത്തിൽ പങ്കെടുക്കുവാൻ പറ്റുന്നത്..!
മാന്ത്രികകൈയ്യടക്കത്തിലുള്ള എന്റെ നിപുണത കണ്ടിട്ടോ,
അതോ വെറുമൊരു പൂച്ചഭാഗ്യം കൊണ്ടോ , ഇപ്പോഴത്തെ ഇന്റർനാഷ്ണൽ
മാജിക് ഫിഗറുകളായ പല ഉന്നതരുമായി  എനിക്ക് നേരിട്ടൊക്കെ പരിചപ്പെടാനും , അവരുടെയൊക്കെ പെർഫോമൻസുകൾ കാണാനും ഇടം കിട്ടി...

ടെലിവിഷനിൽ മാജിക് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ; അമേരിക്കയിലേയും , ഇംഗ്ലണ്ടിലേയുമൊക്കെ പ്രമുഖ മാജിഷ്യൻസ് കം അവതാരകരുമൊക്കൊയായി കൂട്ടുകൂടാൻ പറ്റി..!

അതെ ഇത്തരം അംഗീകാരങ്ങൾ  തന്നെയാണല്ലൊ ഏതൊരു
കലാകാരനും; ജീവിതത്തിൽ സ്വയം നിര്‍വൃതിയുണ്ടാക്കുന്ന നിമിഷങ്ങൾ അല്ലേ...!
ഈ മാന്ത്രിക കൂട്ടായ്മയിൽ പങ്കെടുത്താൽ ലോകത്തുനടക്കുന്ന സകലമാന
അത്ഭുതലീലകളുടേയും രഹസ്യങ്ങൾ തൊട്ടറിയാമെന്നുമാത്രമല്ല , മാജിക്കിന്റെ
ലോകത്തെ പുതുപുത്തൻ കണ്ടുപിടുത്തങ്ങളുടെയെല്ലാം ഡെമോ:കൾ കാണുവാനും ,
ലോകത്തിലെ മാജിക്ക് ഉപകരണണങ്ങളുടെ ഡീലേഴ്സിൽ നിന്നും കാശുള്ളവർക്ക് ആയത് വാങ്ങുവാനും സാധിക്കുന്നൂ..
 എന്തിന് പറയുന്നു ഏറ്റവും ബെസ്റ്റ് & ചീപ് സാധനസാമാഗ്രികളുമായി
ചൈനീസ് മാന്ത്രിക കമ്പനികൾ, മറ്റെല്ലാരംഗത്തുമെന്നപോലെ വമ്പൻ പാശ്ചാത്യമാജിക് കമ്പനികളേയും പിന്തള്ളി ; മാന്ത്രികലോകവും കീഴടക്കി കൊണ്ടിരിക്കുകയാണിപ്പോൾ..!
മൂന്നുകൊല്ലം മുമ്പുണ്ടായിരുന്ന ഒരു മാജിക് കൺവെൻഷനിൽ വെച്ച് ;
തായ്ലാന്റിൽ നിന്നും വന്നൊരു മാന്ത്രിക സുന്ദരി ബില്ല്യാർഡ് ബോളുകൾ
കൊണ്ട് ശരീരത്തിലെ ‘മറ്റൊരവയവ‘മുപയോഗിച്ച് പ്രദർശിപ്പിച്ച മൾട്ടിപ്പിൾ
ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് ,..,.. മുതലായ പരിപാടികൾ കണ്ട് ....
വെറും മണ്ടനായ ഞാനുൾപ്പെടെ ; ലോകത്തിലെ കയ്യടക്കത്തിലേ കിങ്ങുകളായ പല
ആൺ മാന്ത്രികരും , തങ്ങൾക്കാർക്കും എത്ര ശ്രമിച്ചാലും ഇതൊന്നും ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് നാണിച്ചു പോയിട്ടുണ്ട് കേട്ടൊ ...! ?
ഇത്തരം മാന്ത്രികക്കലവറകളുടെ ഉള്ളറകൾ കണ്ട് , ലണ്ടനിലെ ദി പല്ലേടിയം,
ദി എമ്പ്യയർ റൂംസ്, ഹേർ മെജസ്റ്റി’സ് തീയ്യറ്റർ, മെർമൈഡ് തീയ്യറ്റർ മുതൽ പഴമയുടെ പ്രൌഡിയോടൊപ്പം, അത്യന്താധുനിക സൌകര്യങ്ങളുള്ള വേദികളിൽ  മാജിക്ക് ഷോ കളൊക്കെ കോരിത്തരിച്ച് കണ്ടിരിക്കുമ്പോൾ തോന്നും ...

മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ നാട്ടിലെ ഇത്തരം
പരിപാടികളും മറ്റും ഇനിയും എത്രയോ ഉന്നതികളിൽ ഇനിയും എത്താനുണ്ടെന്ന്..!

കഥകളി എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയുകയില്ല...
പാട്ടുകച്ചേരി ഇഷ്ട്ടപ്പെടാത്തവർ ഏറെയുണ്ട്..
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ചലചിത്രങ്ങൾ പോലും
മുഴുവൻ കാഴ്ച്ചക്കാരുടേയും അഭിനന്ദനം പിടിച്ചുപറ്റാൻ കഴിയാറില്ല.
പക്ഷേ ഒരു ജാലവിദ്യക്കാരന്റെ മുമ്പിൽ സന്തുഷ്ട്ടരും , ആകൃഷ്ട്ടരുമായി കഴിച്ചുകൂട്ടാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല...

കൈമുദ്രകൾ മനസ്സിലാക്കേണ്ട ; രാഗ നിശ്ചയം വേണ്ട ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേകരീതിയിലുള്ള ഹൃദയ
സംസ്കാരമോ ആവശ്യമില്ല ; കാണാനും അത്ഭുതപ്പെടാനുമുള്ള
കഴിവുമാത്രം മതി ...
ഈ ഇന്ദ്രജാലവിദ്യകളെ ഏവർക്കും ആസ്വദിക്കുവാൻ  അല്ലേ ...
അതെ ഒരു ദൃശ്യകലയെന്ന  നിലയിൽ
മാജിക്കിന്റെ മാത്രം സവിശേഷ തന്നെയാണിത്..!

ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന  അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

പിന്നെ വേറൊരുകാര്യമുള്ളത് മറ്റുകലാകാരന്മാരേയും ,
ജാലവിദ്യക്കാരേയും ഒരേ മനോഭാവത്തോടെയല്ല ജനം നോക്കിക്കാണാറുള്ളത്.
ഒരു നടൻ ; കഥാപാത്രത്തോട് പരമാവധി നീതികാണിക്കണമെന്ന്
കാഴ്ച്ചക്കാർ ആഗ്രഹിക്കും . അതുപോലെ തന്നെ പാട്ടുപാടുന്ന ആൾക്ക്;
തൊണ്ടയിടർച്ചയോ മറ്റോ ഉണ്ടാകരുതെന്ന് ഹൃദയ  പൂർവ്വം പ്രാർത്ഥിച്ചുപോകുന്ന
സന്ദർഭങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകും.

നടന്റേയും, ഗായകന്റേയുമൊക്കെ കൂടെ തികഞ്ഞ
അനുഭാവ പക്ഷം പുലർത്തുന്നവരൊക്കെ നേരെ തിരിച്ചാണ് കേട്ടൊ
ഒരു ഐന്ദ്രികജാലികനെ നോക്കിക്കാണാറുള്ളത് ...

മാജിക് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും ഏതാണ്ടൊരു അസൂയയും,
ശത്രുതയും കലർന്ന മനോഭാവത്തോടെ , ആ കലാകാരന് എതിരായ എന്തെങ്കിലും
തെളിവ് കണ്ടെത്താനുള്ള വ്യഗ്രതയോടെയായിരിക്കും പലരും മാജിക്ക് കാണാനിരിക്കുന്നത്..!

ഈ പറഞ്ഞതൊക്കെ  ‘മാജിക്കിന്റെ ലോകം’
എന്ന പുസ്തകത്തിൽ വൈക്കം ചിത്രഭാനു എന്ന
ഒരു പഴയ എഴുത്തുകാരനായ മാന്ത്രികൻ എഴുതിയതാണ് കേട്ടൊ.

ഇതിന്റെയൊക്കെ പിന്നോടിയായിട്ട് മലയാളത്തിൽ ഗഹനമായൊരു
ഒരു മാജിക് സൂത്രഗ്രന്ഥം എഴുതാൻ പൂതി തോന്നിയിട്ട്  ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ,
വീണ്ടും കാലങ്ങൾക്ക് ശേഷം എന്റെ എഴുത്താണികൾ മുനകൂർപ്പിച്ച് ഇരുന്നവനായിരുന്നു ഈ ഞാൻ...


ഇംഗ്ലീഷിലൊക്കെ  തോനെപാനെ
കിട്ടുന്ന മാജിക് ബുക്കുകളിൽ ഒന്ന് മുങ്ങിത്തപ്പി
ആയതിന്റെ സത്തൊക്കെ ജസ്റ്റ് മലയാളത്തിലേക്ക് പകർത്തിവെക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും , എന്റെ കുഴിമടികൊണ്ടും, സമയക്കുറവുകൊണ്ടും ആയതൊന്നും ഇതുവരെ നടന്നിട്ടുമില്ല...!


പോരാത്തതിന് ഈ ബൂലോഗസുന്ദരിയെ കൂടി
മാംഗല്ല്യം കഴിച്ചപ്പോൾ ... അവളുമായുള്ള കൂത്താട്ടങ്ങളും,
രമിക്കലുകളെല്ലാം കഴിഞ്ഞ് ഇതിനൊന്നും സമയം ഒട്ടും കിട്ടിയില്ലാ എന്നതാണ് വാസ്തവം...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...
ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

ഇന്നെനിക്ക് ഭൂലോകത്തിന്റെ പലകോണുകളിലുമായി
അനേകം  ആത്മാർത്ഥതയുള്ള ബൂലോക മിത്രങ്ങൾ ഉണ്ട്.
അവരൊക്കെ തന്നെയാണ് ഇന്നത്തെ എന്റെ ശക്തിയും ഊർജ്ജവും കേട്ടൊ കൂട്ടരേ..

പലതരത്തിലുള്ള പ്രോത്സാഹനങ്ങളാലും, ഉപദേശങ്ങളാലും ,
ഇതുവരെ എന്നെയെത്തിച്ചതിനും, ആ സ്നേഹോപഹാരങ്ങൾക്കും,
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാമിത്രങ്ങൾക്കും ....

എന്റെ ഈ മൂന്നാം ബൂലോഗ തിരുന്നാൾ വേളയിൽ
ഒരുപാടൊരുപാട് നന്ദിയും, കൃതജ്ഞതയും  സമർപ്പിച്ചു കൊള്ളട്ടേ...

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ഒരു ജാലവിദ്യക്കാരെനെന്ന നിലയിൽ ഇത്തരം
ആറ്റിട്യൂഡുകളൊന്നും എനിക്കൊട്ടും പുത്തരിയല്ലല്ലോ...!

 ഇന്ന്  -  ബിലത്തിപട്ടണത്തിൽ
ഗുരുവും ശിഷ്യരും .
ഒരു മാജിക് സൂത്രഗ്രന്ഥമെഴുതാൻ വന്നിട്ട്

ഒരു ഏവറേയ്ജ് ബ്ലോഗ്ഗറെങ്കിലുമായല്ലോ... അല്ലേ


കുതിരക്കാരനായി വന്നിട്ട് കുടുംബക്കാരാനായ പോലെ ...


ഒരു കുരുടൻ രാജ്യത്ത് ഒരു കോങ്കണ്ണൻ രാജാവ് ... !



ലേബൽ  :-
ന്റെനുജ്ഞാങ്ങ 
മൂന്നാം വാർഷിക പോസ്റ്റ്

പിന്മൊഴികൾ :-


കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന് എല്ലാരംഗത്തും പ്രയോഗിക്കപ്പെടുന്നു ;
അറിഞ്ഞും , അറിയാതെയും  നാം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ  കച്ചവടക്കാരും , രാഷ്ട്രീയക്കാരും, കൈക്കൂലിക്കാരും,
ദൈവജ്ഞന്മാരും മറ്റും ജാലവിദ്യക്കാർ തന്നെയാണ്.
പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...
ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ്..
അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാനാണ്...
അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം കൂടി ദയ കാണിച്ചാൽ കൊള്ളാം ...കേട്ടൊ കൂട്ടരെ.

ഇനി വെറും 21 വയസ്സിൽ തന്നെ , വിദ്യാർത്ഥിയായി ഇവിടെ ലണ്ടനിൽ വന്ന് ജാലം കാണിച്ച്, സ്വന്തം  കൂട്ടുകാരെയും മറ്റും  വഞ്ചിച്ച് ഒന്നരക്കോടി രൂപ പിടുങ്ങി , ഇവിടെ നിന്നും സ്കൂട്ടായ ഒരു വിരുതന്റെ കഥ കൂടി ഒന്ന് നോക്കൂ...
ദേ..ഇവിടെ  ഓം വിഷ്ണായ നമ :



Thursday 27 October 2011

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... !

അസ്സലൊരു  പ്രണയ കഥയാണിത് ...
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണിത്   ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല
നോവലൊക്കെയാക്കി ഇതിനെ പരിണാമം
വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ ...അല്ലേ ?

ഏതാണ്ട് മൂന്നര  പതിറ്റാണ്ട് മുമ്പ്
ഞങ്ങളുടെ നാടായ കണിമംഗലത്തൊന്നും
ഓണപ്പൂക്കളമിടുവാൻ മറുനാട്ടിൽനിന്നും വരത്തൻ
പൂക്കളൊന്നും അത്ര വ്യാപകമായി എത്താറില്ലായിരുന്നു ...!

അന്ന് ആദ്യാനുരാഗം വല്ലാത്ത ലഹരിയായി
തലക്ക് പിടിച്ച നാട്ടിലൊള്ളോരു ചുള്ളൻ ,അവന്റെ പ്രഥമ
പ്രണയിനിക്ക് ഓണ പൂക്കളമിടുവാൻ , നാട്ടിലുള്ള നടക്കിലാന്റവിടത്തെ ,
മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത്
കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ..,
ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത് -  'കുന്നത്തി'ന്റെ ഷെഡിയുമിട്ട്,  പുറത്തു വെച്ചിരുന്ന സൈക്കിളുമെടുത്ത് , ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ  ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു
വായ് നോട്ടക്കാരനായിരുന്ന ഞാൻ , അത്തവണ  നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി ,  ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ  ഭീമേട്ടൻ വരെ ,
ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ തനിയൊരു ചുള്ളനാണെന്ന് വിശ്വസിച്ചിരുന്ന ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി
ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ
കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി  ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം
വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട് ,
സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ
അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും
ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ
രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക്
മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും ,
എന്തിന് പറയുവാൻ  ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു -  അന്നത്തെ  ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ
നാട്ടിലെത്തിച്ചേരുവനുണ്ടായ  കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ
പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും 
ഒരു 'എയർ മെയിൽ'  മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും -
കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട്
ധാരാളം പണത്തോടൊപ്പം -  പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച്
നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ്
‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ   ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി
ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ...
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ
ചേർത്ത് ഏറെ പരിതാപനങ്ങളടക്കം  ഏഴ് പേജുകൾ...
അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ
നായികയെ പരിചയപ്പെടുത്തിയില്ലല്ലോ...
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട്
തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ്
മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും
നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഈ നല്ല അയലക്കകാരനായ ,
ഈയ്യുള്ളവനുമായ സൌഹൃദം  തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,
സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'...
അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല
പ്രജകളുടേയും,  ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും,
ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ
ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ  അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...!

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ
തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല്
പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും  ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ ,  കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം
ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക്
 പറിച്ച് നട്ടപ്പോൾ ...
അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം
പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം ,
ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ  എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുഞ്ഞമ്മാവന്റെ മകൻ മുറ ചെറുക്കൻ -  ഹരി , അവളെയും കൊണ്ട് വിവാഹ ശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനമായിരുന്ന  പ്രിയ വെറുമൊരു
കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക്
ആദ്യമായൊരു 'റേയ്ബൻ കൂളിങ് ഗ്ലാസ്, സിറ്റിസൺ വാച്ച് , കടമായി വലിയ തുകകൾ,..,.. അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും , കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു...
പ്രിയ -  രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ,  കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം ,
അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം  ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി  , പ്രിയയെ  വീണ്ടും,  ടി.ടി.സി ക്ക്  ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി.  സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.
 ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍  ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ  കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും...
മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി.
ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ  അവിടെയുള്ള സഹോദരന്മാരോടും , ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ  വന്ന് പോകുമെന്ന് മാത്രം...

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി
പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത  ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ്
പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത
ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും
പ്രിയയിൽ   ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത്
കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും ,അവളിന്നും
ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും ,
പ്രേമലേഖനങ്ങളും , പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

ഈ കഥാപാത്രങ്ങളുടെ ഇപ്പോഴുള്ള രൂപ 
ഭാവങ്ങളോടെ എന്റെ മിത്രം ജോസ് ആന്റണി വരച്ച ചിത്രം


വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു...
കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി...

അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ
കാണൂവാൻ വേണ്ടി , ആ അമ്പല നഗരത്തിൽ പോയി രാപാർത്തു...

വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു...

ഞാനും പ്രിയയും കൂടി,  കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച്
പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ
കേട്ട് , എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം
അവഗണിച്ച്  വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ
അവന്റെ മൊബൈലും , നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ
ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും ,
‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ
പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം
വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ്
ഞാൻ നന്ദി ചൊല്ലേണ്ടത്..!

തീർച്ചയായും എന്റെ പെർമനന്റ്
പ്രണയിനിയായ  ഭാര്യയോട് തന്നെ ...!

എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ , കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ

ഉന്തുട്ട് പറഞ്ഞാലും , ചെയ്താലും
കാര്യല്ലാന്നവൾക്കറിയാം...കേട്ടൊ

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ   അല്ലേ കൂട്ടര...

പിന്നെ ..
അതിന്  ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :- 

എന്തുകൊണ്ടാണ് 
ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ 
വ്യവസ്ഥിതിയല്ല  ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ 
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും 
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ


ഇക്കഥയുടെ രണ്ടാമത്തെ  ഭാഗമായി എഴുതിയിട്ട 
വേറൊരു എപ്പിസോഡ് ഇവിടെ വായിക്കാവിന്നതാണ് :-

 കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... !







Friday 12 August 2011

ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... !

 കല്ല്യാണം വന്നാലും , കലാപം വന്നാലും ബിലാത്തിയിലെ ബ്ലോഗ്ഗേഴ്സിന് നാഷ്നൽ ലോട്ടറി കിട്ടിയപോലെയാണെന്നാണ്  ഇന്നലെ ഒരു ആംഗലേയ ബ്ലോഗ്ഗർ ഇവിടെ പ്രസ്താവിച്ചത്...
അത് സത്യമാണ് ...അയ്യായിരത്തിലധികം  പോസ്റ്റ്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും നാനാഭാഷകളിൽ  പബ്ലിഷ് ചെയ്തത് കേട്ടൊ .
 വെറും ലോട്ടറിയെ കുറിച്ചല്ല  ദി ലണ്ടൻ ലൂട്ടറിയെ പറ്റിയാണെന്ന് മാത്രം...!
ഒരു ഹിച്ച് കോക്ക് ഹൊറർ മൂവി കാണുന്നതുപോലെ മൂന്നാലഞ്ചുദിവസം രാവും പകലും സ്വയം വീർപ്പുമുട്ടി നേരിട്ടും ,പത്രദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഏവരേയും ഏറെ ഭീതിയിലാക്കിയ;  ബ്രിട്ടനെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയ സംഭവമായിരുന്നു കഴിഞ്ഞവാരം മുതൽ ഇവിടെ നടമാടിയിരുന്ന കലാപങ്ങളും , കൊള്ളയും , കൊള്ളിവെപ്പുമെല്ലാം...
ലണ്ടനിൽ നിന്നും തുടക്കം കുറിച്ച ‘ദി  ലണ്ടൻ ലൂട്ടറി’ എന്നയീയാളിപ്പടർന്ന കലാപം കൊണ്ട് ഇവിടത്തുകാർക്ക് ധാരളം കഷ്ട്ടനഷ്ട്ടങ്ങളും ,ദോഷങ്ങളും വരുത്തിവെച്ചെങ്കിലും ആകെയുള്ള ഗുണം കിട്ടിയത്
പുരകത്തുമ്പോൾ വാഴവെട്ടുന്ന പോലെ
കൊള്ളയും കൊള്ളിവെപ്പും തനി ലൈവായി കാണാൻ പറ്റി എന്നുള്ളതാണ്...!
ആകെ പടർന്നുപിടിച്ച കൊള്ളയുടേയും , കൊള്ളിവെപ്പിന്റേയും ഇടയിലേക്ക്, രണ്ടാം ദിനം മുതൽ പോലീസിനൊരു കൈ  സഹായമായി ഞങ്ങളുടെയടക്കം മറ്റുപല സെക്യൂരിറ്റി കമ്പനികളുടേയും സഹായം കൂടി തേടിയപ്പോൾ ; പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ...!

കഴിഞ്ഞ തവണ ഇതുപോൽ  സെക്യൂരിറ്റിയായി റോയൽ കല്ല്യാണം കൂടാൻ പോയപ്പോൾ
നല്ല മൊഞ്ചുള്ള ഉമ്മയായിരുന്നു കിട്ടിയത്..!
ഇനിയിപ്പോളീ കലാപം കെട്ടടക്കാൻ പോകുമ്പോൾ
നല്ല മൊഞ്ചുള്ള മഞ്ച കിട്ടുമോ ..ആവൊ..?

അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളം  എന്ന് പറയാറില്ലെ
അതുപോലെ തന്നെ ഇതിലും സംഭവിച്ചു...
പണ്ട് നമ്മള്‍ ചരിത്രം പഠിച്ചിരുന്നപ്പോള്‍  ചക്രവർത്തിമാരുടേയും, രാജാക്കന്മാരുടേയുമൊക്കെ ഭരണ കാലത്തുണ്ടായിരുന്ന സുവര്‍ണ്ണ കാലത്തെ പറ്റി നമ്മൾ മനസ്സിലാക്കിയിട്ടില്ലേ...
അതുപോലെ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലം തന്നെയാണ്
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...
കെട്ട്യോളും, കുട്ട്യോളും ഒന്നരമാസത്തേക്ക്  നാട്ടിൽ
ഹോളിഡേയ് ആഘോഷിക്കുവാൻ പോയിരിക്കുന്നു...
യാതൊരുവിധ ചൊറിച്ചിലുകളും , മാന്തലുകളുമില്ലാതെ ഞാനിവിടെ പഴയ ബാച്ചി ലൈഫിനേക്കാൾ കേമമായി  , പണിയും മറ്റുമായി ഈ ഒന്നര മാസത്തെ...
ഒരു ഒന്നര കൊല്ലത്തെ ആഘോഷമാക്കി  കൊണ്ടാടി കൊണ്ടിരിക്കുന്ന സമയം...
ഒന്നിനും സമയമില്ലാത്ത ഒരു കുഴപ്പം മാത്രമേ ഉള്ളൂ എന്നു മാത്രം..!
ആര്യോഗ്യവും,ആവേശവും ഉള്ളകാലത്ത്
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...
വീട്ടുകാർ നാട്ടിൽ പോയ ശേഷം..
പണ്ടെന്നോ തീ കത്തിയതിന്റെ ചാരം ചോർത്താൻ വേണ്ടിയാണ് ഞങ്ങൾ
ചാരന്മാരഞ്ചുപേർ മൂന്നാണും, രണ്ടുപെണ്ണുമായി;  ബിലാത്തിയിലെ ഏറ്റവും സുന്ദരമായ ന്യൂകാസിലിൽ എത്തി , തൽക്കാലം ഞങ്ങളുടെ കമ്പനി ഏർപ്പാടാക്കി വെച്ചിട്ടുണ്ടായിരുന്ന ആ കൊച്ചു വിക്ടോറിയൻ വീട്ടിൽ രണ്ടാഴ്ച്ച വെപ്പും കുടിയുമായി കഴിഞ്ഞിട്ട്
ഒന്നിച്ച് ആ കേസന്വേഷണം ആരംഭിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ കൽക്കരി കണ്ട് പിടിച്ച് ഖനനം നടത്തി യൂറോപ്പിൽ ആദ്യമായി സാമ്പത്തിക വിപ്ലവത്തിന് ആരംഭം കുറിച്ച സ്ഥലമാണ് ഈ ‘ടൈൻ ‘ നദിയുടെ തീരത്തോടൊട്ടികിടക്കുന്ന ഇംഗ്ലണ്ടിലെ മനോഹരമായ ഈ ന്യൂകാസിൽ നഗരം...!
പണ്ട് മനുഷ്യനേക്കാൾ വിലയുണ്ടായിരുന്ന കൽക്കരിയുടെ അന്നത്തെ ഖനനകാഴ്ച്ചകളുടെ കാഴ്ച്ചബംഗ്ലാവുകളും, പ്രശസ്തമായ പബ്ബുകളും ,പുരാതനമായിട്ട് തന്നെ നിലനിർത്തിയിട്ടുള്ള ആധുനിക കെട്ടിടസമുച്ചയങ്ങളും, കരിങ്കലിഷ്ട്ടികവിരിച്ച  അകത്തളങ്ങളേക്കാൾ ഭംഗിയേറിയ  വീഥികളുമൊക്കെയായി നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ന്യൂകാസിലിൽ...!!

പണികളുമായി ഞങ്ങളഞ്ചുപേരും
അടിച്ചുപൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ..! ?

ഈ ന്യൂകാസിലിലെ കേസന്വേഷണം കഴിഞ്ഞ് വന്ന്
ഒന്നാർമാദിക്കാൻ തുടക്കംകുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...
ഒരു ന്യൂകേസായി ലണ്ടൻ ലൂട്ട്...
ലുട്ടാപ്പി കുന്തത്തിലെന്നപോൽ മുന്നിൽ വന്നിറങ്ങിയിട്ട് ..
പണ്ടാറം നമ്മുടെ പൂട്ടെടുക്കാൻ... കപ്പലിനിടയിൽ കയിലും കണ എന്നപോലെ
ഇതുവരെ ഒരു പാപവും ചെയ്യാത്ത ഈ പാവത്താന്റെ തലയിലൊക്കെ വന്നു പെട്ടത്...
എന്റെ ഭാര്യയുടെ ശാപമെല്ലാണ്ടിതിനെ എന്താ പറയുക അല്ലേ..!

അല്ലാ ലൂട്ടിങ്ങിന്റെ കാര്യം പറയാൻ
വന്നിട്ട്  ‘ഷൂട്ടിങ്ങി’ന്റെ കാര്യത്തിലേക്ക് പോയി അല്ലേ...
പറഞ്ഞിട്ട് കാര്യമില്ല പട്ടുമെത്തയിലാണെങ്കിലും അട്ടക്ക്
പൊട്ടക്കുളം തന്നെയല്ലേ മുഖ്യം...!

അതായത് ഈ ലൂട്ടറി സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ച സംഗതി എന്തെന്ന്വെച്ചാൽ
കഴിഞ്ഞ വ്യാഴാച്ച(05-08-11) രാത്രി , ഇവിടെ ഒട്ടുമിക്ക കുത്തിതിരിപ്പുകളും ഉണ്ടാക്കുന്ന ഒരു ഗുണ്ടാതലവനായ ‘മാർക്ക് ഡഗ്ഗൻ ‘ എന്നൊരുവനെ , സിനിമാസ്റ്റൈലിൽ പോലീസ് ചേസ് ചെയ്ത് വെടിവെച്ച്കൊന്നതിനെ സംബന്ധിച്ചാണ്.
പിറ്റേന്ന് രാത്രി അവന്റെയനുയായികൾ മനുഷ്യാവാകാശം ലംഘിച്ച് , പോലീസ് ഇവനെ വകവരുത്തയതിൽ പ്രതിക്ഷേധിച്ച് നോർത്ത് ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ , ഒരു പോലീസ്കാരൻ അതിലുണ്ടായിരുന്ന ഒരു 17 കാരിയായ പെൺകുട്ടിയെ ബാറ്റൺ കൊണ്ട് കുത്തുന്ന ദൃശ്യം  യൂട്യൂബിൽ ഇട്ടിട്ട്...
ഈയിടെ മുഖപുസ്തകത്തെ മുഖമടിച്ചവശയാക്കിയ ഗൂഗിൾ പ്ലസ് മുഖാന്തിരം
അതിന്റെ സർക്കിളുകളിൽ കറമ്പന്മാരുടെ വികാരം ഇളക്കും പ്രകാരം ശ്ട്രീം ചെയ്തപ്പോൾ ...
പ്ലസ് കണ്ട് പൾസ് കൂടിയ അവിടെയുള്ള ചിലരെ പിരികേറ്റി ഈ ക്രിമിനലുകൾ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നൂ...
കാറുകളും കടകളും തല്ലിപ്പൊളിച്ച് അന്ന് രാത്രി ഒരു മണിയോടെ
ഒരു സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കപ്പെട്ടു.
പിറ്റേന്ന് രവിലെ ആഫ്രൊ-കരീബിയൻസ് ഏറെയുള്ള ഹാക്കിനിയിലും
പരിസരത്തും ഇതുപോൽ കക്കലും,തീവെപ്പും നടന്നു...
ട്വീറ്ററുകളിലും, ബ്ലാക്ക്ബറികളിലും ,മറ്റു ഓൺ ലൈൻ സൈറ്റുകളിലുമൊക്കെ
ബ്ലാക്ക്സിന് ഉത്തേജനം കൊടുക്കുന്ന തരത്തിലുള്ള മെസ്സേജ്കൾ ചീറിപ്പാഞ്ഞു....

അവസരം മുതലാക്കി മറ്റുള്ള ക്രിമനൽ ബാക്ക്ഗ്രൌൻഡുള്ളവരെല്ലാം
ചേർന്ന് ഈ  കലാപം ഏറ്റെടുത്ത് ലണ്ടൻ മുഴുവൻ ഇതിനെ വ്യാപിപ്പിച്ചു.
ജ്വല്ലറികൾ , ഫോൺ ഷോപ്പുകൾ മുതൽ എല്ലാ ബ്രാന്റഡ് ഐറ്റംസ്സുമുള്ള

സകലമാന കടകളിലും പത്തുവയസ്സുള്ള പിള്ളേർ മുതൽ, പെണ്ണുങ്ങളടക്കം എല്ലാവംശജരും ഇത്തരം ലൂട്ടിങ്ങുകളിൽ ആവേശപൂർവ്വം പങ്കെടുത്ത് ,എതിർക്കാൻ നിൽക്കുന്നവർക്ക് കൊടുത്തും, കടകൾ കൊള്ളിവെച്ചും, മറ്റും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ലണ്ടൻ മുഴുവൻ നാല് രാവും പകലും ആകെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുകയായിരുന്നൂ...

നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട  കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!

ഞായറാഴ്ച്ച എനിക്ക് ഡ്യൂട്ടി നോർത്ത് വെസ്റ്റ് ലണ്ടനിൽ
IBM/Nokia. വെയർ ഹൌസിന്റെ കാവൽ . എന്റെ കമ്പനിയെന്നോട് പറഞ്ഞിരിക്കുന്നത് കലാപകാരികൾ വന്നാൽ ആദ്യം സ്വന്തം ശരീരം രക്ഷിക്കുക എന്നതാണ് .
ശേഷം ഇൻസിഡന്റ് റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കാനാണ് .
ഈ റിപ്പോർട്ടുകൾ പ്രകാരമാണല്ലോ നഷ്ട്ടപ്പെട്ടതും,കേടുവന്നതുമായ
സംഗതികൾക്കൊക്കെ ഇൻഷൂറൻസ് തുക ലഭിക്കുക...!
ഇതിനിടയിൽ സൌത്ത് ലണ്ടനിൽ ഷോപ്പുകൾക്കും, വീടുകൾക്കും തീയ്യിട്ടതും ,
ഞാൻ കാവലിക്കുന്ന സ്ഥലത്തിനരികെ നമ്മുടെ ബുള്ളറ്റ് മോട്ടൊർ സൈക്കിളിന്റെ
തറവാടിനരികെ ‘എൻഫീൽഡിൽ‘ യൂകെയിലെ ഏറ്റവും വലിയ ,‘സോണി-പാനാസോണിക്കിന്റെ‘ ഡിസ്ട്രിബ്യൂഷൻ സെന്റർ കൊള്ളയടിച്ച ശേഷം തീയ്യിടുന്നത് ലൈവ്വായി കണ്ടുകൊണ്ടിരിക്കുമ്പോൾ...
എന്റെയുള്ളിൽ ഇനിയിവന്മാർ എന്റെയടുത്തേക്കാവുമല്ലോ
എന്നോർത്ത്  എന്റെ വയറ്റിനുള്ളിൽ  ഭയത്തിന്റെ ജഠരാഗ്നി കത്തുകയായിരുന്നു..!
പത്തിരുപത് വെടക്ക്കെട്ട ലൂട്ടേഴ്സും , ഒരു ഭാഗത്ത് ഒറ്റക്ക് ഞാനും....
അഥവാ ഇന്നത്തെ ഈ അവസ്ഥയിൽ എമർജെൻസിക്ക് വിളിച്ചാൽ മരുന്നിന്
പോലും ഒരു പോലീസും വരിലെന്നറിയാം...
ധൈര്യം കൂടിയിട്ട്  രണ്ടുമണിക്കൂറിനുള്ളിൽ മൂന്നാലഞ്ചുതവണയെങ്കിലും
അവിടെയുള്ള ലണ്ടനിലെ ലണ്ടനിലേക്ക് ഞാനോടിപ്പൊയി വന്നുകൊണ്ടിരുന്നു...!
എന്റെ പൂച്ചഭാഗ്യമോ , അതോ IBM/Nokia ക്കാരുടെ  ഭാ‍ഗ്യമോ
ലൂട്ടാൻ വേണ്ടി ഒരു ലുട്ടാപ്പിയും അന്ന് രാത്രി അവിടേക്ക് എത്തിയില്ല..
ഇതിനിടക്ക് ലണ്ടനിൽ നിന്നും കലാപം ബിലാത്തിയുടെ മറ്റുഭാഗങ്ങളിലേക്കും പകർന്നു...
ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും  കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാ‍സ്റ്റ്  നടത്തി തൃപ്തിയടഞ്ഞു ...

അളമുട്ടിയാൽ ചേരയും കടിക്കുമെന്നപോലെ എല്ലാം കൊണ്ടും
പൊറുതി മുട്ടിയപ്പൊൾ ഒരോ സ്ഥലങ്ങളിലേയും ജനങ്ങൾ കലാപകാരികളെ
തടുക്കുവാൻ  ഒന്നിച്ചിറങ്ങി ഹൈസ്ട്രീറ്റുകളിൽ റോന്ത് ചുറ്റി.
ഇവിടെ ഈസ്റ്റ് ഹാമിൽ ശ്രീലങ്കക്കാരെല്ലാം ചേർന്ന്
‘ആർഗൊസ്‘ പൊളിച്ചുകൊണ്ടിരിക്കുന്ന ലൂട്ടേഴ്സിനെ ഓടിച്ചുവിട്ടു...
തമിഴ്പുലികളായിരുന്നവർക്കുണ്ടൊ ഇതിനെല്ലാം പേടി അല്ലേ.
‘അപ്ട്ടൻ പാർക്കിൽ‘ പാകസ്ഥാനികളെല്ലാം കൂടി ‘ടെസ്ക്കൊ‘ ലൂട്ടാൻ
വന്നവരെ ലൊട്ടുലൊടുക്ക് തല്ലിവിട്ടു. സൌത്താളിലും മറ്റും പഞ്ചാബികൾ ഒത്തുകൂടി  സ്വന്തം വസ്തുവകകൾ സംരംക്ഷിച്ചു. ബംഗ്ലാദേശികളെല്ലാം ഒത്ത് കൂടി ‘വൈറ്റ് ചാപ്പൽ ‘ഏരിയയിൽ കാവൽ നിന്നു . ‘എൻഫീൽഡിൽ‘ ഇടവകക്കാരെല്ലാം കൂടി നഗരത്തിന് കാവലിരുന്നൂ. ‘ക്രോയിഡോണിൽ‘ ഒരു കലാപകാരി വെടിയേറ്റ് മരിച്ചു.അവിടെ ഫ്ലാറ്റ്കൾക്ക് തീയ്യിട്ടപ്പോൾ മലയാളികളടക്കം പല ഫേമിലികളും വഴിയാധാരമായി.

അതേ സമയം ലണ്ടന് പുറത്തേക്ക് പടർന്നുപന്തലിച്ച ബർമ്മിങാമിലും,മാഞ്ചസ്റ്ററിലും,ലിവർപൂളിലും,ബ്രിസ്റ്റളിലും,
മിഡ്ലാന്റീലുമൊക്കെ   ആളിപ്പടർന്ന കലാപകാരികളിലധികവും
വെള്ളക്കാർ തന്നെയായിരുന്നൂ...
പല ബെൻഫിറ്റുകളും  നിറുത്തലാക്കി അവരുടെയൊക്കെ
സുഖജീവിതത്തിന് വിരാമമിട്ട ഗവർമേന്റിനോടുള്ള പകതീർക്കൽ...
വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,...
എന്നിവയെല്ലാം ഉള്ളിലൊളിപ്പിച്ചും , പ്രകടമാക്കികൊണ്ടും ലണ്ടനുപുറത്തുനടന്ന കലാപകാരികൾ  കാറുകളും, കടകളുമൊക്കെ കൊള്ളചെയ്തും,കൊള്ളിവെച്ചും , കലാപം തടുക്കാൻ ശ്രമിച്ചവരെ കാറുകേറ്റി കൊന്നും, കൊലവിളിച്ചുമൊക്കെയായിരുന്നു അവിടെങ്ങളിലൊക്കെ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറികൊണ്ടിരുന്നത്...
ബർമിങ്ങ്ഹാമിൽ മൂന്ന് പേരെ മരണത്തിനിരയാക്കിയ, ഇപ്പോഴും ജസ്റ്റ് തണുത്തുറഞ്ഞ ഈ കലാപബാക്കിയുടെ ദുരന്തങ്ങൾ, ഇനി വല്ല വംശീയകലാപമായി പൊട്ടി പുറപ്പെടുമോ എന്ന ഭീതിയിലാണ്  പല അധികാര വർഗ്ഗവും അവിടേക്കൊക്കെ  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്...!

ലോകത്തിന്റെ സാംസ്കാരിക നഗരത്തിന്റെ പേരിനൊരു ഭംഗം  വരുത്താതെ കലാപശേഷം തൊട്ടുപിന്നാലെ തന്നെ ആയതിന്റെയൊന്നും ഒരു തിരുശേഷിപ്പും അവശേഷിപ്പിക്കാതെ ഈ പട്ടണത്തെ ബ്രൂമും,സാഗ്രികളുമായി വന്ന് ക്ലീൻ ചെയ്ത്  നഗരപ്രാന്തങ്ങളെയെല്ലാം പഴയ പ്രൌഡിയിലേക്കെത്തിച്ച സോഷ്യൽ മീഡിയകളിലൂടെ ഒത്തുകൂടിയ ചങ്ങാതികൂട്ടങ്ങൾ...
സ്വന്തം നാടിനാപത്ത് നേരിട്ടപ്പോൾ പ്രതിപക്ഷ ഭരണപക്ഷ കുറ്റങ്ങൾ ആരോപിക്കാതെ എല്ലാ വ്യക്തിപരമായകാര്യങ്ങളും ഇട്ടെറിഞ്ഞ് സ്വന്തം തട്ടകങ്ങളിൽ ഓടിയെത്തിയ  രാഷ്ട്രീയ പ്രവർത്തകരും ,നേതാക്കന്മാരും, സാംസ്കാരിക നായകരും, കലാ കായിക താരങ്ങളുമൊക്കെ നാട്ടുകാരുടെ മുന്നിൽ സേവനസന്നദ്ധരായി നിലകൊണ്ടു...
കലാപ ശേഷം CCTV ഫുട്ടേജ് പ്രകാരം സമയക്രമം നോക്കാതെ കലാപകാരികളേയും,കട്ടെടുത്തവരേയും പിടിച്ച് കോടതിയിലെത്തിക്കുന്ന പോലീസും,മറ്റു സെക്യൂരിറ്റി വിഭാഗങ്ങളും..,ഇതിനോടനുബന്ധിച്ച്
ഈ കേസുകൾക്ക് അപ്പപ്പോൾ വിധിന്യായങ്ങൾ നടത്തുവാൻ രാത്രിപോലും  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളും മറ്റ് ബ്യൂറോക്രാറ്റ് സവിധാനങ്ങളും...

ആവേശം മൂത്ത് കക്കാനും കൊള്ളിവെപ്പിനും വന്നവരിൽ കോടീശ്വരന്റെ മകൾ മുതൽ , ഐ.ടി. പ്രൊഫഷനുകളടക്കം, 11 വയസ്സുള്ള കൊച്ചുപിള്ളേർ വരെയുണ്ടായിരുന്നു. കട്ടിട്ട് ബാക്കിയായ കടകളിൽ നിന്നും ആയതൊക്കെ കാണാൻ വന്നപ്പോൾ  വെറും വെള്ളം കുപ്പി മാത്രം പൊക്കിയവനും കിട്ടി ആറ് മാസം തടവും പിഴയും മറ്റുള്ളവരോടൊപ്പം കേട്ടൊ

എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ  കാണാം കേട്ടൊ.
മറ്റു പ്രകൃതിക്ഷോപങ്ങൾ പോലെയൊന്നുമല്ലല്ലോ ഇത്തരം ജനങ്ങൾക്കും
സ്വത്തിനുമാപത്ത് വരുത്തുന്ന കൊള്ളയും കൊള്ളിവെപ്പും ഒപ്പം നടക്കുന്ന കലാപങ്ങളും ...
പിന്നീട് എന്തൊക്കെ നഷ്ട്ടപരിഹാരങ്ങൾ കൊടുത്താലും ..
ഒരു ‘അൺ-സേഫ് ഫീലിങ്ങ് ‘ ഇവിടത്തെ പബ്ലിക്കിന് വന്നു എന്നുപറഞ്ഞാൽ മതിയല്ലോ...!

ഒളിമ്പിക്സൊക്കെ  മുമ്പിൽ വന്ന് നിൽക്കുകയല്ലെ ...
ഹ്യുമൻ റൈറ്റ്സൊക്കെ ഇത്തിരി അയച്ച് പോലീസിന്
കൂടുതൽ അധികാരം നൽകട്ടെ അല്ലേ !
അല്ലെങ്കിലിവർ  നമ്മുടെ നാട്ടിൽ നിന്നും
വർക്ക് പെർമിറ്റ്  കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ .ഒരു മനുഷ്യാവകാശവും നോക്കതെ അവരൊക്കെ ഇത്തരം കലാപങ്ങളും
കലാപകാരികളേയും നിമിഷങ്ങൾക്കകം  അടിച്ചിരുത്തുന്നത് കാണാം...
പിന്നീടവർ കാലൻ വിളിക്കുന്നത്
വരെ ഒരു കലാപത്തിനും പോകില്ല..!
ഇതുപറഞ്ഞപ്പോഴാണ്  ഓർക്കുന്നത് ഈ മാസാവസാനം
എന്റെ ഭാര്യാപോലീസും,മക്കളുപട്ടാളവും നാട്ടിൽ നിന്നെത്തും.
കഴിഞ്ഞ  ഒന്നരമാസത്തെ എന്റെ കുറ്റാരോപണങ്ങളുടെ വിധിന്യായങ്ങൾ
നടപ്പാക്കുന്നതിന് മുമ്പെ  നാട്ടിൽ‌പ്പോയി ഓണമുണ്ട് , കണ്ണൂർ മീറ്റിലീറ്റി തിരിച്ചു വരണം...
എന്നിട്ട് വേണം ന്യൂകാസിലിലെ ന്യൂതിങ്ങ്സ് വിവരിക്കുവാൻ...!

നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ




ലേബൽ :-
അനുഭവാവിഷ്കാരങ്ങൾ.


Sunday 7 August 2011

അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !

ഭൂലോകത്തിന്റെ ഇങ്ങേ തലക്കൽനിന്നും ബൂലോഗത്തിൽ
വന്ന് കുടിയിടം വെച്ച് പാർപ്പുതുടങ്ങിയപ്പോൾ ഇങ്ങിനെയൊരു
പ്രണയത്തിന്റെ ഊരാക്കുടുക്കിൽ പെടുമെന്ന് അന്നൊന്നും ഞാനൊട്ടും നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..കേട്ടൊ കൂട്ടരെ...

ഇപ്പോൾ സകലമാനബൂലോകരോടും
എനിക്ക് പ്രണയമാണ്...സാക്ഷാൽ ചുട്ട പ്രേമം...!

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

അതുകൊണ്ടാണല്ലോ പണിതിരക്കുകളിൽ നിന്നുമിപ്പോൾ
മോചനമില്ലാതെ സഞ്ചാരപ്രിയനായി ബിലാത്തി മുഴുവൻ യാത്രകളിൽ
അലയടിച്ചു നടക്കുമ്പോഴും  , എനിക്കിപ്പോൾ പലയവസരങ്ങളിലും  ബൂലോകമായി പ്രണയം പങ്കുവെക്കുവാൻ സാധിക്കാത്തതിന്റെ  വിരഹത്തിന് ഒരാശ്വാസം കിട്ടാൻ വേണ്ടിമാത്രമായിട്ട്
ദേ..ഇവിടെ ഒരേ തൂവൽ‌പ്പക്ഷികളിൽ കൂടി എല്ലാവരുടേയും വാ‍യന പ്രതീക്ഷിച്ച് കൊണ്ട് ഇതാ
ഒരു കട്ട് പേസ്റ്റ് പോസ്റ്റ് 
( ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് , അതായത് കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  എ‘മണ്ടൻ  എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ
അതായത് ബൂലോകവുമായുള്ള പ്രണയ സായൂജ്യം കൈവരുന്നതിന് 

വേണ്ടി  ചുമ്മാ വെച്ച് കാച്ചുന്നത്)
 


പിന്നെ പറ്റുമെങ്കിൽ ഈ  പ്രണയങ്ങളൊക്കെ  നേരിട്ട് പങ്ക് വെക്കുവാൻ
ഇത്തവണ ഓണത്തിന് രണ്ടാഴ്ച്ച നാട്ടിൽ വരുമ്പോൾ കണ്ണൂർ സൈബർ
മീറ്റിൽ പങ്കെടുത്തും, പുലിക്കളിയിൽ ആടിതകർത്തും അടിച്ചുപൊളിക്കണമെന്നൊരു
കൊച്ചാഗ്രഹവും എനിക്കുണ്ട് കേട്ടൊ.

അപ്പോൾ ആ സമയത്ത് നേരിട്ട് മീറ്റാനും, ഈറ്റാനും ഏതെങ്കിലും
ബൂലോകർക്ക് താല്പര്യമുണ്ടെങ്കിൽ ഞാനവിടെയപ്പോൾ ഉപയോഗിക്കുന്ന
എന്റെ ഗെഡിച്ചിയുടെ നമ്പറിൽ ( 09946 602 201 ) ബന്ധപ്പെടാം ...

അങ്ങിനെയാണെങ്കിൽ ...
അന്ന് കാണാം...കാണണം !
  


ലേബൽ :-
റീലോഡ് .

Thursday 16 June 2011

വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivarangal ... !

ഈ വരുന്ന ജൂൺ മാസം പത്തൊമ്പതിനാണ് നമ്മുടെ നാട്ടിൽ വായനദിനം കൊണ്ടാടുന്നത് . 
1996 -ൽ കേരള ഗ്രൻഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകാരനുമായ പുതുവായിൽ നാരായണ പണിക്കരുടെ (P._N._Panicker ) ചരമദിനമാണ് നാം വായനദിനമായി ആചരിക്കുന്നത്  ...!
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച്ച വായനാവാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു  . 

നമ്മുടെ നാട്ടിലെ  പ്രഥമ വായനാദിനം മുതൽ പിന്നീട് കൊണ്ടാടിയ വായനാവാരങ്ങളിൽ വരെ ഘോരഘോരം വായനയെ പറ്റി പ്രംസംഗിച്ചു നടന്നിരുന്നവനായിരുന്നു ഞാൻ ...
നാലഞ്ചുകൊല്ലത്തിന് ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ചതിന് ശേഷം വായനയാണെങ്കിൽ ശരിക്കും എന്നിൽ നിന്നും കൈമോശം വന്നുപോയി ...!

എന്തായാലും  ബ്ലോഗ് തുടങ്ങിയതിന് ശേഷമുള്ള  ആദ്യത്തെ വായനദിനം  വരികയാണ്. ഇനിയുള്ള ദിവസങ്ങളിൽ ജോലിയുള്ള  കാരണമാണ് ഇന്നിവിടെ വായനയെ കുറിച്ച് എന്തെങ്കിലും കുത്തികുറിക്കാമെന്ന് വെച്ചത് ...
എവിടെ തുടങ്ങണം എന്നുള്ള ഒരു കൺഫ്യൂഷനിലാണ് ഞാൻ .


ആരവമുയർത്തി ആമോദത്തോടെ വീണ്ടും,  ദി ജനുവിൻ ജൂൺ
എന്റെയരുകിലേക്ക് ഓടിവന്നെങ്കിലും മറ്റ് ആഹ്‌ളാദാഘോഷങ്ങളിലൊന്നും ഇടപെടാതെ, ജോലിത്തിരക്കുകൾക്ക് ശേഷം, കുത്തിയിരുന്ന് ഈ 'ബിലാത്തി
പട്ടണത്തി'ൽ വായിച്ചും എഴുതിയും മേഞ്ഞുനടന്നാലുള്ള ദുരവസ്ഥകൾ, സ്വന്തമായൊരു കെട്ട്യോളും , കുട്ട്യോളുമുള്ള ഏതൊരു ബൂലോക വാസിക്കും അനുഭവജ്ഞാനമുള്ള കാര്യമാണല്ലോ... !?

അപ്പോൾ ഈ മാസത്തിൽ ജന്മദിനവും , കല്ല്യാണവാർഷികം കൊണ്ടാടുന്ന ഒരു ഭാര്യയും, പിറന്നാളാഘോഷങ്ങളുള്ള മക്കളും , അതിനൊത്ത കാമുകിമാരുമൊക്കെയുള്ള ഈയ്യുള്ളവന്റെ കാര്യം എപ്പ്യോ കട്ടപ്പൊകയായിതീരുമെന്ന് നിങ്ങൾക്കൊക്കെ ഒന്നാലോചിച്ചാൽ പിടികിട്ടുമല്ലോ അല്ലേ..?!
എന്തുകൈവിഷം കിട്ടിയിട്ടാണാവോ ...
ഈ  ബൂലോഗ വലയിലെ മായിക വലയിൽ
അകപ്പെട്ടതിന് ശേഷം മറ്റെല്ലാ കാര്യത്തിനേക്കാളും
ഒരു മുന്തൂക്കം ഇവിടേക്ക് തന്നെയാണ് തൂങ്ങി നിൽക്കുന്നത്...!

എഴുത്തിന്റെ കൃമി കടിയേക്കാൾ , വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്
ഈ ഭക്ഷണ ക്രമമൊക്കെ ഒന്ന് മാറ്റിയാലോ എന്ന് പലകുറി ചിന്തിച്ചുനോക്കിയെങ്കിലും, ശീലിച്ചതേ പാലിക്കൂ എന്നപോലെ എനിക്കൊക്കെ അതിനുണ്ടൊ പറ്റുന്നു എന്റെ കൂട്ടരെ..?

ഇതുകൊണ്ടൊക്കെയാണ് സ്ഥിരം ഒരുമണിക്കൂർ ടൈം-ടേബിൾ വിട്ടിട്ട് , കുറച്ചുസമയം കൂടി ഇവിടെ വന്നിരുന്ന് എന്തെങ്കിലുമൊക്കെ  നിങ്ങളുമൊക്കെയായി സംവദിക്കാമെന്ന് കരുതുന്നത്...
നമ്മൾക്ക് അപ്പോൾ വായനയിൽ നിന്നും തുടങ്ങാം ..അല്ലെ 

ആദ്യമൊക്കെ മിക്കാവാറുമൊക്കെ  ഈ
യൂറോപ്പ്യൻസിനെ വിശ്രമ വേളകളിലൊ , യാത്രയിലൊ 
മറ്റോ കാണുകയാണെങ്കിൽ അവരുടെ കൈയിൽ  വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ടായിരുന്നിരിക്കും ...!

പക്ഷേ ഇന്നാ സ്ഥിതി വിശേഷം മാറി കേട്ടൊ.
ബുക്കിന് പകരം വെറും 240 ഗ്രാം വരുന്ന , ഒറ്റപേജുള്ള പുസ്തകത്തിന്റെ ചട്ടകൂടുള്ള , ഏതാണ്ട് 3500  ഇഷ്ട്ടപുസ്തകങ്ങളുടെ ‘കണ്ടന്റ് മുഴുവൻ ഉൾക്കൊള്ളിക്കാവുന്ന, ഒരു മാസത്തിലധികം ബാറ്ററി ലൈഫുള്ള ആമസോൺ കിൻഡലുമായാണ് നടപ്പ്...
ഏത് തിരക്കിലും - നിന്നും, ഇരുന്നും. കിടന്നുമൊക്കെ ഒറ്റകൈയ്യിൽ പിടിച്ച് വായിക്കാവുന്ന ആധുനിക പുസ്തകം...!

പത്ത് ബുക്കിന്റെ കാശുണ്ടെങ്കിൽ കൂടെ
കൊണ്ടുനടക്കാവുന്ന ഒരു ഗ്രന്ഥശാലയാണിത് ..!

സായിപ്പിനേ പോലെ പുസ്തകങ്ങളൊന്നും വായിക്കുന്നില്ലെങ്കിലും പലരുടേയും ഇത്തരം 'ഇലക്ട്രോണിക്  സ്റ്റഫു‘മായുള്ള വായനാ ‘പോസു ‘കൾ കണ്ട് , ഞങ്ങൾ മലയാളികളിവിടെ കോരിത്തരിച്ച് നോക്കിയിരിക്കാറുണ്ട് കേട്ടൊ...!

പ്രത്യേകിച്ച് സമ്മറിലൊക്കെ സ്വന്തം  ഉമ്മറം കാട്ടി , ബുക്കിൽ ലയിച്ചിരിക്കുന്ന അവരുടെയെല്ലാം ലാസ ലാവണ്യങ്ങൾ കണ്ട്..!

പിന്നെ നമ്മുടെ മലായാളി ‘വിക്കിപീഡിയ‘ ടീമും ഈ ജൂൺ 11 ന് അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ചെയ്തിരിക്കുന്നു ...!
മലയാളത്തിലുള്ള പഴയ പല വിലപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളിച്ച്
മലയാളത്തിലെ പ്രഥമ ഡിജിറ്റൽ ഗ്രന്ഥശാലയുടെ ഒന്നാം ഘട്ടം പുറത്തിറക്കി ... !

ഇനി നമ്മളിൽ ആർക്കും തന്നെ,വായനയിൽ തല്പരരാണെങ്കിൽ  ലോകത്തിന്റെ
ഏത് ഭാഗത്തിരുന്നും മലയാള ക്ലാസ്സിക്കുകളിൽ മുങ്ങിതപ്പാം ..അല്ലേ.

നമ്മുടെയൊക്കെ ഒരു സൌഭാഗ്യം...!

പിന്നെയിപ്പോൾ മലയാള മാധ്യമങ്ങളൊന്നും നേരിട്ട് കിട്ടാത്ത , പ്രവാസികളടക്കം
കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സു ചെയ്യുന്നവരൊക്കെ  വായനയുടെ അസ്കിതയുണ്ടെങ്കിൽ ,
അതെല്ലാം തീർത്തുകൊണ്ടിരിക്കുന്നത് ഈ 
‘ഇ-വായന‘യിൽ കൂടിയാണല്ലോ...

വേണ്ടതും , അല്ലാത്തതുമായ ഇമ്മണി
സംഗതികളൊക്കെ നമ്മൾ  വായിച്ചു തള്ളുന്നുണ്ടെങ്കിലും...
അതിലൊക്കെ കാമ്പും , കഴമ്പുമുള്ളത് ഇത്തിരി മാത്രമാണെന്ന് നമ്മൾക്കൊക്കെ  അറിയാമെങ്കിലും  , വായന ജ്വരം കാരണം വേറെയൊന്നും ലഭ്യമല്ലാത്തിനാൽ അതെല്ലാം വായിക്കപ്പെടുന്നു

ദേ..
വായനാദിനത്തോടനുബന്ധിച്ച് മാതൃഭൂമി  പ്രസിദ്ധീകരിച്ച 
വായിക്കുന്നവർ വൃദ്ധരാകുന്നില്ല എന്ന മനോഹരമായ ലേഖനങ്ങൾ കൂടി  വായിക്കുകയും,കാണുകയും ,കേൾക്കുകയും  ചെയ്തു നോക്കു ...!

എന്തുണ്ടെങ്കിലും വായനയുടെ
വിജ്ഞാന തൃഷ്ണ  ശമിക്കില്ലാ എന്നറിയാമെങ്കിലും...
നല്ല വായനയുടെ നന്മക്ക് വേണ്ടി ഒരു കൊച്ച് സംഭാവനയായിട്ടാണ് ...
ഒരു മാസത്തിലിറങ്ങിയ ചിലതെല്ലാം  നുള്ളിപെറുക്കിയെടുത്ത്  വായനക്കാർക്ക്
വിളമ്പി കൊടുത്ത് ബിലാത്തി മലായാളിയുടെ  വായനശാലക്ക് , അതിന്റെ അധിപൻ
അലക്സ് ഭായ്, നാല് മാസം മുമ്പ് തുടക്കം കുറിച്ചത്...

ഇനി ആഴ്ച്ചതോറുമുള്ള നല്ല മലയാള ബ്ലോഗുകളുടെ ലിങ്കുകളുടെ സമുച്ചയവും ബിലാത്തി മലയാളിയിൽ അണിയിച്ചൊരുക്കികൊണ്ടിരിക്കുകയാണിപ്പോൾ....

ആയതിനാൽ വായിച്ചാൽ നന്നെന്ന് തോന്നുന്ന കൃതികൾ , നിങ്ങളോരോരുത്തരും ഞങ്ങൾക്ക് ഫോർവേർഡ് ചെയ്ത് , ഈ സംരംഭം
വിജയിപ്പിക്കുവാനും ,  ഒപ്പം നല്ല പുത്തൻ എഴുത്തുകാരെ മുഴുവൻ മറ്റുള്ളവർക്ക്
കൂടി പരിചയപ്പെടുത്തുവാനും വേണ്ടി ഏവരും തീർച്ചയായും സഹായിക്കുമല്ലോ... അല്ലേ.

പിന്നെ  B.B.C വീണ്ടും നമ്മൾ കേരളീയരുടെ ഓണവും , പുലിക്കളിയും  , വള്ളം
കളിയുമൊക്കെ വീണ്ടും കാണിച്ച് പ്രേക്ഷകരെ മുഴുവൻ കൊതിപ്പിച്ച് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ആരംഭം കുറിച്ചതും ഇതാ 'ഇവിടെ' ക്ലിക്കിയൊന്ന് കണ്ടു നോക്കൂ ....

ഓഫ് പീക് :-


 Cell phone GUNS have arrived!!
ഇനി ഒരു കള്ളനും പോലീസും കളി കണ്ടുനോക്കിയാലൊ...

മനുഷ്യൻ വേറൊരുവനെ ഭീക്ഷണിപ്പെടുത്തിയും, പറ്റിച്ചും ഉന്നതികളിൽ
എത്തിച്ചേരുന്ന ഏർപ്പാടുകൾ എന്ന് ആരംഭിച്ചുവോ ..
അന്ന് മുതൽക്ക് തുടക്കം കുറിച്ച സംഗതികളാണ്
ഈ കള്ളനും പോലീസും , കളികളും - കാര്യങ്ങളും...!

അതുകൊണ്ട് നവീനമായ പല ഉപകാരമുള്ള കണ്ടുപിടുത്തങ്ങളോടൊപ്പം തന്നെ അവയെ ദുരുപയോഗപ്പെടുത്താനും അതിസമർത്ഥമായി പരിശീലിപ്പിക്കപ്പെടുകയാണല്ലോ അവൻ...
ഒപ്പമുള്ള സഹജീവികളെ കീഴടക്കിയും , കീഴ്പ്പെടുത്തിയും തിന്മകളുടെ തനി ആൾസ്വരൂപമായി അവനെന്നും ഭൂലോകം മുഴുവൻ പറന്നുപറന്ന് നടക്കുകയാണല്ലോ ..അല്ലേ
ആയതിനാൽ അതീവ സുരക്ഷ വേണ്ടിടത്തൊക്കെ നമ്മുടെയൊക്കെ ഇന്നുപയോഗിച്ചുകൊണ്ടിരിക്കുന്ന പേനയും,വാച്ചും.മൊബൈലുമടക്കം പല നിത്യോപയോഗ സാധനങ്ങളും സുരക്ഷോദ്യോഗസ്ഥർക്ക് പരിശോധിക്കുവാൻ നമ്മളേവരും സഹകരിക്കേണ്ടത് , നമ്മുടെ കൂടെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഏവരും മനസ്സിലാക്കിയിരിക്കേണ്ടത് , ഈ കാലഘട്ടത്തിലെ നമ്മുടെ കടമ തന്നെയാണ് കേട്ടൊ... കൂട്ടരെ.

 ഉദാഹരണമായിട്ട് ഈ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ
സാധാ മൊബൈയിൽ ഫോണൂകളെ പോലെയുള്ള  , ഇത്തിരി ഭാരം
കൂടുതലുള്ള  .22 കാലിബറിൽ നാല് റൌണ്ട് വെടിവെക്കാവുന്ന ഈ ആധുനിക
കൊലയുപകരണം ഈയ്യിടെ ഇവിടെയുള്ള ഒരു എയർപോർട്ടിൽ വെച്ച് പിടിച്ചെടുത്തിട്ടുള്ളതാണ് ..!
   
എന്തൊക്കെ പറഞ്ഞാലും വെടി വെയ്ക്കാൻ 
അറിയുന്നവർ വെടി വെച്ചുകൊണ്ടേയിരിക്കും...
കൊള്ളാനും , പീഡിപ്പിക്കപ്പെടാനും , ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ ആയതിനൊക്കെ വിധേയമായി കൊണ്ടിരിക്കുകയും ചെയ്യും അല്ലേ...
അതൊക്കെയല്ലേ വിധിയുടെ വിളയാട്ടങ്ങൾ...!



Sunday 8 May 2011

രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ... !



പണ്ട് ചെറുപ്പകാലങ്ങളിൽ അമ്മൂമ്മയും
മറ്റും പറഞ്ഞുതന്നിട്ടുള്ള വീര പ്രണയ നായകന്മാരായ രാജാക്കന്മാരുടെയും,
കുമാരീ കുമാരന്മാരുടേയുമൊക്കെ കഥകൾ കേട്ട്, പലപ്പോഴും വിസ്മയത്തോടെ കോരിത്തരിച്ചിരുന്നിട്ടുണ്ടായിരുന്നു
ഞാൻ... 

ലണ്ടനിലും തൃശ്ശൂര്‍ പൂരം /തെക്കോട്ടിറക്കം !

പിന്നീട് വളരുന്തോറും... സുൽത്താന്റേയും, ചക്രവർത്തിയുടേയുമൊക്കെ മക്കളായ രാജകുമാരിമാർ നെയ്ത്തുകാരനേയും, വെറും പടയാളികളെയുമൊക്കെ സ്നേഹിച്ച് , പ്രണയസായൂജ്യമടയുന്ന പല പല കഥകളും വായിച്ചും, പിന്നീടതിന്റെ ദൃശ്യങ്ങൾ അഭ്രപാളികളിൽ കണ്ടും നിര്‍വൃതിയടഞ്ഞിട്ടുമുണ്ട്.

അന്നുകാലത്തെ ഇത്തരം കഥകളിലൊക്കെയുള്ള വെളുത്ത്
സുന്ദരനായ സ്വർണ്ണത്തലമുടിയുള്ള രാജകുമാരൻ...
പടയോട്ടത്തിന് ശേഷം വെറും സാധാരണക്കാരിയായ പ്രണയിനിയെ പരിണയിക്കുവാൻ പടയാളികളുമായി വെളുത്തകുതിരകളെ പൂട്ടിയ രഥത്തിലേറി പോകുന്ന ആ വർണ്ണക്കാഴ്ച്ചകൾ മനസ്സിന്റെ കോണിൽ മായാതെകിടന്നതിന്റെ, ഇമ്പമാർന്ന കാഴ്ച്ചകളുടെയൊക്കെ തനിയാവർത്തനങ്ങൾ നേരിട്ട് ലൈവ്വായി കാണാൻ പറ്റുമെന്ന് എന്റെയൊന്നും യാതൊരു ദിവാസ്വപ്നങ്ങളിൽ പോലും ഞാൻ കിനാവുകണ്ടിട്ടുണ്ടായിരുന്നില്ല...!

പക്ഷേ...
ഒരു പൂച്ചഭാഗ്യം പോലെ കുറച്ചുദിനം
മുമ്പ് അതും സാധിച്ചു..!
 നേരിട്ട് ക്ഷണിച്ചിട്ടല്ലെങ്കിലും, ലോകത്തിലെ ഏറ്റവും ചിലവുവന്ന ആഡംബര കല്ല്യാണമായ, ബ്രിട്ടന്റെ വില്ല്യം രാജകുമാരന്റെയും , വെറും സധാരണക്കാരിയായി ജനിച്ച് , പ്രണയിനിയായി ഇന്നവന്റെ ജീവിത സഖിയായി തീർന്ന കാതറിൻ എന്ന കേയ്റ്റ് മിഡിൽട്ടണിന്റേയും  കല്ല്യാണചടങ്ങുകളിൽ...
അയ്യായിരത്തിലൊരുവനായ  സുരക്ഷാ ഭടനായി എനിക്കും പങ്കെടുക്കുവാൻ ഭാഗ്യം സിദ്ധിച്ചതുകൊണ്ടാണിത് സാധിച്ചത് കേട്ടൊ.
എങ്ങിനെയാണൊന്ന് നേരിട്ടും ലൈവ്വായ്യും അന്നൊക്കെ കണ്ട നയന മനോഹരമായ ആ വർണ്ണക്കാഴ്ച്ചകൾ വിവരിക്കുക എന്നെനിക്കറിഞ്ഞുകൂടാ...?

മൂന്നാലുദിനം തനി ഒരു പൂരക്കാഴ്ച്ചകൾ തന്നെയായിരുന്നു ലണ്ടനിലും പരിസരത്തും ഏവരും ദർശിച്ചത്...!
ആനച്ചമയം,സാമ്പിൾ വെടിക്കെട്ട്, പന്തൽ, കുടമാറ്റം, തെക്കോട്ടിറക്കം, എക്സിബിഷൻ , തിരക്ക് എന്നിവയുടെയൊക്കെ ഒരു വേറെ വേർഷൻസ് തന്നെയായിരുന്നു അന്നിവിടെ നടമാടിയിരുന്നത് ...!
തനി ഒരു രാജകീയമായ പൂരം തന്നെ...!
അതെന്നെ..ഇത്...
ദി റോയൽ വെഡ്ഡിങ്ങ്... !
റോയൽ നേവി, റോയൽ ഹോസ്പിറ്റൽ, റോയൽ മെയിൽ,..,..,..എന്നിങ്ങനെ
റോയൽ ഫേമിലി വരെ ആകെ റോയൽ മയമാണിവിടെയെല്ലാം...
രാജ്യവാഴ്ച്ച ഇല്ലെങ്കിലും എല്ലാം രാജകീയം...!

നമ്മുടെയൊക്കെ രാഷ്ട്രപതിയുടെ പവ്വർ പോലെ , പാര്യമ്പര്യമായ അധികാരത്തിന്റെ ജന്മാവകാശം കിട്ടുന്ന റോയൽ ഫേമിലി മെമ്പേഴ്സ് തന്നെയാണ് ഇന്നും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഭൂസ്വത്തുക്കളുടേയും, കൊട്ടാര സമുച്ചയങ്ങളുടേയും അവകാശികൾ...

ഒരു ചെറിയ റോയൽറ്റി മാത്രം സ്വീകരിച്ച് കൊണ്ട് എല്ലാ സ്വത്തുവകകളും സ്വന്തം പ്രജകൾക്ക് വിട്ടുകൊടുത്ത രാജവംശം....
ആയതിന്റെ ആദരവ് ഇപ്പോഴും പ്രജകൾ അവർക്ക് നൽകിപ്പോരുന്നുമുണ്ട് കേട്ടൊ.
നികുതി കൊടുക്കുന്ന പ്രജകൾ മുഴുവനും മാസത്തിൽ പത്ത് പെൻസ് വീതം
ഇന്നും ഈ ബക്കിങ്ങാം പാലസിനേയും പരിവാരങ്ങളേയും കാത്ത് സംരക്ഷിക്കുവാൻ വേണ്ടി നികുതിപ്പണമായി കൊടുത്തുകൊണ്ടിരിക്കുന്നൂ..
അതിന് പകരം ജനങ്ങൾക്ക് ഹിതമല്ലാത്ത എന്തെങ്കിലും ഭരണക്കാരൊ , മറ്റൊ  പ്രവർത്തിച്ചാൽ അതിൽ ഈ രാജവംശത്തിന്റെ തലതൊട്ടപ്പന്മാർ  ഇടപെടുകയും ചെയ്യും...

                                                                                                                                        നമ്മുടെ നാട്ടിലെ മന്ത്രിപുംഗവന്മാരെ പോലെയൊന്നുമല്ല  ഈ  റോയൽ ഫേമിലിക്കാർ...
സ്വന്തം വരുമാനം ജോലിയിൽനിന്നോ, കച്ചവടത്തിൽ നിന്നോ സ്വയം സമ്പാധിച്ച് സ്വന്തം കാലിൽനിൽക്കുന്ന തനി തറവാടികൾ തന്നെയാണിവർ...!  ഈ കല്ല്യാണ ചെക്കനും പട്ടാളത്തിൽ ഉദ്യോഗം വഹിക്കുന്ന ഒരു പൈലറ്റാണ്...
അതെ .. ബ്രിട്ടനിലെ പുത്തൻ തലമുറയും,വരത്തന്മാരായ ഞങ്ങളുമൊക്കെ ആദ്യമായി കാണുന്ന മഹത്തായ ഒരു ദേശിയ ഉത്സവം തന്നെയായിരിന്നു ഈ റോയൽ വെഡ്ഡിങ്ങ്....!
 ബ്രിട്ടനടക്കം യൂറോപ്പിലെ നാനാഭാഗങ്ങളിൽ നിന്നും ഈരാജാകല്ല്യാണം നേരിട്ടുകാണാൻ ലണ്ടനിലെത്തിച്ചേർന്ന ലക്ഷകണക്കിനാളുകളെ ആനന്ദാനുഭൂതിയിൽ ആറാടിച്ച ഉത്സവമേളങ്ങളും , സ്ട്രീറ്റ് പാർട്ടികളും, പാട്ടും, ഡാൻസുമൊക്കെയായി അടിച്ചുപൊളിച്ച രാവുകളായിരുന്നു അവർക്കൊക്കെ ഈ ദിനങ്ങൾ...
മനസ്സിലെന്നും കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും മറക്കാത്ത നിറപകിട്ടാർന്ന ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത, കല്ല്യാണക്കാഴ്ച്ചകളാണ് ഈ ബിലാത്തിപട്ടണം സാക്ഷ്യം വഹിച്ചത്...!
കൂടാതെ പ്രത്യേകം ക്ഷണിതാക്കളായെത്തിയ ലോകത്തുള്ള സകലമാന രാജക്കന്മാരും, അവരുടെ പ്രഥമ റാണിമാരും, വെരി വെരി വി.ഐ.പി മാരുമൊക്കെയായി ലണ്ടൻ നിറഞ്ഞു കവിഞ്ഞ  ദിനങ്ങളായിരുന്നു വിവാഹതലേന്നിന്റെ അത്താഴൂട്ടുമുതൽ, കല്ല്യാണ പിറ്റേന്നിന്റെ ഗാർഡൻ പാർട്ടി വരേയുള്ള ഏർപ്പാടുകളിൽ കാണാൻ പറ്റിയത്...

പിന്നെ ഈ  കല്ല്യാണവിശേഷങ്ങൾ ഡീറ്റെയിലായിട്ടറിയുവാൻ ...
ദേ ഇവിടെ , നമ്മുടെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയും ,
ബ്രിട്ടീഷ് മലയാളിയിലെ പിക്ച്ചർ ഗാലറിയും ഉണ്ട് കേട്ടൊ.

കല്ല്യാണദിനം കൊട്ടാരത്തിൽ നിന്നും ഇടവക പള്ളിയായ വെസ്റ്റ്മിൻസ്റ്റർ അബിയിലേക്കുള്ള കെട്ട് കാണാൻ പോകുന്നവരുടെ ഘോഷയാത്രകളും ...
കോടികണക്കിന് വിലയുള്ള ആഡംബര കാറുകളിളേറിയുള്ള കെട്ടുകാഴ്ച്ചകളും...
ചുവന്ന പരവധാനി വിരിച്ചാ‍ദരിച്ച വിശിഷ്ട്ടാതിഥികളും...
കോറസും,കണ്ണഞ്ചിക്കുന്ന കല്ല്യാണചടങ്ങുകളും...
പിന്നീട് പെണ്ണുകെട്ടി കൊണ്ടുവരുന്ന പ്രൊസഷനിൽ  വെളുത്ത കുതിരകൾ വലിക്കുന്ന തേരിൽ മണവാളനും മണവാട്ടിയും...
പിന്നാലെ കറുത്ത കുതിരകളെ പൂട്ടിയ, പണ്ട്  ഭാരതത്തിൽ നിന്നും ക‌‌‌‌... കൊണ്ടുവന്ന രത്നാലങ്കാരിതമായ രഥത്തിൽ രാജ്ഞിയും,രാജാവും...
അതിനുപിന്നിൽ ബ്രൌൺ കുതിരകൾ നയിക്കുന്ന തേരിൽ വധുവിന്റെ കൂട്ടരും...,...,...
അതിന് പിറകെ കുതിരപട്ടാളവും, കാലാൾ പടയുമൊക്കെയായി കാണികളെയൊക്കെ 350 കൊല്ലം മുമ്പുണ്ടായിരുന്ന ഇത്തരം ചടങ്ങുകളിലെ,
പുന:രാവിഷ്കാരങ്ങളിലേക്ക് കൂട്ടികൊണ്ടുപോയിട്ടാണ് ഈ വമ്പൻ കല്ല്യാണം പൊടി പൊടിച്ചത് ...!


മുപ്പത് വർഷം മുമ്പ് നടന്ന ഡയാന രാജകുമാരിയുടേയും , ചാൾസ് രാജകുമാരന്റേയും കല്ല്യാണക്കച്ചേരിക്ക് ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ ദേശിയാഘോഷമായിരുന്നു അവരുടെ 28 കാരനായ സീമന്തപുത്രൻ വില്ല്യം രാജകുമാരന്റെ കഴിഞ്ഞ ഏപ്രിൽ 29 നു നടന്ന ഈ  വിവാഹ (ബിബിസിയുടെ കല്ല്യാണ കേസറ്റ് ) സന്നാഹങ്ങൾ...

അന്ന്  മുതൽ മെയ് 2- വരെ നീണ്ട് നിന്ന  നാല് അവധി ദിനങ്ങൾ മുഴുവനും,  നാലാൾ കൂടുന്നിടത്തൊക്കെ ബിലാത്തിക്കാർ ആഘോഷങ്ങളാക്കി മാറ്റി ...
യൂകെയിലെ  ഓരൊ തെരുവുകളും ഇവിടത്തെ,
ഇന്നും ഈ രാജകുടുംബത്തെ ആദരിച്ചുകൊണ്ടിരിക്കുന്ന
പ്രജകളെല്ലാം ചേർന്ന് എല്ലാംകൊണ്ടും ആർമാദിച്ചാഘോഷിച്ചാടിത്തിമർത്തു
എന്ന് പറഞ്ഞാൽ മതിയല്ലോ...

പോരാത്തതിന് അവസാന ദിവസത്തെ മെയ്  രണ്ടിന്റെയവധി ദിനത്തിന്
ബിൻലാദന്റെ മയ്യത്തും കൂടി കണ്ടപ്പോൾ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകുവാൻ
പിന്നെ ഇവിടത്തുകാർക്ക് വേറെന്ത് വേണം അല്ലേ...! !

ആനക്ക് പൂരം നന്നാവണമെന്നില്ലല്ലോ...അല്ലേ
അതെപോലെ ഞാനും ഒരു ഇന്ത്യക്കാരൻ കാണിയുടെ വേഷവിധാനത്തിൽ,
ചാരക്കുപ്പായമണിഞ്ഞ് സുരക്ഷാ ഭടനായി , തീയും പുകയും തെരഞ്ഞ്, ചില ഡൌട്ടുള്ള ആളോളെ വാച്ച് ചെയ്ത് , അൺ അറ്റ്ന്റഡ് ബാഗുകളുമ്മറ്റും നോക്കി,  കോളർ മൈക്കുപയോഗിച്ച്  കോഡുവാക്കുകളിലൂടെ ഇടക്കിടേ
കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട്...
കല്ല്യാണത്തലേന്ന് മുതൽ... ചിലയിടത്ത് നേരിട്ടും, തേരപാരാ
പലയിടത്തും സ്ഥാപിച്ചിട്ടുള്ള  ബിഗ് സ്ക്രീനുകൾ മുഖാന്തിരവും...
മനോഹരമായ കല്ല്യാണക്കാഴ്ച്ചകൾ  കണ്ട് , മണിക്കൂറിൽ കിട്ടുന്ന  പത്ത്
പൌണ്ടിന്റെ  വേതനങ്ങളിൽ എന്തൊക്കെ ചെയ്യണമെന്ന് കണക്കുകൂട്ടി നടക്കുംപ്പോഴുണ്ടഡാ...

ഹൈഡ് പാർക്കിലെ ബിഗ്സ്ക്രീനിൽ ...
കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നും പുതിയ
കേംബ്രിഡ്ജ് രാജകുമാരനായി തീർന്ന വില്ല്യം രാജകുമാരനും,
അവന്റെ ഡച്ചസായി തീർന്ന കേയ്റ്റേയും കൂടി ചുംബിച്ചു നിൽക്കുന്നരംഗം....!

കണ്ടുനിൽക്കുന്ന ഏവരും ഈ പ്രണയാവേശം കണ്ട് പരസ്പരം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞുനിൽക്കുന്നു...!
ഈ സന്തോഷം കണ്ട് അപ്പോൾ എന്റെ മുന്നിൽ, പാർട്നറൊന്നും ഇല്ലാതിരുന്ന  ഒരു കറമ്പത്തിപ്പെണ്ണ്  ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച്  ചുണ്ടുചുണ്ടോടൊട്ടിച്ച് ഒരു ജ്യാതി കിസ്സ്....!

ആദ്യമൊന്നെന്റെ കണ്ണ് ബൾബായെങ്കിലും ...
വെറുതെ കിട്ടിയാൽ ഒന്നും പാഴാക്കാത്തവനാണ് ഞാൻ...
അത് വേറെ കാര്യം..!

സത്യം പറയാമല്ലോ നാവും, ചുണ്ടും ഉപയോഗിച്ച് ഇത്ര മധുരമുള്ള
ഒരു  നീണ്ട ചുടുചുംബനം ഞാനിത് വരെ ആസ്വദിച്ചിട്ടില്ലായിരുന്നു...!

കറപ്പിന് ഏഴഴക് മാത്രമല്ല കേട്ടൊ ...
ഏഴ് സ്വാദുമുണ്ട്..!

എന്തിന് പറയാൻ ...അന്നത്തെ ഡ്യൂട്ടികഴിഞ്ഞ് ഒരു ഇന്ത്യൻ പബ്ബിൽ ശരീരത്തിൽ അധികം തുണിയൊന്നുമില്ലാതിരുന്ന,
ഈ കറുത്ത സുന്ദരിയുമായി കയറിയിറങ്ങിയപ്പോൾ അന്നത്തെ വേതനം സ്വാഹയായ വേദന മാത്രം ബാക്കിയായി...



ശേഷം ചിന്ത്യം...! 

ആന മുക്കണ് കണ്ട് അണ്ണാൻ മുക്കിയാൽ
ഇങ്ങനെയിരിക്കും അല്ലേ...

അല്ലാ...ഇനി ഇവളും എന്നെപ്പോലെ തന്നെ
ഒരു ചാരത്തി ആയിരിക്കുമോ  ?







ലേബൽ :-
നുക്കാഴ്ച്ചൾ.


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...